ജനങ്ങളുടെ ക്ഷമക്ക് ഒരു അതിരുണ്ടെന്ന് സജ്ഞയ് റാവത്ത്; 'ഇങ്ങനെയെങ്കില്‍ രാജി വെക്കേണ്ടിവരും'
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ശിവസേന എംപി സജ്ഞയ് റാവത്ത്. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിച്ചില്ലെങ്കില്‍ ജനങ്ങള്‍ നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടുമെന്ന് സജ്ഞയ് റാവത്ത് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അടക്കം കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ച ചൂണ്ടികാട്ടിയായിരുന്നു സജ്ഞയ് റാവത്തിന്റെ വിമര്‍ശനം. ശിവസേന മുഖപത്രമായ സാമ്‌നയിലായിരുന്നു എംപി ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയത്.
ഇതുവരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാം;കോടിയേരിയെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ഗോപാലകൃഷ്ണൻ
ഉപജീവന മാര്‍ഗം
രാജ്യത്താകമാനം കൊവിഡ്-19 രോഗം പടര്‍ന്നു പിടിക്കുകയാണ്. ഇതിനകം തന്നെ 17 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപിച്ചതോടെ 10 കോടി ജനങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടുവെന്ന് സജ്ഞയ് റാവത്ത് അവകാശപ്പെടുന്നു.
സാമ്പത്തിക നഷ്ടം
രാജ്യത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതോട് കൂടി ഇത് 40 കോടി കുടുംബങ്ങളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ശമ്പളക്കാരായ മധ്യവര്‍ഗക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തു. വാണിജ്യവ്യവസായ മേഖലക്ക് നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.
ക്ഷമക്ക് ഒരു അതിരുണ്ട്
ജനങ്ങളുടെ ക്ഷമക്ക് ഒരു അതിരുണ്ട്. പ്രതീക്ഷയിലും ഉറപ്പിന്മേലും മാത്രം ജീവിക്കാന്‍ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ശ്രീരാമന്റെ വനവാസം അവസാനിച്ചെങ്കിലും നിലവിലെ സാഹചര്യം ദുര്‍ഘടമാണെന്ന് പ്രധാനമന്ത്രി പോലും സമ്മതിച്ച് തരും. ആര്‍ക്കും അവരുടെ ജീവിതത്തെക്കുറിച്ച് ഇത്രയധികം അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ടാവില്ല.' സജ്ഞയ് റാവത്ത് പറഞ്ഞു.
രാജി വെക്കേണ്ടി വരും
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവസ്ഥയായിരിക്കും നരേന്ദ്രമോദിയും നേരിടേണ്ടിവരികയെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി. കൊവിഡ് രൂക്ഷമാവുകയും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയത സമയത്ത് ഇസ്രഈല്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു.
റാഫേലിനെതിരെ
രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്രം സ്വീകരിച്ച മാര്‍ഗങ്ങളേയും ശിനസേന പരിഹസിച്ചു. അഞ്ച് റാഫേല്‍ ജെറ്റുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി അംബാല എയര്‍ഫോഴ്‌സ് സ്റ്റേഷന് പരിസരത്തായി സെക്ഷന്‍ 144 പ്രഖ്യാപിച്ചു, റാഫേലിന് മുമ്പ് ഇവിടെ സുഖോയിയും മിഗ് എയര്‍ക്രാഫ്റ്റും കൊണ്ട് വന്നിട്ടുണ്ട്. അന്നൊന്നും ഇത്ര വലിയ ആഘോഷങ്ങള്‍ കണ്ടിട്ടില്ലെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.
ബിജെപി ശ്രമം
തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാന്‍ ബോബും മിസൈലുകളും വഹിക്കാന്‍ കഴിയുന്ന റാഫേല്‍ ജെറ്റുകള്‍ക്ക് കഴിയുമോയെന്നും സജ്ഞയ് റാവത്ത് ചോദിക്കുന്നു. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ബിജെപി ശ്രമം നടന്നിട്ടുണ്ടെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.