മധ്യപ്രദേശിൽ തിരക്കിട്ട നീക്കവുമായി ചൗഹാൻ!!ഗവർണറുമായി കൂടിക്കാഴ്ച!'45' ൽ പ്രതീക്ഷ വെച്ച് കോൺഗ്രസ്
ഭോപ്പാൽ; 14 മാസം നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശിൽ ബിജെപി അധികാരം പിടിച്ചെങ്കിലും ഒരു മാസത്തോളം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഒറ്റയാൾ ഭരണമായിരുന്നു സംസ്ഥാനത്ത്. ബിജെപിക്കുള്ളിൽ ഉടലെടുത്ത ഭിന്നതയാണ് മന്ത്രിസഭ വികസിപ്പിക്കാൻ ചൗഹാന് തടസമായത്. എന്നാൽ കൊവിഡിനിടയിൽ ആരോഗ്യമന്ത്രി പോലും ഇല്ലാത്ത സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. വിമർശനം കടുത്തതോടെ അഞ്ച് പേരെ മാത്രം ഉൾപ്പെടെുത്തി ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചു.
അതേസമയം ആദ്യ ഘട്ടത്തിൽ തഴയപ്പെട്ട നേതാക്കൾ സമ്മർദ്ദം ശക്തമായതോടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് ചൗഹാൻ. വിശദാംശങ്ങൾ ഇങ്ങനെ
ദഹിക്കാതെ നേതാക്കൾ
കമൽനാഥ് സർക്കാരിന് പാലം വലിച്ച് ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും ബിജെപിയിലേക്ക് എത്തിയതോടെയാണ് മധ്യപ്രദേശിൽ അധികാരം തിരിച്ച് പിടിക്കാൻ ബിജെപിക്ക് സാധിച്ചത്. എന്നാൽ ബിജെപി പക്ഷത്തുള്ള പല നേതാക്കൾക്കും ഈ കൂടുമാറ്റം അത്ര ദഹിച്ചിരുന്നില്ല. സംസ്ഥാന നേതാക്കൾ പലരും തുടക്കത്തിൽ തന്നെ വിമതരുടെ പ്രവേശനത്തെ എതിർത്തിരുന്നു.
രാജ്യസഭ സീറ്റ് കൂടി
എന്നാൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കുന്നതിനൊപ്പം മധ്യപ്രദേശിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റിൽ കൂടുതൽ സീറ്റുകൾ ബിജെപിക്ക് വിജയിക്കണമായിരുന്നു. അതുകൊണ്ട് തന്നെ സിന്ധ്യയേയും കൂട്ടരേയും സംസ്ഥാന നേതാക്കളുടെ എതിർപ്പ് അവഗണിച്ച് കേന്ദ്ര നേതൃത്വമാണ് ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്.
കോൺഗ്രസ് സമ്മർദ്ദം
ഒടുവിൽ കമൽനാഥിനെ പുറത്താക്കി ശിവരാജ് സിംഗ് അധികാരത്തിലേറിയെങ്കിലും സംസ്ഥാന നേതൃത്വത്തിൽ സിന്ധ്യയെ ചൊല്ലിയുള്ള ഭിന്നതകൾ രൂക്ഷമായി നിലനിന്നു. ഇതോടെ മന്ത്രിസഭ വികസിപ്പിക്കാനാവാതെ മുഖ്യമന്ത്രി ചൗഹാൻ പ്രതിസന്ധിയിലായി. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയെ പോലും നിയമിക്കാതെയുള്ള ചൗഹാന്റെ നീക്കത്തിനെതിരെ കോൺഗ്രസ് ശക്തമായ വിമർശനങ്ങളാണ് ഉയർത്തിയത്.
പ്രതീക്ഷകൾ തകർന്ന് നേതാക്കൾ
പ്രസിഡന്റ് ഭരണം ഉൾപ്പെടെ ആവശ്യപ്പെട്ട് കോൺഗ്രസ് നീക്കങ്ങൾ സജീവമാക്കിയതിന് പിന്നാലെ ബിജെപി മന്ത്രി വികസിപ്പിച്ചു. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് നിന്ന നേതാക്കളുടെയെല്ലാം പ്രതീക്ഷകളെ തകർത്തുകൊണ്ടായിരുന്നു ചൗഹാന്റെ നീക്കം. അഞ്ച് മന്ത്രിമാരെ മാത്രം ഉൾപ്പെടുത്തി കൊണ്ടായിരുന്നു ആദ്യ മന്ത്രിസഭ ചൗഹാൻ രൂപീകരിച്ചത്.
ബിജെപിയിൽ നിന്നും
സിന്ധ്യ പക്ഷത്തുള്ള തുള്‍സീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് എന്നിവരേയും ബിജെപി നേതാക്കളായ നരോത്തം മിശ്ര, കമാല്‍ പട്ടേല്‍, മീണ സിംഗ് എന്നിവരുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവും സിന്ധ്യയും തമ്മിലുള്ള നിരവധി ചർച്ചകൾക്ക് ശേഷമായിരുന്നു മന്ത്രിസഭാ വികസനം.
സിന്ധ്യയ്ക്ക് തിരിച്ചടി
സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം ദിനം തന്നെ വകുപ്പുകളും വിഭജിച്ച് നൽകി. കമൽനാഥ് സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന തുൾസിറാമിന് അതേ പദവി തന്നെ ലഭിക്കുമെന്നായിരുന്നു കണക്കാപ്പെട്ടിരുന്നത്. തുൾസിക്കായി സിന്ധ്യയും ബിജെപി നേതൃത്വത്തോട് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ സിന്ധ്യയെ ഞെട്ടിച്ച് മുതിർന്ന നേതാവായ നരോത്തം മിശ്രയ്ക്കായിരുന്നു ചൗഹാൻ ആരോഗ്യമന്ത്രി പദം നൽകിയത്.
വാളെടുത്ത് നേതാക്കൾ
ഇതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവർ ചൗഹാനെതിരെ വാളെടുത്തിരിക്കുകയാണ്. തങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലേങ്കിൽ മറ്റ് പല രാഷ്ട്രീയ നാടകങ്ങളും ഉണ്ടാകുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. ഇതോടെ മെയ് 10 ന് ഉള്ളിൽ മന്ത്രിസഭ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ചൗഹാൻ.
ഗവർണറുമായി കൂടിക്കാഴ്ച
മെയ് മൂന്നിന് ശേഷം ലോക്ക് ഡൗൺ കഴിഞ്ഞാൽ മന്ത്രിസഭാ വികസനം എന്നായിരുന്നു ചൗഹാന്റെ കണക്ക് കൂട്ടൽ. എന്നാൽ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത് കടുത്ത പ്രതിസന്ധി തീർത്തിരിക്കുകയാണ്.ഇതോടെ മന്ത്രിസഭ വികസനം സംബന്ധിച്ച് ചൗഹാൻ ഗവർണർ ലാൽജി ടണ്ഡനുമായി കൂടിക്കാഴ്ച നടത്തി.
സ്ഥിതി ശാന്തമാക്കിയത്
മന്ത്രിസഭ വികസിപ്പിക്കുന്നത് സംബന്ധിച്ച് കമൽനാഥിന് ഗവർണർ മാർഗ നിർദ്ദേശങ്ങൾ നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യു. ആദ്യഘട്ടത്തിൽ ഒഴിവാക്കപ്പെട്ടവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയാണ് ചൗഹാൻ സ്ഥിതി ശാന്തമാക്കിയത്. ഇവരിൽ പലരേയും പരിഗണിക്കുമെന്നാണ് സൂചന.
പുതുമുഖങ്ങൾക്ക് അവസരം
പുതുമുഖങ്ങളായിരിക്കും ബിജെപിയിൽ നിന്ന് മന്ത്രിസഭയിൽ ഇടംപിടിച്ചേക്കുക. മുൻ പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവയെ സഭാ സ്പീക്കറാക്കിയേക്കും. ഭൂപേന്ദ്ര സിംഗ്, യശോദര രാജെ സിന്ധ്യ, അരവിന്ദ് ഭഡൗരിയ, സഞ്ജയ് പതക്, വിശ്വാഷ് സാരംഗ്, രമേശ് മെൻഡോള, നീന വർമ്മ, ഗോപീലാൽ ജാതവ്, കേദാർ ശുക്ല എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.
45 പേരോളം
സിന്ധ്യ പക്ഷത്ത് നിന്ന് മുൻ മന്ത്രിമാരായ ഇമാർത്തി ദേവി, പ്രദ്യുംന്യ സിംഗ് തോമർ, മഹേന്ദ്ര സിസോഡിയ, പ്രഭുരം ചൗധരി എന്നിവരെ മന്ത്രിമാരാക്കിയേക്കും. സിന്ധ്യ ക്യാമ്പിലെ മറ്റ് ചില നേതാക്കൾക്ക് കൂടി മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം 45 ഓളം ബിജെപി നേതാക്കൾ മന്ത്രിസ്ഥാനത്തിനായി ചരടുവലിക്കുന്നുണ്ട്.
കോണ്‍ഗ്രസിന് പ്രതീക്ഷ
ഇവരെ തൃപ്തി പെടുത്താതെ സിന്ധ്യ വിഭാഗം നേതാക്കളെ പരിഗണിക്കുന്നത് മധ്യപ്രദേശിൽ പുതിയ പല രാഷ്ട്രീയ സമവാക്യങ്ങൾക്കും വഴിവെയ്ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇവരിൽ ചിലരെങ്കിലും കളം മാറ്റി ചവിട്ടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.