ജൂൺ ഒന്നിന് കർണാടക സർക്കാർ വീഴും; ഇല്ലെങ്കിൽ യെദ്യൂരപ്പ രാജി വയ്ക്കും? സിദ്ധരാമയ്യയുടെ വെല്ലുവിളി
Recommended Video
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തിയത് കർണാടക സർക്കാരിന് വെല്ലുവിളിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപിക്ക് കേന്ദ്രത്തിൽ തുടരാമെന്നാണ് ജനവിധിയുടെ അർത്ഥം, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുള്ള അധികാരം നൽകുന്നതല്ല ജനവിധി, കർണാടക ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയുടെ വെല്ലുവിളി കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ഒരു വർഷമായി കോൺഗ്രസ്-ജെഡിഎസ് സഖ്യം തകരുമെന്നും സർക്കാർ താഴെ വീഴുമെന്നുമാണ് യെദ്യൂരപ്പ പറയുന്നത്. അടുത്ത നാല് വർഷവും അദ്ദേഹം ഇത് തന്നെ പറയും. ഞങ്ങൾ കാലാവധി തീരും വരെ അധികാരത്തിൽ തുടരും. സർക്കാർ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ബിംസ്റ്റെക് തലവന്മാർക്ക് ക്ഷണം; പാകിസ്താന് ക്ഷണമില്ല
കഴിഞ്ഞ ദിവസം എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയിൽ തലതൊട്ട് വണങ്ങുന്നത് കണ്ടു. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപിക്ക് അനുവാദം നൽകുന്ന ആർട്ടിക്കിൾ ഭരണഘടനയിൽ എവിടെയാണുള്ളതെന്നും സിദ്ധരാമയ്യ ചോദിച്ചു.
ആവശ്യത്തിന് അംഗബലം ഇല്ലെങ്കിലും സർക്കാർ രൂപികരിക്കുമെന്നാണ് ബിജെപി പറയുന്നത്. ഇത് പുതിയ നാടകമല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. വിമത എംഎൽഎ രമേശ് ജാർക്കഹോളിയടക്കം പാർട്ടിയോടൊപ്പം ഉറച്ച് നിൽക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
ജൂൺ ഒന്നിന് കർണാടക സർക്കാർ വീഴുമെന്ന യെദ്യൂരപ്പയുടെ പ്രവചനത്തെയും സിദ്ധരാമയ്യ വെല്ലുവിളിച്ചു. യെദ്യൂരപ്പ അവകാശപ്പെടുന്നതുപോലെ സർക്കാർ വീണില്ലെങ്കിൽ രാജി വയ്ക്കാൻ തയാറാണോയെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചു. സർക്കാരിനൊപ്പമുള്ള 20 എംഎൽഎമാർ അതൃപ്തരാണെന്നും അവർ ബിജെപിയിൽ ചേരുമെന്നും യെദ്യൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു.