വെട്ടേറ്റിട്ടും കൃപേഷ് ഓടി, കൊലയാളികൾ പിന്തുടർന്ന് മൂർദ്ധാവിൽ വെട്ടി! സിപിഎമ്മിനെ കുരുക്കി എഫ്ഐആർ
Recommended Video
പെരിയ: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും രാഷ്ട്രീയത്തിന്റെ പേരില്‍ ചോര വീണിരിക്കുന്നത്. ഇത്തവണ രണ്ട് ചെറുപ്പക്കാരാണ് കൊലക്കത്തിക്ക് ഇരയായത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെയാണ് എന്നാണ് എഫ്ആആര്‍ പറയുന്നത്.
ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. കൊട്ടേഷന്‍ കൊലകള്‍ക്ക് സമാനമായി അതിക്രൂരമായാണ് ശരത്തിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയത്. എഫ്‌ഐആറിലേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലേയും വിവരങ്ങള്‍ ഇങ്ങനെ:
പിന്നിൽ രാഷ്ട്രീയ വൈരാഗ്യം
കാസര്‍കോട്ടെ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ് എന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയത് എന്നും സിപിഎം പ്രാദേശിക നേതൃത്വത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും എഫ്‌ഐആറില്‍ സൂചനയുണ്ട്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
ഇരുവരും കേസിലെ പ്രതികൾ
നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിനുളള പക തീര്‍ക്കുകയായിരുന്നു കൊലപാതകത്തിലൂടെ എന്നും എഫ്‌ഐആറില്‍ പറയുന്നു. കൃപേഷിനും ശരതിനും നേരത്തെ തന്നെ സിപിഎമ്മില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത് ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമാണ്.
വഴിയരികിൽ പതിയിരുന്ന് ആക്രമിച്ചു
കൃത്യമായ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകങ്ങളാണ് ഇതെന്ന് പോലീസ് പറയുന്നു. പ്രതികള്‍ ഇരകളെ വഴിയില്‍ പതിയിരുന്ന് കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു. നാട്ടിലെ ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു കൃപേഷും ശരതും. കൊലയാളി സംഘം ഇവര്‍ വരുന്ന വഴിയില്‍ ഇരുട്ടില്‍ ഒളിച്ചിരുന്നു.
പിന്തുടർന്ന് വെട്ടി
രാത്രി 7.30തോടെ അക്രമി സംഘം ഇവരുടെ ബൈക്ക് തടഞ്ഞ് വെട്ടി വീഴ്ത്തുകയായിരുന്നു. ശരത്തിന്റെയും കൃപേഷിന്റെയും കാലുകളിലാണ് കൂടുതലായും വെട്ടേറ്റിട്ടുളളത്. വെട്ടേറ്റെങ്കിലും കൃപേഷ് 15 മീറ്ററോളും ജീവനും കൊണ്ട് ഓടി. എന്നാല്‍ അക്രമികള്‍ കൃപേഷിനെ പിന്തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
വടിവാൾ പോലുളള ആയുധം
ശരത് ലാലിന്റെയും കൃപേഷിന്റെയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ അടങ്ങുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മരണകാരണമായിരിക്കുന്നത് കൊടുവാള്‍ പോലുളള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊണ്ടുളള വെട്ട് കാരണമാണ് എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വെട്ടേറ്റ് തല തകർന്നു
കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളിലായി മൂര്‍ദ്ധാവില്‍ ആഴത്തില്‍ ഒറ്റ വെട്ടുണ്ട്. ഇതാണ് മരണകാരണമായത്. 11 സെന്റിമീറ്റര്‍ നീളത്തിലും രണ്ട് സെന്റിമീറ്റര്‍ ആഴത്തിലുമുളള വെട്ടേറ്റ് കൃപേഷിന്റെ തലയോട് തകര്‍ന്നു. കൃപേഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
കാലുകൾ വെട്ടിക്കീറി
ശരത് ലാലിന് ആഴത്തില്‍ വെട്ടേറ്റിരിക്കുന്നത് കഴുത്തിന് വലത് വശത്താണ്. കാലുകള്‍ വെട്ടിക്കീറിയിട്ടുണ്ട്. രണ്ട് കാലുകളിലുമായി അഞ്ച് വെട്ടുകളാണ് ശരത് ലാലിന് ഏറ്റിരിക്കുന്നത്. വെട്ടേറ്റ് കാലുകളിലെ അസ്ഥികളും മാംസവും തമ്മില്‍ കലര്‍ന്ന തരത്തിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയേ ആണ് ശരത് മരണപ്പെട്ടത്.
പരിശീലനം ലഭിച്ചവർ
15 വെട്ടുകളാണ് ശരത്തിന്റെ ശരീരത്തിലുളളത്. ഇക്കൂട്ടത്തില്‍ രണ്ട് വെട്ടുകള്‍ മരണകാരണമായി. ശരത്തിന്റെ ഇടത് നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തിലുളള ഒരു മുറിവുണ്ട്. വലത് ചെവി മുതല്‍ കഴുത്ത് വരെയാണ് രണ്ടാമത്തെ ആഴത്തിലുളള മുറിവ്. കൊല നടത്താന്‍ പരിശീലന ലഭിച്ചവരാണ് അക്രമികള്‍ എന്നാണ് പോലീസ് നിഗമനം. കൊല നടത്തിയ സ്ഥലത്ത് നിന്നും വടിവാളിന്റെ പിടി പോലീസ് കണ്ടെടുത്തിട്ടുണ്ട്.