''ശ്രദ്ധ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു...'' പോലീസിനെ വിമർശിച്ച് ശ്രദ്ധ വാൾക്കറുടെ അച്ഛൻ വികാസ് വാൾക്കർ
മുംബൈ: 27കാരി ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തില്‍ മഹാരാഷ്ട്ര പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ച് പിതാവ് വികാസ് വാള്‍ക്കര്‍. പോലീസ് ആദ്യം തന്നെ നടപടി എടുത്തിരുന്നുവെങ്കില്‍ തന്റെ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് വികാസ് വാള്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ദില്ലി പോലീസിന്റെയും വസായ് പോലീസിന്റെയും അന്വേഷണത്തില്‍ തൃപ്തനാണ് എന്നും വികാസ് വാള്‍ക്കര്‍ പറഞ്ഞു.
മകളെ കൊലപ്പെടുത്തിയ തരത്തില്‍ തന്നെ അഫ്താബ് പൂനവാലയേയും ശിക്ഷിക്കണമെന്ന് വികാസ് ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി അഫ്താബിനെ തൂക്കിക്കൊല്ലണം. മാത്രമല്ല ശ്രദ്ധയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അഫ്താബിന്റെ വീട്ടുകാര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് വികാസ് വാള്‍ക്കര്‍ ആവശ്യപ്പെട്ടു. ലിവ് ഇന്‍ പങ്കാളിയായ അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി വെട്ടി നുറുക്കി ശരീര ഭാഗങ്ങള്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
ശ്രദ്ധയെ കൊന്ന് നുറുക്കിയ അഫ്താബിനെ കുടുക്കിയത് ആ ഒരു നുണ, പോലീസ് അന്വേഷണത്തിലെ ട്വിസ്റ്റ്
18 തികയുന്ന കുട്ടികളുടെ മേല്‍ നിയന്ത്രണം വേണമെന്നും അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നും വികാസ് വാള്‍ക്കര്‍ ആവശ്യപ്പെട്ടു. വീട് വിട്ട് പോകുന്നതിന് മുന്‍പ് താന്‍ ശ്രദ്ധയോട് സംസാരിച്ചിരുന്നു. അവന്‍ നമ്മുടെ സമുദായത്തില്‍ നിന്നുളളതല്ലെന്നും അവന്റെ കൂടെ താമസിക്കരുത് എന്നും പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയായി എന്നും തനിക്ക് അഫ്താബിനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്നും പറഞ്ഞാണ് ശ്രദ്ധ വീട്ടില്‍ നിന്ന് പോയത്, വികാസ് വാള്‍ക്കര്‍ പറഞ്ഞു. അഫ്താബ് തന്നെ മര്‍ദ്ദിക്കുന്നതായി 2019ല്‍ ശ്രദ്ധ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് അച്ഛന്‍ പറയുന്നു.
നല്‍കിയ പരാതി ശ്രദ്ധ തന്നെ പിന്നീട് പിന്‍വലിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 2021ന്റെ പകുതിയിലാണ് അച്ഛനുമായി ശ്രദ്ധ അവസാനമായി ഫോണില്‍ സംസാരിച്ചത്. സുഖമാണോ എന്ന ചോദ്യത്തിന് സുഖമാണെന്നും ബെംഗളൂരുവിലാണ് താമസിക്കുന്നത് എന്നും ശ്രദ്ധ മറുപടി നല്‍കി. സഹോദരനും മറ്റുളളവരും സുഖമായിരിക്കുന്നോ എന്ന് ചോദിച്ചു, അത്രമാത്രമാണ് അന്ന് സംസാരിച്ചത് എന്നും വികാസ് വാള്‍ക്കര്‍ പറഞ്ഞു.സെപ്റ്റംബര്‍ 26ന് താന്‍ അഫ്താബുമായി സംസാരിച്ചിരുന്നു. ശ്രദ്ധ എവിടെ എന്ന് താന്‍ ചോദിച്ചു. തനിക്ക് അറിയില്ല എന്നായിരുന്നു അഫ്താബിന്റെ മറുപടി. 3 വര്‍ഷമായി ഒരുമിച്ച് താമസിക്കുമ്പോള്‍ ശ്രദ്ധ വീട് വിട്ട് പോയാല്‍ എവിടെ എന്ന് അറിയേണ്ടത് നിന്റെ ഉത്തരവാദിത്തമല്ലേ എന്ന് താന്‍ ചോദിച്ചു. അക്കാര്യം തന്നെ അറിയിക്കാതിരുന്നത് എന്താണ് എന്നും ചോദിച്ചു. എന്നാല്‍ അഫ്താബ് ഉത്തരമൊന്നും പറഞ്ഞില്ലെന്നും വികാസ് വാള്‍ക്കര്‍ വ്യക്തമാക്കി. ശ്രദ്ധ കൊലക്കേസില്‍ നവംബര്‍ 12നാണ് അഫ്താബിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.