സിദ്ധരാമയ്യ കണ്ടം വഴി ഓടേണ്ടി വരുമോ!! ലിംഗായത്തുകള്‍ ഇടഞ്ഞ് തന്നെ!! ബിജെപിക്ക് ഫീലിംഗ് ഹാപ്പി!!
ലിംഗായത്തുകള്‍ കോണ്‍ഗ്രസുമായി ഇടയുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതല്‍ ഏറ്റവും നെട്ടോട്ടമോടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പലവിധത്തിലാണ് പ്രശ്‌നങ്ങള്‍ തേടി വരുന്നത്. ഇതെന്താണ് ഞങ്ങളെ തേടി മാത്രം പ്രശ്‌നങ്ങള്‍ വരികയാണോ എന്ന് പോലും അവര്‍ കരുതുന്നുണ്ട്. ആരെയും കുറ്റം പറയാന്‍ പറ്റില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സാധാരണ പാര്‍ട്ടികള്‍ അനുഭവിക്കുന്ന ഗതികേടുകളാണ് ഇതൊക്കെ. ഭരണകക്ഷിയാവുമ്പോള്‍ ഇതൊക്കെ സ്വാഭാവികം മാത്രം. കഴിഞ്ഞ ദിവസത്തെ മണ്ഡലത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത പ്രതിസന്ധിയിലാണ്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് മുമ്പ് മറ്റൊരു പ്രശ്‌നം കൂടി അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ലിംഗായത്തുകളാണ് ഇപ്പോഴത്തെ പ്രശ്‌നം. പ്രത്യേക മതവിഭാഗമായി പരിഗണിക്കാനുള്ള സിദ്ധരാമയ്യയുടെ തീരുമാനത്തിലൊന്നും ലിംഗായത്തുകള്‍ ഇളകിയിട്ടില്ലെന്നാണ് സൂചന. ഇവര്‍ ഇപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.
സിദ്ധരാമയ്യക്ക് എട്ടിന്റെ പണി
സ്വതവേ എല്ലാം തന്ത്രപൂര്‍വം ചെയ്യുന്നതാണ് സിദ്ധരാമയ്യയുടെ ശീലം. പലതും വിജയകരമാവാറുമുണ്ട്. എന്നാല്‍ ലിംഗായത്തുകളുടെ കാര്യത്തില്‍ ഇത് ചെലവായിട്ടില്ല. നേരത്തെ ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇത് രാഷ്ട്രീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ബിജെപിയുടെ വോട്ടുബാങ്കില്‍ ഇത് വിള്ളലുണ്ടാക്കുമെന്നും ഉറപ്പിച്ചിരുന്നു. മറുവശത്ത് ബിജെപിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു. സ്ഥിരം വോട്ടുബാങ്കായ ലിംഗായത്തുകള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് ക്ഷീണമാകുമെന്ന് ബിജെപിയും വിലയിരുത്തിയിരുന്നു. അതേസമയം ഉന്നത വിഭാഗമായ ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമാക്കിയത് എന്തിനെന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നിരുന്നു.
തിരിച്ചടിയാവുമോ....
ലിംഗായത്തുകളുടെ പ്രീതി നേടിയെങ്കിലും സംസ്ഥാനത്താകെ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ ഇവര്‍ സിദ്ധരാമയ്യക്ക് അനുകൂലമായല്ല സംസാരിച്ചതെന്നാണ് സൂചന. ചിലര്‍ സിദ്ധരാമയ്യയെ അനുകൂലിച്ചത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നുണ്ട്. പക്ഷേ ഇവരില്‍ ആരൊക്കെ വോട്ടുചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത ഉണ്ട്. ലിംഗായത്തുകള്‍ സംസ്ഥാനത്ത് നിര്‍ണായക ശക്തിയായതിനാല്‍ സിദ്ധരാമയ്യ് ആശങ്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇവരെ പ്രത്യേക വിഭാഗമായി കണക്കാക്കിയത് മറ്റ് വിഭാഗങ്ങളെ ചൊടിപ്പിക്കുമോ എന്ന ആശങ്കയും മുഖ്യമന്ത്രിക്കുണ്ട്. അതേസമയം ലിംഗായത്തുകളെ കൂടെ നിര്‍ത്താന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ് കഠിന പ്രയത്‌നത്തിലാണ്. യെദ്യൂരപ്പയെ ഇവര്‍ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന.
യെദ്യൂരപ്പയെ വീഴ്ത്തണം
യെദ്യൂരപ്പയെ വീഴ്ത്തിയാല്‍ മാത്രമേ ലിംഗായത്ത് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കൂ എന്ന് സിദ്ധരാമയ്യ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ യെദ്യൂരപ്പ അഴിമതിക്കാരനായതിനാല്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്നായിരുന്നു ലിംഗായത്തുകളുടെ തീരുമാനം. അദ്ദേഹം പ്രതിനിധീകരിക്കുന്ന വിഭാഗം കൂടിയാണ് ലിംഗായത്തുകള്‍. എന്നാല്‍ സിദ്ധരാമയ്യ തങ്ങളെ സഹായിക്കുന്നുണ്ടെങ്കിലും പരമ്പരാഗതമായി വോട്ടുചെയ്യുന്ന ബിജെപിയെ കൈവിടേണ്ടെന്നാണ് ലിംഗായത്തുകളുടെ തീരുമാനം. ലിംഗായത്തുകളിലെ സാധാരണക്കാര്‍ സിദ്ധരാമയ്യയുടെ തീരുമാനത്തില്‍ വലിയ ആവേശമൊന്നും കാണിച്ചിട്ടില്ല. മുതിര്‍ന്ന വ്യക്തികള്‍ മാത്രമാണ് സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നതെന്നാണ് സൂചന.അതേസമയം സിദ്ധരാമയ്യ കാണിച്ചത് വലിയ സാഹസമാണെന്നും അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതൃത്വം തന്നെ പറയുന്നു.
കേന്ദ്രമാണ് തീരുമാനിക്കേണ്ടത്
ലിംഗായത്ത് ബുദ്ധിപൂര്‍വമാണ് ഇവിടെ കളിച്ചത്. കോണ്‍ഗ്രസിനെ വെറുപ്പിക്കാതെ തന്നെ അവര്‍ മുന്നോട്ടുപോയെങ്കിലും നിര്‍ണായക സമയത്ത് അവര്‍ ബിജെപിയെ തന്നെ പിന്തുണച്ചു. അതേസമയം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തങ്ങളെ വിഭജിക്കാന്‍ ശ്രമിച്ചു എന്നാണ് ലിംഗായത്തുകളുടെ പൊതുവേയുള്ള അഭിപ്രായം. സംസ്ഥാനത്തിന് പ്രത്യേക മതവിഭാഗം എന്ന പരിഗണന നല്‍കുന്നതിലും ഒരു പങ്കും വഹിക്കാനില്ലെന്ന് ലിംഗായത്തുകള്‍ക്ക് നന്നായറിയാം. സിദ്ധരാമയ്യ ഇവിടെ വാഗ്ദാനം നല്‍കിയാലും കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കിയാല്‍ മാത്രമേ തങ്ങള്‍ക്ക് ഗുണമുണ്ടാകൂ എന്ന് ലിംഗായത്തുകള്‍ക്ക് അറിയാം. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. അവരെ സംസ്ഥാനത്ത് കൈവിട്ടാല്‍ തങ്ങളുടെ ആഗ്രഹങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് മനസിലാക്കിയതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുന്നത്.
മോദിയുടെ വരവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. മോദിയെങ്ങാനും ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി വാഗദ്‌നം ചെയ്താല്‍ കോണ്‍ഗ്രസ് എപ്പോള്‍ തോറ്റെന്ന് ചോദിച്ചാല്‍ മതി. ലിംഗായത്തുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് മോദി പ്രചാരണം നടത്തുന്നത്. അതേസമയം മറ്റു വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ പ്രശ്‌നമുണ്ടാക്കുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. കോണ്‍ഗ്രസ് ഈ സാഹചര്യത്തില്‍ പ്രതിരോധത്തിലാണ്. വോട്ടുറപ്പിക്കാന്‍ ലിംഗായത്തുകളുടെ ആചാര്യനായ ബസവേശ്വരന് പ്രത്യേകം പ്രണാമം അര്‍പ്പിച്ചുള്ള ട്വീറ്റുകളും അദ്ദേഹം ചെയ്തിരുന്നു. ഇതിന് പുറമേ സര്‍ക്കാര്‍ ഓഫീസുകളില്‍ ബസവേശ്വരന്റെ ഫോട്ടോകള്‍ സ്ഥാപിക്കാനും അദ്ദേഹം പറഞ്ഞിരുന്നു. നരേന്ദ്ര മോദി വരുന്നുണ്ടെങ്കിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ വിഷയത്തില്‍ മൗനം തുടരുന്നത് ലിംഗായത്തുകളെ ആശങ്കപ്പെടുത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ എന്ത് ട്രെന്‍ഡാകണം? അമേരിക്കയിലെ ബിജെപിയുടെ Namo Twitter WarriorsGroup തീരുമാനിക്കും
മോദിയെ പറപ്പിക്കണം, മായാവതിയുടെ സഹായം, ലോക്‌സഭാ പോരാട്ടത്തില്‍ രാഹുലിനും സോണിയക്കും എതിരാളികളില്ല!!