ഒരു ദയയും വേണ്ട, അവനെ വെടിവെച്ച് കൊന്നേക്കു; കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ ക്രൂരമായി കൊല്ലാൻ നിർദ്ദേശം നൽകുന്ന കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഫോൺ സന്ദേശം പുറത്ത്. മാണ്ഡ്യയിലെ മദ്ദൂരിൽ ജനതാദൾ എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെയാണ് കഴിഞ്ഞ ദിവസം പട്ടാപ്പകൽ നാലംഗ സംഘം കൊലപ്പെടുത്തിയത്.
പ്രകാശിന്റെ കൊലപാതകികളെ ക്രൂരമായി കൊലപ്പെടുത്തണമെന്ന് കുമാരസ്വാമി ഫോണിലൂടെ നിർദ്ദേശം നൽകുന്നതിന്റെ ദൃശ്യങ്ങൾ ഒരു പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമിയും പാർട്ടി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക്; അമൃതാനന്ദമയി രക്ഷാധികാരി, സെൻകുമാറും പ്രിയദർശനും സമിതിയിൽ
പട്ടാപ്പകൽ കൊലപാതകം
ബെംഗളൂരി-മൈസൂരു റോഡിൽ തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് കൊലപാതകം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് പ്രകാശിനെ കൊലപ്പെടുത്തുന്നത്. മാണ്ഡ്യ ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് ലളിതയാണ് പ്രകാശിന്റെ ഭാര്യ.
രാഷ്ട്രീയ വൈരാഗ്യം
രാഷ്ട്രീയ വൈരാഗ്യമാണ് പ്രകാശിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ് സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നെത്തിയ അക്രമി സംഘം മൈസൂരു റോഡിൽ മദ്ദൂരിന് സമീപത്ത് എത്തിയപ്പോൾ കാർ തടഞ്ഞ് നിർത്തി. പ്രകാശിനെ കാറിൽ നിന്നും വലിച്ച് പുറത്തിറക്കി വടിവാൾ ഉപയോഗിച്ച് കഴുത്തിലും കൈയ്യിലും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാർട്ടിയെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതക കാരണമെന്നാണ് സംശയിക്കുന്നത്.
പ്രതിഷേധം
പ്രകാശിന്റെ കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പാർട്ടി പ്രവർത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മാണ്ഡ്യയിലെ എംപിയായ ശിവരാമഗൗഡയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റോഡ് ഉപരോധവും പ്രതിഷേധങ്ങളെയും തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
വെടിവെച്ച് കൊല്ലാൻ നിർദ്ദേശം
പ്രകാശിന്റെ കൊലപാതകം അറഖിഞ്ഞയുടൻ കൊലപാതകിയെ ക്രൂരമായി കൊല്ലാൻ ഫോണിൽ നിർദ്ദേശിക്കുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ സ്വകാര്യ ചാനൽ പുറത്ത് വിട്ടതോടെ പുതിയ വിവാദങ്ങൾക്കിടയാക്കുകയായിരുന്നു. തെരുവുഗുണ്ടയെ പോലെ പ്രതികാരം ചെയ്യാനാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്നാണ് ആരോപണം.
പകരം ചോദിക്കാൻ
പ്രകാശ് നല്ല മനുഷ്യനായിരുന്നു. ആരാണ് അവനോട് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല. പക്ഷേ അത് ആരാണെങ്കിലും അവനോട് ഒരു ദയവും കാണിക്കരുത്. അയാളെ വെടിവെച്ച് കൊല്ലണം. ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് കുമാരസ്വാമി നിർദ്ദേശം നൽകുന്നത്.
വിശദീകരണം
പ്രകാശിന്റെ മരണ വാർത്ത അറിഞ്ഞപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അതെന്നും മുഖ്യമന്ത്രി എന്ന നിലയിൽ ആർക്കും ഒരു നിർദ്ദേശവും നൽകിയിയിട്ടില്ലെന്നും വിശദീകരണവുമായി കുമാരസ്വാമി രംഗത്ത് എത്തി. പ്രതിയെന്ന് സംശയിക്കുന്ന ആൾ മുൻപും രണ്ട് കൊലപാതകക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അവർ ജയിലിലായിരുന്നു ഇപ്പോൾ ഒരാളെ കൂടി കൊന്നിരിക്കുന്നു. കൊലപാതകികൾക്ക് തക്ക ശിക്ഷ തന്നെ ലഭിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
സർക്കാർ പ്രതിരോധത്തിൽ
കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ എത് വിധേനയും താഴെയിറാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് ശക്തി പകരുകയാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ. കോൺഗ്രസിനുള്ളിലെ ചേരിപ്പോര് സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കുമെന്ന നിലയിലാണ്. മന്ത്രി പദവി നഷ്ടമായ രമേശ് ജാര്‍കിഹോളി ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. ദേവഗൗഡ കുടുംബത്തിന്റെ അമിത ഇടപെടലുകളും കോൺഗ്രസ് എംഎൽഎമാരുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണം ആളിക്കത്തിച്ച് കുമാരസ്വാമിയുടെ രാജിയ്ക്കായി മുറവിളി കൂട്ടാനാണ് ബിജെപിയുടെ നീക്കം.