സിന്ധ്യയ്ക്ക് തിരിച്ചടിയോ? മധ്യപ്രദേശിൽ നിർണായക തിരുമാനവുമായി ബിജെപി!! ഒരേ ഒരാൾ, ഏപ്രിൽ 20 ന് മുൻപ്
ഭോപ്പാൽ; സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയാണ് മധ്യപ്രദേശിൽ ബിജെപി സർക്കാർ നേരിടുന്നത്. കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് സംസ്ഥാന ഭരണം കൈപ്പിടിയിലാക്കിയെങ്കിലും എരിതീയിൽ നിന്ന് വറചെട്ടിയിലേക്ക് എന്ന മട്ടിലാണ് സംസ്ഥാനത്തെ കാര്യങ്ങൾ. കൊവിഡ് പ്രതിസന്ധിയ്ക്കിടെയാണ് സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്.
അന്ന് തൊട്ട് ഇന്ന് മുതൽ മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഒറ്റയാൾ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രിസഭ വികസിപ്പിത്താത്തിനെതിരെ പ്രതിപക്ഷം വാളെടുത്തതോടെ രണ്ടും കൽപ്പിച്ച് മന്ത്രിസഭാ വിപുലീകരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപിയെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

22 എംഎൽഎമാർ
15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറിയത്. എന്നാൽ 14 മാസം പിന്നിട്ടപ്പോഴേക്കും കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ബിജെപി താഴെയിറക്കി. പദവികൾ ചൊല്ലി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്ന ജ്യോതിരാധിത്യ സിന്ധ്യയേയും അദ്ദേഹത്തിന്റെ പക്ഷത്തുള്ള 22 എംഎൽഎമാരേയും രാജിവെപ്പിച്ച് കൊണ്ടായിരുന്നു ബിജെപി സംസ്ഥാന ഭരണം കൈയ്യിലാക്കിയത്.

ഗണ്യമായ വർധനവ്
മാർച്ച് 23 നായിരുന്നു ബിജെപി മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ അധികാരത്തിലേറുന്നത്. കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുന്നതിനിടയിലായിരുന്നു ഇത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് പക്ഷേ മന്ത്രിസഭാ വികസനം നീളുകയാണ്.

രാഷ്ട്രപതി ഭരണമെന്ന്
ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. ഇതോടെ വലിയ എതിർപ്പാണ് കോൺഗ്രസ് ഉയർത്തിയത്. മന്ത്രിസഭ വികസനം ഇനിയും വൈകിയാൽ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് നടപ്പാക്കണമെന്നാണ് കോൺഗ്രസ് ആവശ്യം.

11 അംഗ ടാസ്ക് ഫോഴ്സ്
കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും പ്രഖ്യാപിച്ചതുമാണ് മന്ത്രി സഭാ വികസനത്തിന് തടസമായതെന്നാണ് ബിജെപി വാദം. ലോക്ക് ഡൗൺ പൂർത്തിയാകുന്ന സാഹചര്യത്തിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. അതിനിടെ
വിമർശനം ശക്തമായതോടെ കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് 11 അംഗ ടാസ്ക് ഫോഴ്സിന് ബിജെപി രൂപം നൽകി.

താത്കാലിക സമിതി
മന്ത്രിസഭ വികസനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെ സഹായിക്കാനുള്ള താത്കാലിക സമിതിയാണ് ഇതെന്നാണ് ബിജെപി വിശദീകരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് വിഡി ശർമ്മയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. ഓരോ മേഖലകളിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാക്കൾ സമിതിയിൽ അംഗങ്ങളാണ്.

ആശങ്കയിൽ
കമൽനാഥ് മന്ത്രിസഭയിൽ നിന്നും രാജിവെച്ച ആരോഗ്യ മന്ത്രി തുൾസി ദാസും സമിതിയിൽ അംഗമാണ്. അതേസമയം പ്രധാനമന്ത്രി ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇനിയും പുതിയ അംഗങ്ങളെ നിയമിക്കുന്നത് വൈകിക്കൂടെന്നാണ് ഉയർന്നിരിക്കുന്ന നിർദ്ദേശം.

ഏപ്രിൽ 20 ന് മുൻപ്
ഇതോടെ ഏപ്രിൽ 20 ന് ഉള്ളിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ആലോചനയിലാണ് നേതൃത്വം. 33 പേരെയാണ് മന്ത്രിസഭയിൽ ഉൾക്കള്ളാനാവുക. എന്നാൽ ആറോ ഏഴോ പേരെ മാത്രം ഉൾപ്പെടുത്തി കൊണ്ട് വികസനം നടത്താനാണ് ബിജെപി ആലോചിക്കുന്നത്.

ഏതൊക്കെ നേതാക്കൾ
ആരെയൊക്കെ ഉൾപ്പെടുത്തണം എന്ന ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുകയാണെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിന്ധ്യ ക്യാമ്പിൽ നിന്ന് മുൻ ആരോഗ്യ മന്ത്രിയായിരുന്ന തുൾസി റാമിനെ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

കേന്ദ്ര നേതൃത്വം ഇടപെടും
നേതാക്കളെ തിരുമാനിക്കുന്നതിന് മുൻപ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. അതേസമയം ആദ്യ മന്ത്രിസഭ വികസനം തന്നെ ബിജെപിക്ക് തലവേദനയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കൂറുമാറിയെത്തിയ 10 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് സിന്ധ്യ പക്ഷം നേരത്തേ ആവശ്യപ്പെട്ടത്.

ഇടഞ്ഞേക്കും
ആദ്യ ഘട്ടത്തിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ലേങ്കിൽ സിന്ധ്യ ക്യാമ്പ് ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം ബിജെപിയിലെ മുതിർന്ന നേതാക്കളും മന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് ചരടുവലി ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ മുൻനിരയിൽ നിന്ന നരോത്തം മിശ്ര ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് മന്ത്രിസ്ഥാനത്തിനായി നീക്കങ്ങൾ സജീവമാക്കിയത്.

കമൽനാഥിന്റെ വെല്ലുവിളി
അതേസമയം തഴയപ്പെട്ടാൽ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചില നേതാക്കൾ പോയേക്കുമെന്നും കണക്കാക്കപ്പടെുന്നുണ്ട്. ആറ് മാസത്തിനുള്ളിൽ കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന കമൽനാഥിന്റെ വെല്ലുവിളി ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കുന്നത്.












Click it and Unblock the Notifications