കോൺഗ്രസിന്റെ 'മാസ്റ്റർ ബ്ലാസ്റ്റർ' ശിവകുമാറിനെ ഒതുക്കി സിദ്ധരാമയ്യ! ബെൽഗാവിയിൽ അപ്രഖ്യാപിത വിലക്ക്!
ബെംഗളൂരു: അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ അഴിയെണ്ണിയ ശേഷം തിരികെ എത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് പാര്‍ട്ടി അണികള്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കോണ്‍ഗ്രസിന് ഡികെയുടെ മടങ്ങി വരവ് ഇരട്ടി ഊര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കപ്പെട്ടു.
എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ഡികെ സജീവമല്ല. തനിക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്ന് ഡികെ തന്നെ പരസ്യമായി തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിക്കുളളിലെ ചരട് വലികളില്‍ ഡികെയുടെ സജീവ സാന്നിധ്യവും ഉണ്ട്. അതിനിടെ ഇക്കുറി ഏറ്റവും നിര്‍ണായക മത്സരം നടക്കുന്ന ബെല്‍ഗാവിയില്‍ കോണ്‍ഗ്രസ് ശിവകുമാറിന് അപ്രതീക്ഷിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വഷളായ ചേരിപ്പോര്
കര്‍ണാടക കോണ്‍ഗ്രസിലെ രണ്ട് ശക്തി കേന്ദ്രങ്ങളായ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുളള ചേരിപ്പോര് ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ബെല്‍ഗാവി മേഖലയിലെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും പാര്‍ട്ടിക്കുളളില്‍ ഏറ്റുമുട്ടലുമുണ്ടായി. സിദ്ധരാമയ്യ നയിക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് തണുത്ത സമീപനമാണ് നിലവില്‍ ഡികെ സ്വീകരിച്ചിരിക്കുന്നത്.
ബെൽഗാവിയിൽ പോകാതെ ഡികെ
ഇതുവരെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹുന്സുര്, കെആര്‍ പുര, ഹോസകട്ടേ അടക്കമുളള ചുരുക്കം മണ്ഡലങ്ങളില്‍ മാത്രമാണ് ഡികെ ശിവകുമാര്‍ പ്രചാരണം നടത്തിയിട്ടുളളത്. അതേസമയം ബെല്‍ഗാവിയിലെ ഗോകകില്‍ ഡികെ ശിവകുമാറിന്റെ അസാന്നിധ്യം ശ്രദ്ധ നേടുകയാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ രമേശ് ജാര്‍ക്കിഹോളിയാണ് ഗോകകിലെ സ്ഥാനാര്‍ത്ഥി.
ജാർക്കിഹോളിയുമായി ശത്രുത
കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ സിദ്ധരാമയ്യ പക്ഷക്കാരനും ഡികെയുടെ ശത്രുക്കളില്‍ ഒരാളുമായിരുന്നു രമേഷ് ജാര്‍ക്കിഹോളി. രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ വിമതര്‍ നടത്തിയ കലാപമാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ കാരണമായത്. പിഎല്‍ഡി ബാങ്ക് തിരഞ്ഞെടുപ്പിലെ രമേഷ് ജാര്‍ക്കി ഹോളിയുടെ തോല്‍വിയാണ് ഇരുവരും തമ്മിലുളള ശത്രുത മൂര്‍ച്ഛിക്കാനുളള കാരണം.
സർക്കാരിനെ വീഴ്ത്തി
ഡികെയുടെ സഹായത്തോടെയാണ് ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ അന്ന് ജാര്‍ക്കിഹോളിയെ പരാജയപ്പെടുത്തിയത്. ഇതോടെ ഡികെയോടുളള രമേഷ് ജാര്‍ക്കിഹോളിയുടെ പക മൂത്തു. 8 തവണയാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ ജാര്‍ക്കിഹോളി ശ്രമം നടത്തിയത്. ഒടുവില്‍ സര്‍ക്കാരില്‍ നിന്നും 17 എംഎല്‍എമാരെ ബിജെപിയിലേക്ക് അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസ്-ജെഡിഎസ് ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.
ജാർക്കി ഹോളി മേഖല
ബെല്‍ഗാവിയിലെ ഗൊകക് മണ്ഡലത്തില്‍ രമേശ് ജാര്‍ക്കിഹോളിയുടെ സഹോദരന് കൂടിയായ കോണ്‍ഗ്രസ് നേതാവ് ലഖന്‍ ജാര്‍ക്കിഹോളിയെ മത്സരിപ്പിക്കണം എന്നത് സിദ്ധരാമയ്യയുടെ താല്പര്യമായിരുന്നു. ബിജെപിയില്‍ നിന്ന് കോൺഗ്രസിലേക്ക് എത്തിയ അശോക് പൂജാരിയെ മത്സരിപ്പിക്കണം എന്നാണ് ഡികെ ശിവകുമാർ ആവശ്യപ്പെട്ടത്. എന്നാല്‍ ലഖന്‍ ജാര്‍ക്കിഹോളിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
പൊടി പോലുമില്ല കണ്ടുപിടിക്കാന്‍
രമേഷ് ജാര്‍ക്കിഹോളിയെ തോല്‍പ്പിക്കാന്‍ ഡികെ ശിവകുമാര്‍ സജീവമായി പ്രചാരണ രംഗത്ത് ഇറങ്ങും എന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ഗോകകില്‍ ഡികെ ശിവകുമാറിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശിവകുമാറിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നാണ് പാര്‍ട്ടിക്കുളളില്‍ തന്നെ നടക്കുന്ന പ്രചാരണം.
ഡികെ ശിവകുമാര്‍ ഇടപെടേണ്ടതില്ല
വൊക്കലിംഗ ഭൂരിപക്ഷ മേഖലകളില്‍ മാത്രം പ്രചാരണത്തിന് ഇറങ്ങിയാല്‍ മതിയെന്നാണ് ഡികെയോട് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് സൂചന. ബെല്‍ഗാമി മേഖലയില്‍ ഡികെ ശിവകുമാര്‍ ഇടപെടേണ്ടതില്ല എന്ന് ലഖന്‍ ജാര്‍ക്കിഹോളിയും സതീഷ് ജാര്‍ക്കിഹോളിയും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സഹോദരനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രമേഷ് ജാര്‍ക്കിഹോളിയെ പിന്തുണയ്ക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പരസ്യ യുദ്ധത്തിൽ
ഡികെയെ ബെല്‍ഗാവിയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് സിദ്ധരാമയ്യ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുുണ്ട്. 2006ല്‍ ശിവകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയത് മുതല്‍ ഇരുനേതാക്കളും തമ്മില്‍ പരസ്യ യുദ്ധത്തിലാണ്. 2017ല്‍ കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡികെ തിരഞ്ഞെടുക്കപ്പെടുന്നതിന് തടയിട്ടത് സിദ്ധരാമയ്യ ആയിരുന്നു.
സർക്കാരിലും തമ്മിലടി
ഡികെയ്ക്ക് പകരം സിദ്ധരാമയ്യയുടെ അടുപ്പക്കാരനായ ദിനേഷ് ഗുണ്ടു റാവുവാണ് കോണ്‍ഗ്രസ് അധ്യക്ഷനായത്. 2018ലെ സഖ്യസര്‍ക്കാരിലും തമ്മിലടി സിദ്ധരാമയ്യയുടേയും ഡികെയുടേയും അനുയായികള്‍ തമ്മിലായിരുന്നു. സിദ്ധരാമയ്യയുടെ അണികളെ ഒതുക്കാന്‍ ശിവകുമാര്‍ നിരന്തരം കരുക്കള്‍ നീക്കി. തുടര്‍ന്നാണ് സിദ്ധരാമയ്യ ക്യാമ്പിലെ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപി പക്ഷത്തേക്ക് കൂറുമാറിയത്.