എസ്പിബിയുടെ നില അതീവ ഗുരുതരം, ബന്ധുക്കളെ വിളിപ്പിച്ചു, ആശുപത്രിക്ക് പുറത്ത് വൻ പോലീസ് സന്നാഹം
ചെന്നൈ: പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളെ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തിയിരിക്കുകയാണ്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആണ് എസ്പി ബാലസുബ്രഹ്മണ്യം ചികിത്സയില്‍ കഴിയുന്നത്.
ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുളളവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സഹോദരി എസ്പി ശൈലജ അടക്കമുളളവര്‍ ആശുപത്രിയിലുണ്ട്. ആശുപത്രിക്ക് പുറത്ത് പോലീസ് സന്നാഹം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ആഗസ്റ്റ് 5ന് ആശുപത്രിയില്‍
74കാരനായ എസ്പിബിയെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആഗസ്റ്റ് 5ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ നടന്നത്.
കൊവിഡ് മുക്തനായി
നീണ്ട പോരാട്ടത്തിനൊടുവിൽ അടുത്തിടെ അദ്ദേഹം കൊവിഡ് മുക്തനായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മകന് എസ്പി ചരണ്‍ ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ അതിന് ശേഷവും അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാറായിട്ടില്ലെന്നും ചരണ്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉളളതായി ആശുപത്രി മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കിയിരുന്നു.
തിരിച്ച് വരവിന് വേണ്ടി കാത്തിരിപ്പ്
സിനിമാ ലോകവും ആരാധകരും അടക്കമുളള പതിനായിരങ്ങൾ എസ്പിയുടെ ആരോഗ്യത്തിനും തിരിച്ച് വരവിനും വേണ്ടി ദിവസങ്ങളായുളള കാത്തിരിപ്പിലാണ്. അതിനിടെ ആശുപത്രിയിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയും മറ്റും പുറത്ത് വന്നിരുന്നു. താൻ രോഗമുക്തനായി തിരിച്ച് വരും എന്ന് എസ്പിബി തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
നേരത്തെ പുരോഗതി
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് മകനും ഗായകനുമായ എസ് പി ചരൺ കഴിഞ്ഞ ആഴ്ച വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഫിസിയോതെറാപ്പി സജീവമായി നടക്കുന്നുണ്ടെന്നും ഇപ്പോൾ 15 മുതൽ 20 മിനിറ്റ് വരെ അദ്ദേഹത്തിന് എഴുന്നേറ്റിരിക്കാനാവുമെന്നും ആന്തരികാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും ചരൺ പറഞ്ഞിരുന്നു.
മെഡിക്കൽ ബുളളറ്റിൻ
എന്നാൽ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായെന്നും എംജിഎം ഹെൽത്ത് കെയറിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു
രക്തസമ്മർദ്ദം ഉയർന്നു
പ്രമേഹ സംബന്ധമായ അസുഖങ്ങളും രക്തസമ്മർദ്ദം ഉയർന്നതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാനുളള കാരണം എന്നാണ് അറിയുന്നത്. കൊവിഡ് മുക്തനായെങ്കിലും ഹൃദയവും ശ്വാസകോശവും പ്രവർത്തിക്കുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്. ഇന്നലെ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത് വന്നതിന് പിന്നാലെ കമല്ഹാസന് ആശുപത്രിയില്‍ എസ്പിബിയെ കാണാന്‍ എത്തിയിരുന്നു. എസ്പിബിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് കമല്ഹാസന്.
കമൽ ആശുപത്രിയിൽ
കമല്ഹാസന് എസ്പിബിയുടെ ബന്ധുക്കളെ കാണുകയും അവരുമായി എസ്പിബിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ആരായുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് മടങ്ങവേ കമല്ഹാസന് മാധ്യമങ്ങളെ കണ്ടിരുന്നു. എസ്പിബിയുടെ ആരോഗ്യനില ഗുരുതരം ആണെന്നും അദ്ദേഹത്തിന് വേണ്ടി കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനയില്‍ ആണെന്നും കമല്ഹാസന് മാധ്യമങ്ങളോട് പ്രതികരിച്ചു.
നീണ്ട കാലമായുളള സൗഹൃദബന്ധം
അദ്ദേഹത്തിന് ജീവന് രക്ഷാഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുകയാണ് എന്നും കമല്ഹാസന് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട് എന്ന് തനിക്ക് പറയാനാകില്ല. അദ്ദേഹത്തിന്റെ നില ഗുരുതരം തന്നെയാണ് എന്നും കമല്ഹാസന് പറഞ്ഞു. വളരെ നീണ്ട കാലമായുളള സൗഹൃദബന്ധം കമല്‍ഹാസനും എസ്പിബിയും തമ്മിലുണ്ട്.
വേഗം എഴുന്നേറ്റ് വാ ബാലൂ
സംഗീത ലോകത്തെയും സിനിമാ ലോകത്തെയും നിരവധി പ്രമുഖര്‍ എസ്പിബിയുടെ തിരിച്ച് വരവ് ആശംസിച്ച് രംഗത്ത് വന്നിരുന്നു. വേഗം എഴുന്നേറ്റ് വാ ബാലൂ എന്ന് തുടങ്ങുന്ന വീഡിയോ ഇളയരാജ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബാലു തിരിച്ച് വരും എന്ന് തന്നെ തന്റെ മനസ്സ് പറയുന്നതായി ഇളയ രാജ ആ വീഡിയോയില്‍ പറഞ്ഞിരുന്നു.
Recommended Video
സംഗീത ഇതിഹാസം
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണി ഗായകരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ജീവിതത്തിന് വര്‍ഷങ്ങളുടെ നീളമുണ്ട്. ആലാപനം മാത്രമല്ല സംഗീത സംവിധാനവും അഭിനയവും ഡബ്ബിംഗും അടക്കം എസ്പിബി കഴിവ് തെളിയിച്ച മേഖലകളാണ്. 16 ഇന്ത്യന്‍ ഭാഷകളിലായി 40,000 പാട്ടുകള്‍ പാടിയതിന്റെ റെക്കോര്‍ഡ് എസ്പിബിക്ക് സ്വന്തമാണ്.