മുൻ മുഖ്യമന്ത്രിയുടെ മുമ്പിൽ വാതിൽ കൊട്ടിയടക്കണമെന്ന് ബിജെപിയോട് ശിവസേന; പ്രത്യാഘാതം ഗുരുതരം
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്രയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. എതിരാളികളായ കോൺഗ്രസും എൻസിപിയും കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. എൻസിപിയിലേയും കോൺഗ്രസിലേയും പല പ്രമുഖ നേതാക്കളും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശിവസേനയിലും ബിജെപിയിലും അഭയം പ്രാപിച്ചിരിക്കുകയാണ്. ലോക്സഭാ തിഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചേക്കുമെന്ന ഭയത്തിലാണ് ഇരുപാർട്ടികളും.
കേന്ദ്രവുമായി സൗഹൃദത്തിലേക്ക്; മമതയുടെ നീക്കള്ക്ക് പിന്നില് ഗൂഡലക്ഷ്യം?.. പ്രതിരോധത്തിലായി ബിജെപി
ശിവസേനയുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ തീരുമാനമായില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ ശിവസേന കടുംപിടുത്തം തുടരില്ലെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. സീറ്റുകൾ തുല്യമായി വീതിക്കണമെന്ന ആവശ്യത്തിൽ നിന്നും ശിവസേനാ നേതാക്കൾ പിന്നോട്ട് പോകുന്നതായാണ് റിപ്പോർട്ടുകൾ. സീറ്റ് വിഭജനത്തിൽ തീരുമാനം നീളുന്നതിനിടെയാണ് ബിജെപി- ശിവേസേനാ ബന്ധം വഷളാക്കുന്ന പുതിയ പ്രശ്നം തലപൊക്കുന്നത്. ബിജെപി പ്രവേശനത്തിനൊരുങ്ങുന്ന നാരായൺ റാണെയെച്ചൊല്ലിയാണ് ശിവസേനാ നേതാക്കൾ കലാപക്കൊടി ഉയർത്തുന്നത്.
നാരായൺ റാണ ശിവസേനയിലേക്ക്
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ അടുത്ത് തന്നെ ബിജെപി പ്രവേശനത്തിന് ഒരുങ്ങുകയാണ്. റാണെയെ സ്വാഗതം ചെയ്യാനുള്ള തീരുമാനത്തിനെതിരെ കടുത്ത അതൃപ്തിയാണ് ശിവസേനാ നേതാക്കൾ ഉയർത്തുന്നത്. ഇതിന് പ്രധാന കാരണം റാണെ ഒരിക്കൽ ശിവസേനയിലായിരുന്നു എന്നതാണ്. ബാൽ താക്കറെ മകൻ ഉദ്ധവ് താക്കറെയെ പിൻഗാമിയാക്കിയതിൽ പ്രതിഷേധിച്ച് 2005ലാണ് റാണെ ശിവസേന വിടുന്നത്. ശിവസേനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് പല ഘട്ടത്തിലും റാണെ ഉന്നയിച്ചിട്ടുള്ളത്. ഉദ്ധവ് താക്കറെയ്ക്കെതിരെ പടനയിക്കാൻ ശിവസേന വിട്ട റാണ കോൺഗ്രസിൽ ചേരുകയായിരുന്നു.
കോൺഗ്രസിൽ നിന്നും പുറത്ത്
ബിജെപിയിൽ ചേരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റാണെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്. എന്നാൽ ബിജെപിയിൽ തന്നെ ഇതിനെതിരെ എതിർപ്പുയർന്നതോടെ റാണെയുടെ പ്രതീക്ഷ മങ്ങി. തനിക്ക് മന്ത്രി പദവി, മക്കൾക്ക് മന്ത്രിപദവി തുടങ്ങിയ ആവശ്യങ്ങളും റാണ ബിജെപി നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. ഇതും അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് മഹാരാഷ്ട്ര സ്വാഭിമാൻ പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടി രൂപികരിക്കുകയായിരുന്നു. മകൻ നിതേഷ് റാണ നേതൃത്വം നൽകിയിരുന്ന സന്നദ്ധ സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുകയായിരുന്നു റാണ ചെയ്തത്. ബിജെപിയോട് അടുക്കാൻ ശ്രമിക്കുമ്പോഴും ശിവസേനയ്ക്കെതിരെ കടുത്ത നിലപാടുകളായിരുന്നു റാണ സ്വീകരിച്ചിരുന്നത്.
പ്രതിഷേധം
റാണെയെ പാർട്ടിയിൽ എടുത്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുതിർന്ന ശിവസേനാ നേതാവും ആഭ്യന്തരസഹമന്ത്രിയുമായ ദീപക് വസന്ത് കേസാർക്കർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ സ്വാഭിമാൻ പാർട്ടിയെ ബിജെപിയുമായി ലയിപ്പിക്കുമെന്ന് റാണെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ മഹാജനാദേശ് യാത്രയ്ക്ക് കങ്കാവലിയിൽ സ്വീകരണം നൽകാൻ റാണെ നേരിട്ട് എത്തുകയും ചെയ്തിരുന്നു. ബിജെപിയിൽ ചേരാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് പാർട്ടി പ്രവർത്തകരോട് സംസാരിച്ചെന്നും അവർ എന്നും തന്റെ ഒപ്പമുണ്ടാകുമെന്നും കഴിഞ്ഞ ദിവസം സാവന്തവാടിയിൽ പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം റാണെ പ്രതികരിച്ചിരുന്നു. 8 ദിവസത്തിനുള്ളിൽ ബിജെപിയിൽ എത്തുമെന്നാണ് റാണെ അറിയിച്ചിരുന്നത്.
ബിജെപിയോടൊപ്പം
ശിവസേനയുമായുള്ള സഖ്യം സാധ്യമാവുകയോ ഇല്ലയോ എന്നതിൽ തനിക്ക് ആശങ്കയില്ല. സ്വന്തം തട്ടകമായ കൊങ്കൺ ബിജെപിയുടെ ശക്തികേന്ദ്രമായി മാറും, പ്രദേശത്തെ എല്ലാ എംപിമാരും ഇനിമുതൽ ബിജെപിയുടേതായിരിക്കുമെന്ന് ഉറപ്പ് നൽകാനാകുമെന്നും നാരായൺ റാണെ പ്രതികരിച്ചു. മറ്റു വഴികളില്ലാത്തത്തതിനാലാണ് റാണ ബിജെപി പാളയത്തിൽ എത്തിയതെന്നാണ് ശിവസേനാ നേതാക്കൾ ആരോപിക്കുന്നത്. റാണയുടെ മുമ്പിൽ ഇപ്പോൾ മറ്റ് അഭയ കേന്ദ്രങ്ങളില്ല, ഇനിയും പാർട്ടി മാറിക്കളിച്ചാൽ സ്വന്തം അണികൾ തന്നെ അദ്ദേഹത്തെ കയ്യൊഴിയും, സ്വാർത്ഥ താൽപര്യങ്ങൾ മുന്നിൽ കണ്ടാണ് റാണെ ബിജെപിയോട് അടുക്കുന്നതെന്ന് ദീപക് വസന്ത് കേസാർക്കർ ആരോപിച്ചു.
ശിവസേന ഇടയും
പ്രാദേശിക രാഷ്ട്രീയത്തിൽ റാണെയുടെ മുഖ്യ എതിരാളിയാണ് ദീപക് വസന്ത് കേസാർക്കർ. റാണെ ബിജെപിയിൽ എത്തിയാൽ ബിജെപി- ശിവസേനാ പ്രവർത്തകർ തന്നെ അദ്ദേഹത്തിന് എതിരായി പ്രവർത്തിക്കും. ഈ വെല്ലുവിളി ബിജെപി ഏറ്റെടുക്കേണ്ട ആവശ്യം ഇല്ല. സ്വഭിമാനിൽ നിന്ന് റാണെ മത്സരിക്കുകയാണെങ്കിൽ ബിജെപിയുടെ വിജയത്തിന് വേണ്ടി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും കേസാർക്കർ വ്യക്തമാക്കി. നിരന്തരമായ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് സുരക്ഷിത താവളം തേടി റാണെ ബിജെപിയോട് അടുക്കുന്നത്.