''അവൻ എന്നെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിയും'', രണ്ട് വർഷം മുൻപേ ശ്രദ്ധ ഭയന്നത്, ശ്രദ്ധയുടെ പരാതി പുറത്ത്
മുംബൈ: പങ്കാളി ക്രൂരമായി കൊലപ്പെടുത്തുന്നതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ ശ്രദ്ധ വാള്‍ക്കര്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയന്നിരുന്നതായി റിപ്പോര്‍ട്ട്. ശ്രദ്ധയെ കാമുകന്‍ അഫ്താബ് പൂനവാല കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
2020ല്‍ ശ്രദ്ധ പോലീസിന് നല്‍കിയ പരാതിയെ കുറിച്ചുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അഫ്താബിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ശ്രദ്ധ ഈ പരാതിയില്‍ പങ്കുവെച്ചിരിക്കുന്നത്.

മഹാരാഷ്ട്ര സ്വദേശിനിയായ ശ്രദ്ധ തില്‍നുജ് പോലീസിനാണ് 2020 നവംബര്‍ 23ന് പങ്കാളിയായ അഫ്താബിന് എതിരെ പരാതി നല്‍കിയത്. ഫ്‌ളാറ്റില്‍ വെച്ച് അഫ്താബ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഇക്കാര്യം അഫ്താബിന്റെ വീട്ടുകാര്‍ക്ക് അറിയാമെന്നുമാണ് ശ്രദ്ധയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിന് ശേഷം അഫ്താബിന്റെ വീട്ടുകാരുമായി സംസാരിച്ചുവെന്നും ഇപ്പോള്‍ തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ശ്രദ്ധ പോലീസിന് രേഖാമൂലം എഴുതി നല്‍കുകയുമുണ്ടായി.

അഫ്താബ് മര്‍ദ്ദിക്കുന്ന കാര്യം ശ്രദ്ധ സുഹൃത്തായ കരണിനോടും പറഞ്ഞിട്ടുണ്ടായിരുന്നു. മര്‍ദ്ദനത്തിന്റെ പാടുകളുടെ ചിത്രം വാട്‌സ്ആപ്പിലൂടെ കരണിന് അയച്ച് നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല ഒരാഴ്ചയ്ക്ക് ശേഷം ശരീരത്തിനകത്തെ മുറിവുകള്‍ കാരണം ശ്രദ്ധ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. കരണില്‍ നിന്ന് മൊഴി എടുക്കുന്നതിന് വേണ്ടി ദില്ലി പോലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.

ഇന്ന് അവന്‍ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കി. അവന്‍ എന്നെ കൊല്ലുമെന്നും കഷണങ്ങളായി വെട്ടി നുറുക്കി ദൂരെ എറിയുമെന്നും പറഞ്ഞ് പേടിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണ്. ഇതിപ്പോള്‍ ആറ് മാസത്തോളമായി അവന്‍ എന്നെ അടിക്കുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കാനുളള ധൈര്യം തനിക്കില്ല. എന്നെ കൊന്ന് കളയുമെന്നാണ് അവന്‍ പറയുന്നത്, ശ്രദ്ധയുടെ പരാതിയില്‍ പറയുന്നു.

2019ല്‍ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ശ്രദ്ധയും അഫ്താബും പരിചയത്തിലാകുന്നതും അടുപ്പത്തിലാകുന്നതും. രണ്ട് പേരും കോള്‍ സെന്റര്‍ ജീവനക്കാരാണ്. അഫ്താബില്‍ നിന്ന് വധഭീഷണി ഉളളതായി പരാതിപ്പെട്ടിരുന്നുവെങ്കിലും ശ്രദ്ധ ഇയാളുമായുളള ബന്ധം വേര്‍പെടുത്തിയിരുന്നില്ല. ഈ വര്‍ഷം മെയ് മാസത്തിലാണ് അഫ്താബിനൊപ്പം ശ്രദ്ധ ദില്ലിയിലേക്ക് താമസം മാറിയത്.

തന്നെ തല്ലുന്ന കാര്യം അഫ്താബിന്റെ അച്ഛനമ്മമാര്‍ക്ക് അറിയാം. മാത്രമല്ല തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതും അറിയാം. തങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന കാര്യവും അവര്‍ക്ക് അറിയാം. ആഴ്ചയവസാനങ്ങളില്‍ അവര്‍ തങ്ങളുടെ അടുത്തേക്ക് വരാറുണ്ട്. ഉടനെ തന്നെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നത് കൊണ്ടാണ് താന്‍ അഫ്താബിനൊപ്പം തന്നെ താമസിച്ചത്. അഫ്താബിന്റെ കുടുംബത്തിന്റെ സമ്മതമുണ്ട് എന്നും ശ്രദ്ധ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ അഫ്താബിനൊപ്പം തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണക്കാരന്‍ അഫ്താബ് ആയിരിക്കുമെന്നും ശ്രദ്ധ പരാതിയില്‍ പറഞ്ഞിരുന്നു. അഫ്താബിന്റെ മാതാപിതാക്കളില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും. ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് അഫ്താബ് കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അഫ്താബിന്റെ അഭിഭാഷകന്‍ ഇത് നിഷേധിച്ചു.












Click it and Unblock the Notifications