ബെല്ലാരിയില്‍ കണക്കുതീര്‍ക്കാന്‍ ശ്രീരാമുലു.... സിദ്ധരാമയ്യയുമായി നേര്‍ക്കുനേര്‍ പോരാട്ടം
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കാനിരിക്കെ പോരാട്ടം വഴി മാറുന്നു. ബിജെപിക്ക് ഇത് എന്തായാലും വിജയിക്കേണ്ട തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ്-ജെഡിഎസ്സില്‍ വിള്ളലുണ്ടെങ്കിലും ഇരുവരും തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സഖ്യം പരാജയമാണെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ കോണ്‍ഗ്രസ്-ബിജെപി പോരാട്ടം എന്ന നിലയില്‍ അല്ല ഉപതിരഞ്ഞെടുപ്പ് അറിയപ്പെടുന്നത്.
സിദ്ധരാമയ്യയും ശ്രീരാമുലുവും തമ്മിലാണ് പുതിയ പോരാട്ടം ഒരുങ്ങുന്നത്. സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം തന്നെ ഇല്ലാതാക്കുമെന്നാണ് ശ്രീരാമുലു പറയുന്നത്. യെദ്യൂരപ്പയാണ് ഈ പോരാട്ടം ഇത്രത്തോളം വളര്‍ത്തി കൊണ്ടുവന്നതെന്നാണ് സൂചന. നേരത്തെ ബദാമിയില്‍ സംഭവിച്ച തിരിച്ചടിയാണ് ഇത്ര വലിയ പ്രശ്‌നത്തിലേക്ക് നീണ്ടിരിക്കുന്നത്. അതേസമയം ശ്രീരാമുലുവിനെതിരെ രണ്ടും കല്‍പ്പിച്ചാണ് സിദ്ധരാമയ്യ. പുതിയ തന്ത്രങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്.
ബദാമിയിലെ പോരാട്ടം
ബദാമിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു സിദ്ധരാമയ്യയെയും ശ്രീരാമുലുവിനെയും നിത്യ ശത്രുക്കളാക്കിയത്. ഇവിടെ കഷ്ടിച്ചാണ് സിദ്ധരാമയ്യ ശ്രീരാമുലുവിനോട് വിജയിച്ചത്. 67599 വോട്ടുകള്‍ സിദ്ധരാമയ്യക്ക് ലഭിച്ചപ്പോള്‍ ശ്രീരാമുലുവിന് 65903 വോട്ടുകള്‍ ലഭിച്ചു. 18.91 ശതമാനത്തിന്റെ വോട്ട് വര്‍ധനയാണ് അദ്ദേഹം ഉണ്ടാക്കിയത്. സിദ്ധരാമയ്യയുടെ സ്വന്തം മണ്ഡലവും കോണ്‍ഗ്രസ് കോട്ടയുമായി അറിയപ്പെടുന്ന മണ്ഡലത്തിലാണ് ബിജെപി തേരോട്ടം നടത്തിയത്. ഇതോടെ മുഖ്യശത്രുവായി ശ്രീരാമുലുവിനെ സിദ്ധരാമയ്യ പ്രഖ്യാപിക്കുകയും ചെയ്തു.
ബെല്ലാരിയിലെ ഉപതിരഞ്ഞെടുപ്പ്
ബെല്ലാരിയില്‍ ഡികെ ശിവകുമാറിനായിരുന്നു ആദ്യം ചുമതല. എന്നാല്‍ ഇവിടെ സിദ്ധരാമയ്യ നേരിട്ടിറങ്ങുകയായിരുന്നു. ജെ ശാന്ത ബിജെപി സ്ഥാനാര്‍ത്ഥിയും വിഎസ് ഉഗ്രപ്പ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമാണ്. ശാന്ത ശ്രീരാമുലുവിന്റെ സഹോദരിയാണ്. ഇവിടെ ശ്രീരാമുലുവിന് പിന്തുണയുമായി ജനാര്‍ദന്‍ റെഡ്ഡിയും സഹോദരന്‍മാരുമുണ്ട്. അതേസമയം ഉഗ്രപ്പ സിദ്ധരാമയ്യയുടെ വലംകൈയ്യാണ്. ബദാമിയില്‍ ശ്രീരാമുലു തന്നെ നാണം കെടുത്തിയെന്നും ഇതിന് തിരിച്ചടി ബെല്ലാരിയില്‍ നല്‍കുമെന്നുമാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം.
പ്രചാരണത്തിലും പോര്
ഉഗ്രപ്പയും ശാന്തയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പേരെടുത്തവരാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ സാധാരണ പ്രചാരണമാണ് നടത്തുന്നത്. പക്ഷേ ഇവര്‍ക്ക് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത് സിദ്ധരാമയ്യയും ശ്രീരാമുലുവും ആണ്. ഇവര്‍ പരസ്പരമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതോടെ പോരാട്ടം വ്യക്തിപരമായിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും ഇതോടെ കാഴ്ച്ചക്കാരായിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ പോരും ഇപ്പോള്‍ ഉറ്റുനോക്കുന്നത് ബെല്ലാരിയിലേക്കാണ്. ഇവിടെ ജാര്‍ക്കിഹോളി സഹോദരന്‍മാരും നിര്‍ണായകമാകും.
ആരു വിജയിക്കും?
സാധാരണ ഗതിയില്‍ ഇത് ബിജെപിയുടെ കരുത്തുറ്റ കോട്ടയാണ്. എന്നാല്‍ സിദ്ധരാമയ്യ പ്രചാരണത്തിന്റെ പോക്ക് തന്നെ മാറ്റി മറിച്ചതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ജയിച്ചാല്‍ കോണ്‍ഗ്രസിന് അത് സംസ്ഥാനത്തെ മൊത്തം ഭരണം പിടിക്കുന്നതിന് തുല്യമായി മാറും. ഖനന അഴിമതിയാണ് ശ്രീരാമുലുവിനെതിരെ സിദ്ധരാമയ്യ ഉന്നയിച്ച് കൊണ്ടിരിക്കുന്ന വിഷയം. പണത്തിനോടുള്ള അത്യാര്‍ത്തി കാരണം ജില്ലയെ കോണ്‍ഗ്രസ് കൈയ്യൊഴിഞ്ഞുവെന്നാണ് ശ്രീരാമുലു ആരോപിക്കുന്നത്.
മണ്ഡലത്തിന്റെ ചരിത്രം
1950 മുതല്‍ 2000 വരെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു ബെല്ലാരി. ഇവിടെ ബിജെപിയുമായുള്ള പോരാട്ടം തുടങ്ങിയത് 1999 മുതലാണ്. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്ന് മത്സരിച്ചിരുന്നത് സോണിയാ ഗാന്ധിക്കെതിരെയായിരുന്നു. എന്നാല്‍ സുഷമ തോല്‍ക്കുകയായിരുന്നു. എന്നാല്‍ റെഡ്ഡി സഹോദരന്‍മാര്‍ ഇവിടെ ശക്തമായതോടെ കോണ്‍ഗ്രസ് ദുര്‍ബലമാവുകയായിരുന്നു. ലോകായുക്ത റിപ്പോര്‍ട്ടില്‍ റെഡ്ഡി സഹോദരന്‍മാര്‍ കുടുങ്ങിയതോടെയാണ് ശ്രീരാമുലു ഇവിടെ ശക്തിപ്പെട്ടത്. റെഡ്ഡി സഹോദരന്‍മാരുടെ പിന്തുണയിലാണ് അദ്ദേഹം വലിയ നേതാവായത്.
എന്തുകൊണ്ട് ഉഗ്രപ്പ?
ഉഗ്രപ്പയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സിദ്ധരാമയ്യ പോലും കരുതിയിരുന്നില്ല. എന്നാല്‍ റെഡ്ഡി സഹോദരന്‍മാര്‍ക്കും അനധികൃത ഖനനത്തിനുമെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടവും പ്രചാരണവുമാണ് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിച്ചത്. അതേസമയം മണ്ഡലത്തിന് പുറത്തുള്ളയാള്‍ എന്ന ഇജേജാണ് ഉഗ്രപ്പയ്ക്ക് വെല്ലുവിളിയാവുന്നത്. ഇതാണ് ബിജെപി പ്രചാരണ വിഷയമാക്കുന്നതും. സ്വന്തം മണ്ഡലമല്ലാതിരുന്നിട്ടും മോല്‍ക്കാല്‍മുരുവിലും ബദാമിയിലും ശ്രീരാമുലു മത്സരിച്ചു. അതുകൊണ്ട് പുറത്തുനിന്നയാള്‍ എന്ന വാദം ഉയര്‍ത്തേണ്ടെന്നും ഉഗ്രപ്പ പറയുന്നു.
ജാര്‍ക്കിഹോളി സഹോദരന്‍മാരുടെ പദ്ധതികള്‍
സിദ്ധരാമയ്യയുടെ ഇടവും വലവും നിന്ന്് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ജാര്‍ക്കിഹോളി സഹോദരന്‍മാരാണ്. ഡികെ ശിവകുമാറിനെ മണ്ഡലത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം പരിഗണിച്ചത് സിദ്ധരാമയ്യയാണ്. അതുകൊണ്ട് ഉഗ്രപ്പയെ എന്തുവിലകൊടുത്തും വിജയിപ്പിക്കാനുള്ള നീക്കത്തിലാണ് അവര്‍. അതേസമയം മുമ്പ് ബെല്ലാരിയില്‍ നിന്ന് ജയിച്ച ശാന്ത ഇവിടെ ജയിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. വമ്പന്‍ പ്രചാരണമാണ് അവര്‍ നയിക്കുന്നതും.
യെദ്യൂരപ്പ ഇല്ല
പ്രചാരണത്തിനായി ശോഭ കരന്തലജെ, സിടി രവി, ബസവരാജ് ബൊമ്മൈ, വി സോമണ്ണ എന്നീ പ്രമുഖരാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇതുവരെ യെദ്യൂരപ്പ എത്തിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തെ സംസ്ഥാനത്ത് ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത് ശ്രീരാമുലുവിനെയായിരുന്നു. തന്നോട് ചോദിക്കുക പോലും ചെയ്യാതെയായിരുന്നു ഇതെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. ഇതിന്റെ പേരില്‍ യെദ്യൂരപ്പ ശ്രീരാമുലുവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.
മലേഗാവ് സ്‌ഫോടനം: കേണല്‍ പുരോഹിതടക്കം ഏഴുപേര്‍ക്കെതിരെ കുറ്റം ചുമത്തി
മുഖ്യമന്ത്രി റൗഡി, മന്ത്രി എംഎം മണി ജാരസന്തതി.. ഐജി കൂട്ടികൊടുപ്പുകാരന്‍!കത്തികയറി ബിജെപി നേതാവ്