കര്‍ണാടക കോണ്‍ഗ്രസില്‍ സീറ്റിന് കടിപിടി.. സ്വന്തം മണ്ഡലം മകന് നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ!
കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തട്ട് ചൂടുപിടിച്ചിരിക്കെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ നേതാക്കൾ വിയർക്കുമ്പോൾ സ്വന്തം മണ്ഡലം തന്നെ മകന് മത്സരിക്കാൻ വിട്ടുനൽകിയിരിക്കുകയാണ് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ നിലവിൽ ജയിച്ചു കയറിയ വരുണ മണ്ഡലം മകനായി ഒഴിഞ്ഞു കൊടുക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം.
അതേസമയം സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. കർണ്ണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേറുമെന്ന് സർവേ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പാർട്ടി ടിക്കറ്റിനായി നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

യുവാക്കള്‍ക്ക് പ്രാതിനിധ്യം
കർണ്ണാടക തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ വരെ അലയൊലികളുണ്ടാക്കുമെന്നതിനാൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന കാര്യത്തിൽ ഏറെ ജാഗ്രത പുലർത്താനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസിനെതിരെ ഉയരുന്ന ചെറിയ ആരോപണങ്ങൾ പോലും വലിയ രീതിയിൽ പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. പാർട്ടി ടിക്കറ്റ് ലഭിക്കാത്തവരുടെ അസംതൃപ്തിയിലും ബിജെപിക്ക് നോട്ടമുണ്ട്. കർണ്ണാടക തിരഞ്ഞെടുപ്പിൽ യുവ പ്രാധിനിത്യം പരിഗണിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം മുതിർന്ന നേതാക്കൾക്ക് തിരിച്ചടിയാവാനുള്ള സാദ്ധ്യതയും ഏറെയാണ്. ഈ അവസരത്തിൽ മകന് സീറ്റ് നൽകുന്നതിലൂടെ മക്കൾ രാഷ്ട്രീയമെന്ന ആരോപണം കോൺഗ്രസിനുള്ളിലും ബിജെപിയും ഉയർത്തിയേക്കുമെങ്കിലും തന്റെ വ്യക്തിപ്രഭാവത്തിൽ ഇതെല്ലാം മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ.

ചാമുണ്ഡേശ്വരി തന്നെ
1983 മുതൽ 2008 വരെ നീണ്ടകാലയളവിൽ തന്നെ പിന്തുണച്ച ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടാനുള്ള തീരുമാനത്തിലാണ് സിദ്ധരാമയ്യ. 2013 ൽ അദ്ദേഹം മത്സരിച്ചത് വരുണ മണ്ഡലത്തിൽ നിന്നായിരുന്നു. മകൻ യതീന്ദ്രയ്ക്ക് വരുണ മണ്ഡലം കൈമാറാനാണ് സിദ്ധരാമയ്യ നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരിൽ അഞ്ചു ദിവസത്തെ പ്രചരണ പരിപാടിക്ക് സിദ്ധരാമയ്യ എത്തിയിട്ടുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായും പ്രചരണത്തിനായി നാളെ മൈസൂരിലെത്തും. ദക്ഷിണേന്ത്യയിൽ ആദ്യമായി താമരവിരിഞ്ഞ കർണ്ണാടകയിൽ അധികാരം തിരിച്ചുപിടിക്കുന്നതിനൊപ്പം അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപിയാവും വിജയിക്കുകയെന്ന വ്യക്തമായ സന്ദേശമേകാനുമാണ് കേന്ദ്ര നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നത്.

പ്രതീക്ഷയോടെ
കർണ്ണാടകയിൽ നൂറ് സീറ്റിലധികം നേടി കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന സർവേ ഫലങ്ങളോടെ മ്ലാനമായ ബിജെപി പ്രചാരണം അമിത്ഷായുടെ വരവോടെ വീണ്ടും ഊർജ്ജിതപ്പെടുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഉത്തരേന്ത്യയിൽ അടുത്തിടെ നടന്ന ലോക്‌സഭ ഉപ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയിൽ നിന്ന് ബിജെപി നേതൃത്വത്തിന് ഇതുവരെ മുക്തമാവാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിലെ തിരിച്ചടി വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സൂചനകളായി വ്യാഖ്യാനിക്കപ്പെട്ടതോടെ എൻഡിഎയ്ക്ക് ഉള്ളിലും പൊട്ടിത്തെറികൾക്ക് വഴിവെച്ചിട്ടുണ്ട്. വിവിധ കക്ഷി നേതാക്കൾ മറുകണ്ടം ചാടാനും ശ്രമിക്കുമ്പോൾ കർണ്ണാടകയിലെ വിജയത്തിലൂടെ കേന്ദ്ര ഭരണത്തിൽ തുടരാനും എൻഡിഎയുടെ ഐക്യത്തിനും ഏറെ അനിവാര്യമാണ്.












Click it and Unblock the Notifications