കർണാടകയിൽ ട്വിസ്റ്റ്: സിദ്ധരാമയ്യ വെറുതെ ഇറങ്ങിപ്പോകില്ല, മുഖ്യമന്ത്രി സ്ഥാനത്തിന് പകരം 4 ഉപമുഖ്യമന്ത്രിമാർ
കർണാടക രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ വലിയൊരു അധികാര കൈമാറ്റത്തിന് വഴിതെളിയുന്നു. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സ്ഥാനം ഒഴിയുമെന്നും അടുത്ത മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ചുമതലയേൽക്കുമെന്നും ഉറപ്പായിരിക്കുകയാണ്. വൈകിട്ട് മൂന്ന് മണിയോടെ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചേക്കും.
ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. പാർട്ടി താല്പര്യങ്ങൾ മുൻനിർത്തിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചും ഹൈക്കമാൻഡിന്റെ നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
നിലവിലെ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ പാർട്ടിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ്. ഡികെയ്ക്ക് മുഖ്യമന്ത്രി പദവി നൽകണമെന്നത് അദ്ദേഹത്തിന്റെ അനുയായികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. ഹൈക്കമാൻഡ് ഒടുവിൽ ഇതിന് പച്ചക്കൊടി കാട്ടുകയായിരുന്നു.

തനിക്ക് ശേഷം ഡികെ ശിവകുമാർ സംസ്ഥാനത്തെ നയിക്കുമെന്നും, പാർട്ടിയിൽ യാതൊരുവിധ ആഭ്യന്തര തർക്കങ്ങളും ഇല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്ക് പാർട്ടിയിൽ മറ്റ് സുപ്രധാന ചുമതലകൾ നൽകിയേക്കും. അധികാര മാറ്റം നടക്കുമ്പോൾ സമവായ ഫോർമുലയും ചർച്ചകളിലുണ്ട്. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളെയും വിവിധ സമുദായങ്ങളെയും തൃപ്തിപ്പെടുത്താനായി ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന ഫോർമുലയും കോൺഗ്രസ് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ലിംഗായത്ത്, ദളിത്, മുസ്ലീം, ഒബിസി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള ഒരു മന്ത്രിസഭയായിരിക്കും വരാൻ പോകുന്നത്.
മുഖ്യമന്ത്രി സ്ഥാനം കൈമാറുമ്പോൾ തന്റെ അടുത്ത അനുയായികൾക്കായി സിദ്ധരാമയ്യ നാല് ഉപമുഖ്യമന്ത്രി പദവികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഈ നീക്കത്തോട് ഡികെ ശിവകുമാറിന് താല്പര്യമില്ലെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ ഉൾപ്പെടെയുള്ള ചില പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. യതീന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണെങ്കിലും, അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചേക്കാം
വടക്കൻ കർണാടകയിലെ ശക്തനായ ലിംഗായത്ത് നേതാവും സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമാണ് എംബി പാട്ടീൽ, വടക്കൻ കർണാടകയിൽ നിന്നുള്ള മറ്റൊരു ശക്തനായ നേതാവും ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയുമായ ഈശ്വർ ഖണ്ഡ്രെ, മുതിർന്ന നേതാവായ ഡോ. ജി പരമേശ്വര, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, മുസ്ലീം വോട്ട് ബാങ്ക് സുരക്ഷിതമാക്കാൻ പ്രമുഖ നേതാക്കളായ സമീർ അഹമ്മദ്, യുടി ഖാദർ എന്നിവരുടെ പേരുകളാണ് പ്രധാനമായ ചർച്ചകളിലുളളത്. ഇതിനുപുറമെ പഴയ മൈസൂരു മേഖലയിലെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയുമായ എച്ച് സി മഹാദേവപ്പയുടെ പേരും ചർച്ചകളിൽ സജീവമാണ്.
സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയെ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലൂടെ പാർലമെന്റിലേക്ക് അയക്കാനുള്ള സാധ്യതകളാണ് ഹൈക്കമാൻഡ് ആരായുന്നത്. ഇതിനുപുറമെ, ദേശീയ തലത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ കമ്മിറ്റിയിൽ ഒരു പ്രധാന ചുമതലയും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തേക്കാം. പുതിയ മന്ത്രിസഭയിലെ പ്രധാന മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും കർണാടകയിലെ ഭാവി രാഷ്ട്രീയ ഘടന രൂപീകരിക്കുന്നതിലും സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുമെന്നും ഹൈക്കമാൻഡ് ഉറപ്പുനൽകിയിട്ടുണ്ട്.














Click it and Unblock the Notifications