ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമി; സിയാച്ചിൻ സഞ്ചാരികൾക്കായി തുറന്ന് നൽകി
ശ്രീനഗർ: ലോകത്തിനെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയർ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് സിയാച്ചിൻ മലനിരകൾ സാധാരണക്കാർക്കായി തുറന്ന് കൊടുക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ചൈനീസ് അതിർത്തിയോട് ചേർന്ന് ഇന്ത്യ പണിത തന്ത്രപ്രധാനമായ പാലം ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗു കരസേനാ മേധാവി ബിപിൻ റാവത്തും ലഡാക്കിൽ എത്തിയിരുന്നു.
എല്ലാ തീവ്രവാദ കേന്ദ്രങ്ങളെയും തകര്‍ക്കും, പാകിസ്താന് മുന്നറിയിപ്പുമായി കശ്മീര്‍ ഗവര്‍ണര്‍!!
''ടൂറിസത്തിന് അനന്ത സാധ്യതകളുളള പ്രദേശമാണ് ലഡാക്ക്. സിയാച്ചിൻ മലനിരകൾ ഇപ്പോൾ വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്. സിയാച്ചിൻ ബേസ് ക്യാംപ് മുതൽ കുമാർ പോസ്റ്റ് വരെയുള്ള പ്രദേശം വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കാം'' രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിൽ നിന്നും ലഡാക്കിനെ വേർപെടുത്തി പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിന് പിന്നാലെയാണ് സിയാച്ചിൻ യുദ്ധഭൂമി ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുക്കാനുള്ള പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോയത്.
1984ലാണ് പൂർണമായും സിയാച്ചിനിലേക്കുള്ള പ്രവേശനം നിരോധിച്ചത്. അടുത്ത കാലം വരെ സാധാരണക്കാരെ സിയാച്ചിനിലേക്ക് അനുവദിച്ചിരുന്നില്ല. ചുരുക്കം ചില പത്രപ്രവർത്തകർക്കും പര്യവേഷകർക്കും പ്രവേശനം നൽകിയിരുന്നു.
സൈനികരുടെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും മനസിലാക്കാനുള്ള ജനങ്ങളുടെ ആകാംഷ വർദ്ധിച്ചിട്ടുണ്ടെന്നും സിയാച്ചിൻ പോലുള്ള ഉയർന്ന പ്രദേശങ്ങൾ സാധാരണക്കാർക്കായി തുറന്ന് കൊടുക്കാനുള്ള പദ്ധതി ആലോചിക്കുന്നുണ്ടെന്നും കരസേനാ മേധാവി വിപിൻ റാവത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഓപ്പറേഷൻ മേഘ്ദൂതിലൂടെ 1984ലാണ് ഇന്ത്യൻ സൈന്യം സിയാച്ചിൻ മഞ്ഞുമല പിടിച്ചെടുക്കുന്നത്. തന്ത്രപ്രധാന മേഖലയായതിനാൽ കനത്ത കാവലിലാണ് പ്രദേശമുള്ളത്. തണുത്തുറഞ്ഞ സിയാച്ചിൻ മലനിരകളിൽ മൈനസ് 50 ഡിഗ്രിവരെയാണ് താപനില. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 18,875 അടി ഉയരത്തിലാണ് സിയാച്ചിൻ ഗ്രേസിയർ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരുമുള്ള ഹെലിപ്പാഡും ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയും സിയാച്ചിനാണ്.
സിയാച്ചിനിലെ ആദ്യത്തെ സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ മേഘ്ദൂത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 1972ലെ ഷിംല കരാറിൽ സിയാച്ചിൻ മലനിരകളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. സിയാച്ചിൻ മനുഷ്യവാസ യോഗ്യമല്ലാത്തതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് ഇരുരാജ്യങ്ങളും ഈ മലനിരയ്ക്ക് അവകാശവാദം ഉന്നയിച്ചു. ഇതോടെയാണ് ഇത് തർക്ക പ്രദേശമായി മാറിയത്. മഞ്ഞുമലയുടെ ഏറ്റവും മുകളിലിരുന്ന് സൈനിക നീക്കം നടത്താനുള്ള സംവിധാനമാണ് ഇന്ത്യയ്ക്കുള്ളത്. അതി കഠിനമായ വെല്ലുവിളികളെ അതിജീവിച്ചാണ് സൈനികർ സിയാച്ചിൻ മലനിരകളിൽ കാവൽ നിൽക്കുന്നത്.