പുതിയ ''വലിയ'' ആവശ്യങ്ങളുമായി നവജ്യോത് സിംഗ് സിദ്ദു; മുഖം തിരിച്ച് രാഹുൽ ഗാന്ധി, അധ്യക്ഷനാകണം
അമൃസ്തർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മിക്ക സംസ്ഥാനങ്ങളിലും രൂക്ഷമായ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. കോൺഗ്രസിന്റെ പ്രതീക്ഷകൾ കാത്ത് രണ്ട് സംസ്ഥാനങ്ങൾ പഞ്ചാബും കേരളവും മാത്രമായിരുന്നു. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായെങ്കിലും പ്രമുഖ നേതാക്കൾ തമ്മിലുള്ള തമ്മിലടയിയാണ് പഞ്ചാബിൽ പാർട്ടിയെ കുഴക്കുന്നത്.
ഇറാനെതിരെ യുദ്ധത്തിന് ട്രംപിന്റെ ഉത്തരവ്... അവസാന നിമിഷം പിൻവലിക്കൽ; നാടകീയ രംഗങ്ങൾ
മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ തുറന്ന പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് നവജ്യോത് സിംഗ് സിദ്ദു. മന്ത്രിസഭാ പുനസംഘടനയിൽ താരതമ്യേന അപ്രധാനമായ വകുപ്പുകൾ നൽകി സിദ്ദുവിനെ തിരിച്ചടിക്കാൻ ശ്രമിച്ച അമരീന്ദർ സിംഗിന് മുമ്പിൽ നിബന്ധനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നവജ്യോത് സിംഗ് സിദ്ദു.
ഭിന്നത രൂക്ഷം
തിരഞ്ഞെടുപ്പ് കാലത്ത് ഉടനീളം നീണ്ട സിദ്ധു- അമരീന്ദർ സിംഗ് പോരാട്ടം തിരഞ്ഞെടുപ്പിന് ശേഷവും തുടരുകയാണ്. പഞ്ചാബിലെ നഗര മേഖലയിൽ വോട്ട് കുറഞ്ഞതിന കാരണം തദ്ദേശഭരണ വകുപ്പ് മന്ത്രിയായ സിദ്ദുവിന്റെ വീഴ്ചയാണെന്ന് അമരീന്ദർ സിംഗ് ആരോപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വകുപ്പ് മാറ്റുകയും ചെയ്തു. മന്ത്രിപദത്തിൽ നിന്നും ഉപദേശക സമിതിയിൽ നിന്നും സിദ്ദുവിനെ ഒഴിവാക്കിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
ഉപമുഖ്യമന്ത്രി പദം
ഊർജ്ജ മന്ത്രാലയ്തതിന്റെ ചുമതലയ്ക്കൊപ്പം പഞ്ചാബിലെ ഉപമുഖ്യമന്ത്രിപദവും വേണമെന്നാണ് സിദ്ദു മുന്നോട്ട് വയ്ക്കുന്ന ആവശ്യം. നേരത്തെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം നവജ്യോത് സിംഗ് സിദ്ദു മുന്നോട്ട് വച്ചപ്പോൾ രാഹുൽ ഗാന്ധി എതിർത്തിരുന്നു. തുടർന്ന് ഉപമുഖ്യമന്ത്രിപദം തന്നില്ലെങ്കിൽ പകരം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് സിദ്ദു ആവശ്യപ്പെട്ടിരുന്നു. മന്ത്രിപദത്തിനൊപ്പം പിസിസി പ്രസിഡന്റ് പദവും വേണമെന്നായിരുന്നു സിദ്ദു രാഹുൽ ഗാന്ധിക്ക് മുമ്പിൽ വെച്ച നിബന്ധന.
ദേശീയ രാഷ്ട്രീയത്തിലേക്ക്
ദേശീയ നേതൃത്വത്തിൽ സിദ്ദുവിന് സുപ്രധാന പദവി നൽകാൻ നേതൃത്വം ആലോചിച്ചിരുന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന നിലപാട് സിദ്ദു സ്വീകരിക്കുകയായിരുന്നുവെന്നാണ് സൂചന. ഊർജ്ജ മന്ത്രിയായി ചുമതലയേൽക്കണമെങ്കിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ പദവി ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സിദ്ദു.
രാജിക്ക് പിന്നാലെ
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായിരുന്ന സുനിൽ ജാഖർ ഗുർദാസ്പൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥി സണ്ണി ഡിയോളിനോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം രാജി സമർപ്പിച്ചു. ഇതോടെയാണ് അധ്യക്ഷ പദവിയിലേക്ക് നവജ്യോത് സിംഗ് സിദ്ദു കണ്ണും നട്ടിരിക്കാൻ തുടങ്ങിയത്. ജാഖറിന്റെ രാജി കോൺഗ്രസ് നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല.
ജാഖറിന് വേണ്ടി
അതേ സമയം സുനിൽ ജാഖർ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് സമ്മർദ്ധം ചെലുത്തുകയാണ് മുഖ്യമന്ത്രി അമരീന്ദര് സിംഗ്. ജാഖറിന്റെ രാജി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് അമരീന്ദർ സിംഗ് രാഹുൽ ഗാന്ധിയെ സമീപിച്ചിട്ടുണ്ട്. പഞ്ചാബിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നവജ്യോത് സിംഗ് സിദ്ദു രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. പ്രിയങ്കാ ഗാന്ധിയുമായും സിദ്ദു കൂടിക്കാഴ്ച നടത്തി.
ഭാര്യയ്ക്ക് സീറ്റില്ല
സിദ്ദു സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്ന ആരോപണം അമരീന്ദർ സിംഗ് ഉന്നയിച്ചതോടെയാണ് പഞ്ചാബിൽ പ്രതിസന്ധി രൂക്ഷമായത്. ഭാര്യ നവജ്യോത് കൗറിന് സീറ്റ് നൽകാതിരിക്കാനായി അമരീന്ദർ സിംഗ് ഇടപെട്ടെന്ന് സിദ്ധു നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് 20 ദിവസത്തോളം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും സിദ്ദു വിട്ടു നിന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ താര പ്രചാരകനായിരുന്നു നവജ്യോത് സിംഗ് സിദ്ദു.