സമ്മർദ്ദം ശക്തമായി,രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ചൗഹാൻ; സർപ്രൈസ് പ്രതീക്ഷിച്ച് കോൺഗ്രസ്
ഭോപ്പാല്‍; രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. ഇതുവരെ രണ്ടായിരത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനിടെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയും ദിനംപ്രതി രൂക്ഷമായിരിക്കുകയാണ്. മന്ത്രിസഭ വികസനം എന്ന ആവശ്യമാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്.
ഇതോടെ രണ്ടാം ഘട്ട വികസനം മെയ് 5നുള്ളില്‍ നടക്കുമെന്നാണ് വിവരം. കോണ്‍ഗ്രസില്‍ നിന്നും ജോതിരാദിത്യ സിന്ധ്യക്കൊപ്പം കൂറുമാറിയെത്തി എംഎല്‍എമാര്‍ക്കും ബിജെപി നേതാക്കള്‍ക്കും നിര്‍ണായകമാണ് വരും ദിനങ്ങള്‍. വലിയ രാഷ്ട്രീയ നാടകങ്ങളിലേക്കാണ് മധ്യപ്രദേശ് നീങ്ങുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.
മന്ത്രിസഭ വികസനം
മാർച്ച് 23 നായിരുന്നു ബിജെപി മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ അധികാരത്തിലേറുന്നത്. കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുന്നതിനിടയിലായിരുന്നു ഇത്. എന്നാല്‍ മന്ത്രിസഭ വികസിപ്പിക്കാതെ ഒറ്റയാള്‍ ഭരണമായിരുന്നു തുടര്‍ന്ന് ഒരുമാസത്തോളം ചൗഹാന്‍ നടത്തിയത്. കൊവിഡ് പിടിമുറുക്കിയപ്പോഴും ആരോഗ്യമന്ത്രിയെ പോലും നിയമിക്കാന്‍ ചൗഹാന്‍ തയ്യാറായിരുന്നില്ല.
കോൺഗ്രസ് സമ്മർദ്ദം
വലിയ വിമര്‍ശനമായിരുന്നു മന്ത്രിസഭാവികസനം നടത്താത്തതില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് നടത്തിയിരുന്നത്. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെ അഞ്ച് പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് മിനി മന്ത്രിസഭയക്ക് ചൗഹാന്‍ രൂപം നല്‍കി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ സിന്ധ്യ പക്ഷത്തെ രണ്ട് പേരെയും ബിജെപിയില്‍ നിന്നുള്ള മൂന്ന് പേരെയും ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്.
സിന്ധ്യ വിഭാഗം നേതാക്കൾ
തുള്‍സീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് രാജ്പുത്ത് എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിയായവര്‍. മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയും ആറ് തവണ എംഎല്‍എയും ആയിരുന്ന നരോത്തം മിശ്ര, കമാല്‍ പട്ടേല്‍, മീണ സിംഗ് എന്നിവരാണ് മറ്റുള്ളവര്‍. ബിജെപി കേന്ദ്ര നേതൃത്വവും സിന്ധ്യയും തമ്മിലുള്ള നിരവധി ചർച്ചകൾക്ക് ശേഷമായിരുന്നു മന്ത്രിസഭാ വികസനം.
സിന്ധ്യയ്ക്ക് തിരിച്ചടി
സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം ദിനം തന്നെ വകുപ്പുകളും വിഭജിച്ച് നൽകി. കമൽനാഥ് സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന തുൾസിറാമിന് അതേ പദവി തന്നെ ലഭിക്കുമെന്നായിരുന്നു കണക്കാപ്പെട്ടിരുന്നത്. തുൾസിക്കായി സിന്ധ്യയും ബിജെപി നേതൃത്വത്തോട് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ സിന്ധ്യയെ ഞെട്ടിച്ച് മുതിർന്ന നേതാവായ നരോത്തം മിശ്രയ്ക്കായിരുന്നു ചൗഹാൻ ആരോഗ്യമന്ത്രി പദം നൽകിയത്.
ബിജെപി നേതാക്കൾ രംഗത്ത്
സിലാവത്തിനായി ഉപമുഖ്യമന്ത്രി പദം വരെ ലഭിക്കുമെന്ന സിന്ധ്യ പക്ഷത്തിന്റെ വാദത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്.അതേസമയം ആദ്യഘട്ടത്തില്‍ പുറത്തായവര്‍ ചൗഹാനെതിരെ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട ബിജെപിയിലെ മുതിര്‍ന്ന അംഗങ്ങള്‍ മന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.
രണ്ടാം ഘട്ട മന്ത്രിസഭ വികസനം
ഇതോടെ മെയ് അഞ്ചിനോ ആറിനോ മന്ത്രിസഭ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ചൗഹാന്‍. കമൽനാഥ് സർക്കാരിന് പാലം വലിച്ച് 22 എംഎൽഎമാരാണ് സിന്ധ്യയ്ക്കൊപ്പം ബിജെപിയിൽ എത്തിയത്. ഇവരിൽ പകുതിയിൽ അധികം പേർക്കും മന്ത്രിസ്ഥാനം വേണമെന്നാണ് സിന്ധ്യയുടെ അവകാശവാദം.
ആറ് പേർക്ക് കൂടി
ഇനി 20 പേർക്കാണ് പദവികൾ ലഭിക്കേണ്ടത്. ഇതിൽ നാല് പേർ മുൻ സർക്കാരിൽ മന്ത്രിമാരായിരുന്നു. ഇനിയും സിന്ധ്യ പക്ഷത്തുള്ള ആറ് പേരെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രഥ്യുമൻ സിംഗ് തോമർ, ഇമർതി ദേവി, മഹേന്ദ്ര സിംഗ് സിസോദിയ, പ്രഭുറാം ചൗധരി എന്നിവരുടെ പേരാണ് ഉയരുന്നത്.
പൊട്ടിത്തെറി
അതേസമയം ഇത് ബിജെപി ക്യാമ്പിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. മധ്യപ്രദേശ് ബിജെപിയിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് 45 ഓളം നേതാക്കൾ രംഗത്തുണ്ട്. നാലും അഞ്ചും തവണ എംഎൽഎമാരായവരാണ് ഇവരിൽ ഏറെയും. മാത്രമല്ല മുൻ ചൗഹാൻ മന്ത്രിസഭയിൽ അംഗങ്ങളായവരും മന്ത്രിസ്ഥാനത്തിനായി ചരടുവലിക്കുന്നുണ്ട്.
സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസ്
ഗോപാൽ ഭാർഗവ, ഭൂപേന്ദ്രസിംഗ്, രാജേന്ദ്ര ശുക്ല, ഗൗരി ശങ്കർ ബിസെൻ, സഞ്ജയ് പഥക്, വിശ്വാസ് സാരംഗ് എന്നീ ബിജെപി നേതാക്കൾക്കും മന്ത്രി സ്ഥാനം കണക്കാക്കുന്നുണ്ട്. വരും ദിവസങ്ങളിലെ മധ്യപ്രദേശ് രാഷ്ട്രീയം സസൂക്ഷ്മം വിലയിരുത്താനിരിക്കുകയാണ് കോൺഗ്രസ്. രണ്ടാം മന്ത്രിസഭ വികസനം ബിജെപിയിൽ ഭിന്നത രൂക്ഷമാക്കുമെന്നും നേതാക്കൾ പാർട്ടി വിട്ടേക്കുമെന്നുവരെ കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്.
ജാതി മത സമവാക്യങ്ങൾ
അതേസമയം മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരെ കുറിച്ച് അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജാതിമത മേഖല സമവാക്യങ്ങൾ പരിഗണിച്ച് കൊണ്ടായിരിക്കും ഇത്. സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാർ- ചമ്പൽ മേഖലയിൽ നിന്നുള്ളവരും മാൽവ, വിന്ധ്യ മേഖലയിൽ നിന്നുള്ളവരും മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.
തൊട്ടാലും തൊട്ടില്ലേലും പൊള്ളും
കേന്ദ്ര നേതൃത്വവുമായി കൂടിയാലോചന നടത്തിയ ശേഷമേ ഇക്കാര്യത്തിൽ ചൗഹാൻ അന്തിമ തിരുമാനം കൈക്കൊളളുകയുള്ളൂ. 10 ൽ അധികം നേതാക്കൾ എന്ന സിന്ധ്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടാലും ഇല്ലേങ്കിലും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വലിയ അട്ടിമറികൾ തന്നെ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.