കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ!
ഭോപ്പാല്‍: അധികാരമേറ്റ് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും ആറംഗ മന്ത്രിസഭയുമായി ഭരണം നടത്തുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. മന്ത്രിസഭാ വികസനം പല തവണയായി നീണ്ട് പോയ്‌ക്കൊണ്ടിരിക്കുകയാണ്.
ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്ക് പോയ ശിവരാജ് സിംഗ് ചൗഹാന്‍ ഭോപ്പാലിലേക്ക് മടങ്ങി എത്തിയത് നിരാശനായാണ്. കോണ്‍ഗ്രസിനെ കൈവിട്ട് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരുമാണ് ശിവരാജ് സിംഗ് ചൗഹാന് മുന്നില്‍ വഴി മുടക്കി നില്‍ക്കുന്നത്. മധ്യപ്രദേശില്‍ സിന്ധ്യ ചൗഹാന് തലവേദനയായി മാറുമെന്ന കോൺഗ്രസിന്റെ പ്രവചനം ഫലിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
ആറംഗ മന്ത്രിസഭ
മാര്‍ച്ചില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിന് ഒരു മാസത്തിന് ശേഷമാണ് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭ രൂപീകരിച്ചത്. 5 പേരെ മാത്രമാണ് അന്ന് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് പേര്‍ സിന്ധ്യയുടെ വിശ്വസ്തരും മൂന്ന് പേര്‍ ബിജെപി എംഎല്‍എമാരും. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിനുളള മുറവിളി ബിജെപി നേതാക്കളും സിന്ധ്യ പക്ഷവും കുറച്ചേറെ നാളുകളായി നടത്തുന്നുണ്ട്.
ചൗഹാന്‍ ദില്ലിക്ക് പറന്നു
പല കാരണങ്ങള്‍ കൊണ്ടും തീരുമാനം നീണ്ട് പോവുകയായിരുന്നു. ഒടുവില്‍ പുതിയ മന്ത്രിമാരുടെ പട്ടികയുമായി ശിവരാജ് സിംഗ് ചൗഹാന്‍ ദില്ലിക്ക് പറന്നു. മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മ്മ, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹാസ് ഭഗത് എന്നിവരും ചൗഹാനൊപ്പം ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തി. തലസ്ഥാനത്തുളള സിന്ധ്യയുമായി ചൗഹാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പട്ടികയ്ക്ക് അംഗീകാരം ഇല്ല
ദില്ലിയില്‍ തങ്ങിയ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവര്‍ അടങ്ങിയ ദേശീയ നേതൃത്വവുമായി മന്ത്രിസഭാ വികസനം സംബന്ധിച്ച് ചൗഹാന്‍ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ മന്ത്രിസഭാ വികസനത്തിനുളള പട്ടികയ്ക്ക് അംഗീകാരം ലഭിക്കാതെയാണ് ചൗഹാന്റെ മടക്കം.
സിന്ധ്യയ്ക്ക് നൽകിയ വാഗ്ദാനം
ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസില്‍ നിന്നെത്തിയ 22 മുന്‍ എംഎല്‍എമാരുമാണ് മന്ത്രിസഭാ വികസന നീക്കത്തില്‍ ചൗഹാന് മുന്നില്‍ വഴി മുടക്കി നില്‍ക്കുന്നത്. ഇതുവരെ മധ്യപ്രദേശ് ബിജെപിയിൽ എതിരില്ലാതിരുന്ന ചൗഹാന് വെല്ലുവിളിയായി സിന്ധ്യ മാറുമെന്ന് നേരത്തെ പല കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. അത് സംസ്ഥാനത്ത് സംഭവിച്ച് കൊണ്ടിരിക്കുകയാണ്. സിന്ധ്യക്ക് രാജ്യസഭാ സീറ്റും 22 എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനവും കോണ്‍ഗ്രസ് വിട്ട് എത്തുമ്പോള്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
Recommended Video
പിണക്കാൻ ഭയം
ഈ വാക്ക് പാലിക്കുക എന്നതാണ് ചൗഹാന് മുന്നിലുളള വെല്ലുവിളി. സിന്ധ്യ പക്ഷത്തെ പിണക്കിയുളള മന്ത്രിസഭാ വികസനം വേണ്ട എന്നാണ് കേന്ദ്ര നേതൃത്വം നിലപാട് എടുത്തത് എന്നാണ് സൂചന. 24 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതാണ് സിന്ധ്യ പക്ഷത്തെ പിണക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകാത്തതിനുളള കാരണം. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ 10 സീറ്റുകള്‍ സിന്ധ്യ പക്ഷത്തിന് നല്‍കാം എന്നതായിരുന്നു ചൗഹാന്റെ കണക്ക്.
വിശ്വസ്തർക്കായി സമ്മർദ്ദം
മാത്രമല്ല ബിജെപിയില്‍ തന്റെ വിശ്വസ്തരായ ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്ന് ചൗഹാന് ആഗ്രഹമുണ്ട്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തില്‍ ചൗഹാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ബിജെപി എംഎല്‍എമാരുടെ വോട്ടും ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് പോള്‍ ചെയ്യിക്കുന്നതില്‍ പരാജയപ്പെട്ടത് അടക്കമുളള വിഷയങ്ങളില്‍ ചൗഹാനോട് കേന്ദ്രത്തിന് അതൃപ്തിയുണ്ട്.
ഉപമുഖ്യമന്ത്രി സ്ഥാനം വേണം
അതുകൊണ്ട് തന്നെ ചൗഹാന്റെ ആവശ്യത്തോട് കേന്ദ്ര നേതാക്കള്‍ അനുകൂലമായല്ല പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ തന്റെ 11 എംഎല്‍എമാര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കണം എന്നാണ് സിന്ധ്യ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം മന്ത്രിമാരായിരിക്കുന്ന രണ്ട് വിശ്വസ്തരില്‍ ഒരാള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണം എന്ന ആവശ്യവും സിന്ധ്യ മുന്നോട്ട് വെച്ചിട്ടുണ്ട്.
മുതിർന്നവർ തഴയപ്പെടും
സിന്ധ്യയുടെ ആവശ്യം അംഗീകരിച്ചാല്‍ ബിജെപിയിലെ മന്ത്രിസ്ഥാനം കാത്തിരിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കം അവസരം നഷ്ടപ്പെടും. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവര്‍ക്ക് ഇക്കുറി അവസരം നല്‍കേണ്ടതില്ല എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം എന്നും സൂചനകളുണ്ട്. ഇക്കുറി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ കൂടുതല്‍ വേണം എന്നും കേന്ദ്രം നിര്‍ദേശിച്ചതായി വിവരങ്ങളുണ്ട്.
ആവശ്യപ്പെട്ടത് നല്‍കാതിരിക്കാനാവില്ല
മധ്യപ്രദേശ് മന്ത്രിസഭയില്‍ 35 വരെ മന്ത്രിമാരെ ഉള്‍പ്പെടുത്താനാവും. രണ്ടാം ഘട്ടത്തില്‍ 25 പേരെ ഉള്‍പ്പെടുത്താനാണ് ചൗഹാന്റെ നീക്കം. ചില സീറ്റുകള്‍ ഒഴിച്ച് നിര്‍ത്താനാണ് ചൗഹാനും കേന്ദ്ര നേതൃത്വവും താല്‍പര്യപ്പെടുന്നത്. ബിജെപിയെ പല മുതിര്‍ന്ന നേതാക്കളും മന്ത്രിസഭാ വികസനത്തില്‍ നിരാശരാകാനാണ് സാധ്യത. സിന്ധ്യ ക്യാംപ് ആവശ്യപ്പെട്ടത് നല്‍കാതിരിക്കാനാവില്ല എന്ന് ബിജെപി ഈ ഘട്ടത്തില്‍ തിരിച്ചറിയുന്നുണ്ട്.
നേതാക്കൾ ഇടഞ്ഞാലും അപകടം
ബിജെപിക്ക് അധികാരത്തില്‍ തിരിച്ചെത്താനായത് സിന്ധ്യ സഹായിച്ചത് കൊണ്ടാണ്. അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനങ്ങളില്‍ 10 മുതല്‍ 45 ശതമാനം വരെ അവര്‍ക്കാവും എന്ന് സംസ്ഥാനത്തെ ബിജെപി നേതാവ് പറയുന്നു. അതേസമയം മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരിക്കുകയും ലഭിക്കാതിരിക്കുകയും ചെയ്യുന്ന നേതാക്കളെ ബിജെപിക്ക് അനുനയിപ്പിക്കേണ്ടതുണ്ട്. അതൃപ്തരായ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകാതിരിക്കാനും ഉപതിരഞ്ഞെടുപ്പില്‍ കാല് വാരാതിരിക്കാനും ബിജെപിക്ക് സൂക്ഷ്മ ശ്രദ്ധ തന്നെ വേണ്ടി വരും.