124ല്‍ നില്‍ക്കാതെ ശിവസേന.... ആദിത്യയുടെ പുതുതന്ത്രം, രണ്ട് സീറ്റില്‍ പിടിവലി
മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും പിടിവിടാതെ ശിവസേന. കൂടുതല്‍ സീറ്റുകള്‍ക്കായി കടുത്ത പോരാട്ടമാണ് അവര്‍ എന്‍ഡിഎയില്‍ നടത്തുന്നത്. അതേസമയം ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനോട് ഒട്ടും യോജിപ്പില്ല. ആദിത്യ താക്കറെയിലൂടെ ശിവസേന നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ചെന്നാണ് ഉന്നയിക്കുന്നത്.
അതേസമയം രണ്ട് സീറ്റില്‍ വന്‍ തര്‍ക്കമാണ് ശിവസേനയ്ക്ക് ബിജെപിയുമായി ഉള്ളത്. എന്നാല്‍ നേരത്തെ തന്നെ ശിവസേന സഖ്യം വേണ്ടെന്ന നിലപാടുള്ള ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ളര്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. ദേവേന്ദ്ര ഫട്‌നാവിസ് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ പ്രശ്‌നവും പരിഹരിക്കേണ്ടി വരും.
ആദിത്യയുടെ വരവ്
പത്ത് വര്‍ഷത്തോളമായി ദുര്‍ബലമായി കിടന്നിരുന്ന ശിവസേനയുടെ യുവക്യാമ്പ് സംസ്ഥാനത്ത് ശക്തമായിരിക്കുകയാണ്. ആദിത്യ താക്കറെയുടെ വരവാണ് ഇതിന് പ്രധാന കാരണം. രാഷ്ട്രീയ യാത്ര ബിജെപിക്ക് മുമ്പേ തുടങ്ങി പ്രചാരണത്തിലും ശിവസേന മുന്നിലെത്തി. ഇതേ തുടര്‍ന്ന് ശിവസേന ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. ഉറപ്പായും വിജയിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
ചരിത്രം തെറ്റി
താക്കറെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ മത്സരിക്കില്ലെന്ന ചരിത്രം ഇത്തവണ തെറ്റുമെന്ന് ഉറപ്പാണ്. ആദിത്യ താക്കറെ മത്സരത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഗ്രാമീണ മേഖലയായ വര്‍ളിയില്‍ നിന്ന് അദ്ദേഹം മത്സരിക്കാന്‍ ഒരുങ്ങുകയാണ്. മഹാരാഷ്ട്രയില്‍ ആദിത്യ നടത്തിയ പദയാത്ര ബിജെപിയുടെ സീറ്റുകള്‍ കൂടി ശിവസേന വിഴുങ്ങുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഉപമുഖ്യമന്ത്രി പദം ആദിത്യക്ക് ഫട്‌നാവിസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
124ല്‍ നില്‍ക്കില്ല...
ശിവസേനയ്ക്ക് തല്‍ക്കാലം 124 സീറ്റുകളാണ് ബിജെപി നല്‍കുന്നത്. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ 124 പേരുടെ പട്ടിക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പോരെന്ന ഉദ്ധവ് കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ്. രണ്ട് സീറ്റില്‍ തര്‍ക്കം ഇതോടെ രൂക്ഷമായിരിക്കുകയാണ്. ഡോംബിവലിയും മുംബൈ ദേവി സീറ്റിലുമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത് ശിവസേനയുടെ ആധിപത്യമുള്ള സീറ്റുകളാണെന്ന് ഉദ്ധവ് ഉന്നയിച്ചിരിക്കുന്നത്.
കൂടുതല്‍ സീറ്റ് വേണ്ട
ശിവസേനയ്ക്ക് കൂടുതല്‍ സീറ്റ് നല്‍കിയാല്‍ അത് ബിജെപിയുടെ ബാനറില്‍ അവര്‍ ജയിക്കുന്നത് പോലെയാണെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പാട്ടീലിന് ശിവസേനയുമായുള്ള സഖ്യത്തിനും താല്‍പര്യമില്ലായിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം സംസ്ഥാനത്ത് കിട്ടുമെന്ന് പാട്ടീല്‍ വിഭാഗം പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ ഫട്‌നാവിസ് സഖ്യത്തിനായി ശക്തമായ നിലപാടെടുത്തതാണ് പാട്ടീലിന്റെ നീക്കം വിജയിക്കാതെ പോയത്.
വോട്ട് മറിക്കും?
ശരത് പവാറുമായി ശിവസേന നേതാക്കള്‍ക്കുള്ള അടുപ്പമാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. ഇവര്‍ എന്‍സിപിക്ക് വോട്ടുമറിക്കുമോ എന്ന ആശങ്ക ഫട്‌നാവിസിന് ഉണ്ട്. പവാറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചത് ശിവസേന നേതാക്കളായിരുന്നു. അതേസമയം ശിവസേനയ്ക്ക് എന്‍സിപിയില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്. രാജ് താക്കറെയെ ബിജെപിയുടെ വോട്ട് പിളര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടാണ് പ്രതിപക്ഷം കളത്തില്‍ ഇറക്കിയത്.
ആദിത്യ നിര്‍ണായമാകും?
അമിത് ഷാ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാട്ടീലും ഫട്‌നാവിസും തമ്മിലുള്ള പോരിലേക്കാണ് കൂടുതല്‍ സീറ്റെന്ന ആവശ്യം പോയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ശിവസേനയുടെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന് ബിജെപി വാദിക്കുന്നു. അതേസമയം ആദിത്യ താക്കറെയുടെ പ്രചാരണം കൂടി ക്ലിക്കായാല്‍ മുന്നണിയിലെ വല്യേട്ടന്‍ പോര് ഇനിയും കടുക്കും. നിരവധി നിര്‍ദേശങ്ങള്‍ ആദിത്യ നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
സീറ്റ് വിഭജനത്തിൽ പാളി: ശിവസേനയിൽ കൂട്ടരാജി.... രാജി സമർപ്പിച്ചത് 200 പ്രവർത്തകർ!!