സിദ്ദിഖ് കാപ്പന്‍ കേസ്; കെയുഡബ്ല്യുജെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് യുപി, കാരണങ്ങള്‍ ഇങ്ങനെ...
ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ കെയുഡബ്ല്യുജെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് യുപി സര്‍ക്കാര്‍ ഇക്കാര്യം പറയുന്നത്. സിദ്ദിഖ് കാപ്പന്‍ അഭിഭാഷകരുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടിട്ടുണ്ട്. സ്വന്തമായി അഭിഭാഷകര്‍ മുഖേന നടപടികള്‍ ആരംഭിക്കാന്‍ കാപ്പന് സാധിക്കും. നിയമവിരുദ്ധ കസ്റ്റഡിയില്‍ അല്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. അതുകൊണ്ടുതന്നെ കെയുഡബ്ല്യുജെ ഹര്‍ജി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം നിലനില്‍ക്കില്ല.
സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസ് സെക്രട്ടറിയാണ്. 2018ല്‍ അച്ചടി നിര്‍ത്തിയ തേജസ് പത്രത്തിന്റെ ഐഡി കാര്‍ഡാണ് കൈവശമുണ്ടായിരുന്നത്. പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ജാതി വിഭജനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹത്രാസിലേക്ക് പോയത്. ഇവരുടെ കൈവശം കുറ്റകരമായ ചില വസ്തുക്കളുണ്ടായിരുന്നുവെന്നും യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസില്‍ ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങള്‍, നിരോധിത സംഘടനയുമായി പ്രതിക്കുള്ള ബന്ധം എന്നിവയടങ്ങിയ വിവരങ്ങളാണ് യുപി സര്‍ക്കാര്‍ നല്‍കി രേഖകളില്‍ ഒന്ന്. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്നും അതുകൊണ്ടുതന്നെ വിശദമായ കാര്യങ്ങള്‍ ഇപ്പോള്‍ സത്യവാങ്മൂലത്തില്‍ ഉള്‍ക്കൊള്ളിക്കാനായിട്ടില്ല എന്നും യുപി സര്‍ക്കാര്‍ പറയുന്നു. കീഴ്‌ക്കോടതിയില്‍ അന്വേഷണ സംഘം നല്‍കിയ രേഖയും സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി. എഫ്‌ഐആര്‍, ജിഡി എന്നിവയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞ കര്യങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി ചില കാര്യങ്ങള്‍ യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ആര്‍ക്കും അറിയാത്ത നടി ഷക്കീല; കടുത്ത ദാരിദ്ര്യം മൂലം... ഹൃദ്യമായ കുറിപ്പ് വായിക്കാം...
വിവധ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്, ഹത്രാസ് സംഭവത്തിന്റെ മറവില്‍ ജാതിസംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു, സിഎഎ പ്രക്ഷോഭത്തിന്റെ മറവില്‍ ചെയ്ത പോലെ ഹത്രാസ് സംഭവത്തിലും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മഥുരയിലെ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. കോടതി ഉത്തരവില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ഈ കോടതി രേഖയും യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ളവരാണ് പോപ്പുലര്‍ ഫ്രണ്ടിലുള്ളത്. ആ സംഘടനയുമായി പ്രതിക്ക് ബന്ധമുണ്ട്. ഒരു വെബ്‌സൈറ്റ് മുഖേന പ്രതി ജാതി വിദ്വേഷം പ്രചരിപ്പിച്ചു. ഈ വെബ്‌സൈറ്റിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, കശ്മീരിലെ വിഘടനവാദികളെ പിന്തുണയ്ക്കുന്ന എഴുത്തുകള്‍ എന്നിവയാണ് വെബ്‌സൈറ്റിലുള്ളത്. സംഘര്‍ഷത്തിലേക്ക് നയിക്കുന്നതാണ് ഇതിലെ ഉള്ളടക്കം എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കീഴ്‌ക്കോടതിയെ അറിയിച്ചിരുന്നു. ഈ രേഖകളെല്ലാം യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ദേശീയ വക്താവ് രാജിവച്ചു, അല്‍പ്പ നേരം കഴിഞ്ഞ് മറ്റൊരു പാര്‍ട്ടിയില്‍
Recommended Video
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ച ഹര്‍ജിയില്‍ യുപി സര്‍ക്കാരിന് വേണ്ടി ഹാജരായത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. വക്കാലത്തില്‍ ഒപ്പിടുന്നതിനും അഭിഭാഷകനെ ജയിലില്‍ കാണുന്നതിനും സിദ്ദിഖ് കാപ്പന് യാതൊരു തടസവുമില്ലെന്നും പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കട്ടെ എന്നും മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. അതേസമയം, യുപിയില്‍ നേരിട്ട അനുഭവങ്ങള്‍ സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ബോധിപ്പിച്ചു. കാപ്പനെ കാണണം എന്നാവശ്യപ്പെട്ട് മഥുര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ജയില്‍ അധികൃതരെ കാണാനാണ് കോടതി പറഞ്ഞത്. ജയില്‍ അധികൃതരെ കണ്ടപ്പോള്‍ കോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടത് എന്നും കപില്‍ സിബല്‍ പറഞ്ഞു. വാദം കേട്ട സുപ്രീംകോടതി ഹര്‍ജി അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു.