സിന്ധ് ഭാവിയിൽ ഇന്ത്യയുടെ ഭാഗമായേക്കാം; അതിർത്തികൾ സ്ഥിരമല്ല; രാജ്നാഥ് സിംഗ്
സിന്ധ് ഒരിക്കൽ ഇന്ത്യയുടെ ഭാഗമായേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഒരു പൊതുപരിപാടിക്കിടെയാണ് മന്ത്രിയുടെ പരാമർശം. ഇന്ന് സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷേ അതിർത്തികൾ മാറാം, ആ പ്രദേശം ഇന്ത്യയിലേക്ക് തന്നെ മടങ്ങിയെത്തിയെത്താം, രാജ്നാഥ് സിംഗ് പറഞ്ഞു.
1947-ലെ വിഭജനത്തോടെയാണ് സിന്ധ് പ്രവിശ്യ, അതായത് സിന്ധു നദിയുടെ സമീപ പ്രദേശങ്ങൾ പാക്കിസ്ഥാന്റെ ഭാഗമായത്. തുടർന്ന് അവിടുത്തെ സിന്ധി ജനത ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. എൽകെ അദ്വാനിയെ പോലുള്ള നേതാക്കളുടെ തലമുറയിലുള്ള സിന്ധി ഹിന്ദുക്കൾ സിന്ധ് പ്രദേശം ഇന്ത്യയിൽ നിന്ന് വേർപെടുന്നതിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

'എൽകെ അദ്വാനി തന്റെ ഒരു പുസ്തകത്തിൽ എഴുതിയത് സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ തലമുറയിലുള്ളവർ, സിന്ധ് ഇന്ത്യയിൽ നിന്ന് വേർപെട്ടതിനെ ഇന്നും അംഗീകരിച്ചിട്ടില്ലെന്നാണ്.
സിന്ധിൽ മാത്രമല്ല, ഇന്ത്യക്കാരായ ഹിന്ദുക്കൾ സിന്ധു നദിയെ പുണ്യമായിട്ടാണ് കാണുന്നത്. സിന്ധിലെ പല മുസ്ലീങ്ങളും സിന്ധു നദിയിലെ ജലം മക്കയിലെ ആബ്-ഇ-സംസമിനേക്കാൾ പ്രധാനമാണെനന്് വിശ്വസിച്ചിരുന്നു. ഇത് അദ്വാനിജിയുടെ വാക്കുകളാണ്," രാജ്‌നാഥ് സിംഗ് പറഞ്ഞു.
"ഇന്ന് സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷേ നാഗരികമായി സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയേക്കാം. സിന്ധു നദിയെ പുണ്യമായി കരുതുന്ന നമ്മുടെ സിന്ധിലെ ജനങ്ങൾ എന്നും നമ്മുടേതായിരിക്കും. അവർ എവിടെയായിരുന്നാലും അവർ എന്നും നമ്മുടേതാണ്," പ്രതിരോധ മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബർ 22-ന് മൊറോക്കോയിൽ ഇന്ത്യൻ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ, പാക് അധീന കാശ്മീർ (PoK) തിരികെ ലഭിക്കുമെന്ന് രാജ്‌നാഥ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അധിനിവേശക്കാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക് അധീന കാശ്മീരിലെ ജനങ്ങൾ രംഗത്തുവരുന്ന സാഹചര്യത്തിൽ, ആക്രമണപരമായ നടപടികളില്ലാതെ തന്നെ ആ പ്രദേശം ഇന്ത്യയുടെ ഭാഗമാകുമെന്നായിരുന്നു രാജ്നാഥ് സിംഗ് പറഞ്ഞത്.
' പാക് അധീന കാശ്മീർ, സ്വയമേവ നമ്മുടേതാകും. ആ പ്രദേശത്ത് നിന്നും ആവശ്യങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്, നിങ്ങൾ മുദ്രാവാക്യങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ',എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ അന്നത്തെ വാക്കുകൾ.
അതേസമയം പൗരത്വ നിയമ ഭേദഗതിയെ കുറിച്ചും രാജ്‌നാഥ് സിംഗ് ഇന്ന് സംസാരിച്ചു. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹായം അർഹിക്കുന്ന ഹൈന്ദവ സമൂഹത്തെ അവഗണിച്ചുവെന്നും, അവരുടെ വേദന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലായെന്നും സിംഗ് പറഞ്ഞു. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അയൽരാജ്യങ്ങളിൽ നിന്ന് വരുന്ന ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് അഭയം നൽകിയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ സഹായം അർഹിക്കുന്ന ഹൈന്ദവ സമുദായത്തിലെ ആളുകൾക്ക് അർഹമായ അവകാശങ്ങൾ ലഭിച്ചില്ല. അവരുടെ ദുരിതങ്ങൾ ദയയോടെ മനസ്സിലാക്കിയില്ല. ഈ വേദന മനസ്സിലാക്കിയ ഒരാളുണ്ടെങ്കിൽ അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതുകൊണ്ടാണ് ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്," സിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications