ഗുജറാത്തിൽ ബിജെപിയുടെ 'മിഷൻ 150 പ്ലസ്';ആം ആദ്മിയേയും കോൺഗ്രസിനേയും നേരിടാൻ പ്രത്യേക പദ്ധതി
അഹമ്മദാബാദ്; ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 150 സീറ്റുകളിൽ വിജയം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന നേതാക്കളെ ഉൾപ്പെടെുത്തി കൊണ്ടുള്ള ദ്വിദിന പാർട്ടി യോഗത്തിലാണ് അമിത് ഷായുടെ നിർദ്ദേശം. ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുജറാത്ത ് വിജയം പാർട്ടിക്ക് ഏറെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ
അമിത് ഷായെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, പാർട്ടി സംസ്ഥാന സഹ-ഇൻചാർജ് സുധീർ ഗുപ്ത, തുടങ്ങിയ നേതാക്കളായിരുന്നു യോഗത്തിൽ പങ്കെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് വിജയം ഏറെ നിർണായകമാണെന്ന് യോഗത്തിൽ അമിത് ഷാ പറഞ്ഞു. '1990 മുതൽ അസാധ്യമെന്ന് തോന്നുന്ന രീതിയിലുള്ള മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് എന്നത് ജയവും തോൽവിയും മാത്രമല്ല. നമ്മുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വിജയം 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കരുത്ത് പകരം', അമിത് ഷാ പറഞ്ഞു.

ദ്വിദിന യോഗത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചർച്ചകളാണ് പ്രധാനമായും നടന്നത്. ഓരോ മണ്ഡലത്തിലേയും എം എൽ എമാരുടെ പ്രകടങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിവിധ പദ്ധതികൾ എങ്ങനെ നടപ്പാക്കുന്നു തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയായെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവും അവരുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും യോഗത്തിൽ ചർച്ചയായെന്നും നേതാക്കൾ വെളിപ്പെടുത്തി.

ആദിവാസി വിഭാഗങ്ങളുടെ വോട്ടുറപ്പാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു.
സംസ്ഥാനത്ത് 27 സീറ്റുകളിൽ നിർണായക സ്വാധീനമാണ് ആദിവാസി വിഭാഗം. കോൺഗ്രസും ആം ആദ്മിയും ഇതിനോടകം തന്നെ ട്രൈബൽ ബെൽറ്റ് കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. മെയ് ഒന്നിന് ആം ആദ്മി ചെയർമാൻ അരവിന്ദ് കെജരിവാൾ നേരിട്ട് ചന്ദേരിയയിലെത്തി പ്രചാരണം നയിച്ചിരുന്നു. ദാഹോദിലെ ആദിജാതി മഹാ സമ്മേളനത്തിൽ പങ്കെടുത്ത് 22,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചതിന് പിന്നാലെയായിരുന്നു കെജരിവാളിന്റെ സന്ദർശനം. കോൺഗ്രസും ആദിവാസി വോട്ടുകളിൽ കണ്ണുനട്ടുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദാഹോദിൽ രാഹുൽ ഗാന്ധി പങ്കെടുത്ത് കൊണ്ടുള്ള പ്രത്യേക യോഗം പാർട്ടി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആദിവാസി വോട്ടുകൾ നേടിയെടുക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു.

അതേസമയം ഈ വർഷം 'മിഷൻ 150 പ്ലസ് ' എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ചതായി മുതിർന്ന ബി ജെ പി നേതാക്കൾ പറഞ്ഞു. ആം ആദ്മിയേയും കോൺഗ്രസിനേയും നേരിടാൻ പ്രത്യേക സോഷ്യൽ മീഡിയ പോളിസികൾ ബി ജെ പി നടപ്പാക്കും. മാത്രമല്ല സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചും ജുർബലമായ സീറ്റുകളിൽ മുതിർന്ന നേതാക്കളുടെ ഇടപെടൽ എന്നിവ സംബന്ധിച്ചും പ്രത്യേക പദ്ധതി പാർട്ടി തയ്യാറാക്കുമെന്നും ബി ജെ പി നേതാക്കൾ പ്രതികരിച്ചു.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് സീറ്റുകൾ 100 ൽ താഴെയായിരുന്നു ലഭിച്ചത്, 2012 നെ അപേക്ഷിച്ച് 16 സീറ്റുകളുടെ നഷ്ടം. ഈ സാഹചര്യത്തിൽ ഇക്കുറി കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള തന്ത്രങ്ങൾ നേരത്തേ തന്നെ മെനയുകയാണ് പാർട്ടി. മാത്രമല്ല ആം ആദ്മിയുടെ കടന്നുവരവും ബിജെപിക്ക് വെല്ലുവിളി തീർക്കുന്നുണ്ട്.












Click it and Unblock the Notifications