കർണാടകയിൽ ബിജെപി പയറ്റിയത് അമിത് ഷായുടെ തന്ത്രം; എംഎൽഎമാർ കെണിയിൽ വീണെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അിരൂക്ഷമായി തുടരുകയാണ്. വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. രാജി പിൻവലിച്ച് പാർട്ടിയിലേക്ക് തിരിച്ച് വരാൻ ഇപ്പോഴും വിതമ എംഎൽഎമാർക്ക് അവസരമുണ്ടെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. നിയമസഭാ കക്ഷി യോഗത്തിൽ നിന്നും എംഎൽഎമാർ വിട്ടുനിന്നതോടെ അനുനയ നീക്കങ്ങൾ ഫലം കണ്ടില്ലെന്ന് വ്യക്തമായി.
രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു
കർണാടകയിലെ പ്രതിസന്ധിക്ക് കാരണം ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎമാർ രാജിവയ്ക്കാൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ ആത്മാർത്ഥമല്ലെന്നും എംഎൽഎമാരുടെ രാജി സ്വമേധയ അല്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സിദ്ധരാമയ്യ ആരോപിക്കുന്നത്.
പ്രതിസന്ധിക്ക് അയവില്ല
കോൺഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ആരോപണം ഉന്നയിച്ചത്. 18 എംഎൽഎമാർ നിയമസഭാ കക്ഷിയോഗത്തിൽ നിന്നും വിട്ടുനിന്നു. പത്ത് പേർ രാജി സമർപ്പിച്ചവരാണ്. ആറു പേർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാത്തതിന് വിശദീകരണം നൽകിയത്.
ജനാധിപത്യത്തിന് എതിര്
കർണാടകയിൽ ബിജെപിയുടെ നീക്കങ്ങൾക്ക് നിർദ്ദേശനം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്, അവരുടെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാന നേതാക്കൾ പ്രവർത്തിക്കുന്നത്. കർണാടകയിലെ സർക്കാരിനെ താഴെയിടാനാണ് ബിജെപിയുടെ ശ്രമം, ബിജെപിയുടെ നീക്കങ്ങൾ ജനാധിപത്യത്തിന് എതിരാണെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നടപടി വേണം
വിമത എംഎൽഎമാർ ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്, ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. രാജി വെച്ചവരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണം. ഈ നിയമപ്രകാരം എംഎൽഎമാരെ അയോഗ്യരാക്കിയാൽ 6 വർഷത്തേയ്ക്ക് ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
ബിജെപിയുടെ കെണിയിൽ
ഭരണകക്ഷി എംഎൽഎമാരിൽ ചിലർ ബിജെപിയുടെ കെണിയിൽ വീഴുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമം എന്നൊന്ന് ഉണ്ടെന്ന് അവർക്ക് ബോധ്യമുണ്ടോയെന്ന് അറിയില്ലെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഏത് ചിഹ്നത്തിലാണോ അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ആ പാർട്ടിയിൽ നിന്നും പെട്ടെന്ന് രാജി സമർപ്പിക്കാൻ കഴിയില്ല. ഇത് കൂറുമാറ്റ നിരോധനത്തിന് എതിരാണെന്നും അവരെ അയോഗ്യരാക്കാൻ നിയമമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
തിരികെ വരണം
വിമത എംഎൽഎമാരോട് തിരികെ വരാൻ ആവശ്യപ്പട്ടുകൊണ്ടാണ് സിദ്ധരാമയ്യ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. രാജി സമർപ്പിച്ച വിമത എംഎൽഎമാരെ ഓരോരുത്തരെയായി സ്പീക്കർ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. വിമത എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ 224 അംഗ സഭയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അംഗബലം 104ലേക്ക് ചുരുങ്ങും. ബിജെപിക്ക് നിലവിൽ 105 അംഗങ്ങളാണ് സഭയിലുള്ളത്.