പരാതി പറയാനെത്തിയ സ്ത്രീക്ക് നേരെ അതിക്രമം; മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി വിവാദത്തില്‍
മൈസൂർ : പരാതി പറയാനെത്തിയ സ്ത്രീയോട് തട്ടിക്കയറിയ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വിവാദത്തില്‍. മൈസൂരില്‍ നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതി പറയാനെത്തിയ യുവതിയില്‍ നിന്ന് സിദ്ധരാമയ്യ മൈക്ക് പിടിച്ചു വാങ്ങുന്നതും ക്ഷുഭിതനായി സംസാരിക്കുന്നതുമായി സംസാരിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പരിപാടിയില്‍ മുന്‍ നിരയിലിരുന്ന ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് സിദ്ധരാമയ്യയോട് പരാതി പറയുകയായിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. സിദ്ധരാമയ്യയുടെ മകനും എംഎല്‍എയുമായ യതീന്ദ്രയെക്കുറിച്ച് പരാതി പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. മൈക് പിടിച്ചു വാങ്ങിയ ശേഷവും സ്ത്രീ പരാതി ഉന്നയിക്കല്‍ തുടങ്ങിയപ്പോള്‍ അവരുടെ ചുമലില്‍ പിടിച്ച് ഇരിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ സംഭവം വന്‍ വിവാദമായി മാറുകയായിരുന്നു.
സിദ്ധരാമയ്യയുടെ നടപടിയില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയ നേതാവിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറണയമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസിന് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്നും ഗാന്ധി കുടുംബത്തിലെ സ്ത്രീകളെ മാത്രമെ അവര്‍ ബഹുമാനിക്കുകയുള്ളുവെന്നും പ്രകാശ് ജാവേദ്കര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ കര്‍ണാകട പോലീസിനോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.