മധ്യപ്രദേശ് കോൺഗ്രസിൽ കലഹം രൂക്ഷം; മന്ത്രിമാരെ കേൾക്കണമെന്ന് കമൽനാഥിനോട് സിന്ധ്യ
ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിനും ദ്വിഗ് വിജയ് സിംഗിനും എതിരെ ആഞ്ഞടിച്ച് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഇരു നേതാക്കൾക്കുമെതരെ ജ്യോതിരാദിത്യ സിന്ധ്യ പരസ്യമായി രംഗത്ത് എത്തിയതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായത്. മറ്റ് മന്ത്രിമാരുടെ നിർദ്ദേശങ്ങൾ കേൾക്കാനും മന്ത്രിസഭയിൽ പുറത്ത് നിന്നുള്ള ഇടപെടലുകൾ അവസാനിപ്പിക്കാനും കമൽനാഥ് നടപടിയെടുക്കണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം.
പാലായില് പിജെ ജോസഫിന്റെ നാടകീയ നീക്കം; ജോസ് ടോമിനെതിരെ വിമതനായി ജോസഫ് കണ്ടത്തിലിന്റെ നോമിനേഷന്
മധ്യപ്രദേശ് ഉമാംഗ് സിംഗാർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ പരസ്യമായി നേതാക്കൾക്ക് നേരെ വിമർശനം ഉന്നയിച്ചത്. കാർഷിക കടം എഴുതി തള്ളും എന്നത് അടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം പരിപാടികളുമായി മുന്നോട്ട് പോകുന്നതിനിടെ സിന്ധ്യ ഇടഞ്ഞുനിൽക്കുന്നത് കോൺഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
15 വർഷത്തിന് ശേഷം
15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018 അവസാനം മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തുന്നത്. മുഖ്യമന്ത്രി പദത്തിനായുളള മത്സരത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെയും കമലനാഥിന്റെയും പേരുകൾ ഉയർന്ന് കേട്ടിരുന്നെങ്കിലും നറുക്ക് വീണത് കമൽനാഥിനായിരുന്നു. കമൽനാഥിനെതിരെ മുമ്പും പല സന്ദർഭങ്ങളിൽ ജ്യോതിരാദിത്യ സിന്ധ്യ തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ ജ്യോതിരാദിത്യ സിന്ധയും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
ദ്വിഗ് വിജയ് സിംഗിനെതിരെ
മധ്യപ്രദേശിൽ മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗ് സമാന്തര സർക്കാർ നടത്തുകയാണെന്ന മന്ത്രി ഉമങ് സിംഗാറിന്റെ ഗുരുതര ആരോപണത്തെ പിന്തുണച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ പ്രവർത്തിക്കേണ്ടത് സ്വന്തം തീരുമാനങ്ങൾക്ക് അനുസരിച്ചാണെന്നും പുറത്ത് നിന്നുള്ള ഇടപെടലുകൾ അനുവദിക്കരുതെന്നും ജ്യോതിരാദിത്യ സിന്ധ്യ ഓർമിപ്പിച്ചു. ഉമങ് സിഗാർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി എന്ന നിലയിൽ കമൽനാഥ് രണ്ട് പക്ഷത്തെയും വാദങ്ങൾ കേട്ട് വേണം തീരുമാനത്തിൽ എത്താനെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.
കഠിന പ്രയത്നത്തിന്റെ ഫലം
15 വർഷം നീണ്ടുനിന്ന കഠിന പ്രയത്നത്തിന്റെ ഫലമായാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്. അധികാരത്തിലെത്തി ആറുമാസം പിന്നിട്ടതെയുള്ളു. കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതീക്ഷയിലാണ്. പാർട്ടിയിൽ നിന്നും ഭരണത്തിൽ നിന്നും അവർ വികസനം പ്രതീക്ഷിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കൂട്ടായ ചർച്ചകളിലൂടെ ഇത് പരിഹരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഇടഞ്ഞ് സിന്ധ്യ
അനധികൃത മണൽ ഖനനത്തിനെതിരെ കർശന നടപടിയെടുക്കാൻ കമൽനാഥ് സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ തങ്ങൾ ഉന്നയിച്ച പ്രധാന പ്രശ്നങ്ങളിലൊന്നാണിത്. അനധികൃത മണൽ മാഫിയയ്ക്കെതിരെ ബിജെപി സർക്കാരിന്റെ കാലത്ത് വലിയ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴും ഇത് തുടരുന്നത് ലജ്ജാകരമാണെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ വിമർശനം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തെയും ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പിന്തുണച്ചിരുന്നു.