ചെങ്ങന്നൂരിൽ വർഗീയ കാർഡിറക്കിയിട്ടില്ല; കൃത്യമായ രാഷ്ട്രീയം പറഞ്ഞ് വോട്ട് നേടിയെന്ന് യെച്ചൂരി
ദില്ലി: ചെങ്ങന്നൂരിൽ സിപിഎം വർഗീയ കാർഡിറക്കി എന്നത് വെറും ആരോപണം മാത്രമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയ്ക്ക് സ്വാധീനമുള്ള മേഖലയിലും എല്‍ഡിഎഫിന് നേട്ടം കൊയ്യാനായി. കേരളത്തില്‍ ബിജെപിയുടെ സാമൂഹിക അടിത്തറ ഇടിഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു. ചെങ്ങന്നൂരിൽ വർഗീയവും പണവും ഭരണവും ഉപയോഗിച്ചാണ് വോട്ട് പിടിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐഎമ്മിന്റെ ചെറുതും വലുതുമായ സംഘടനാ ഘടകങ്ങള്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞു. അങ്ങിനെയാണ് വോട്ട് നേടി വൻ ഭൂരിപക്ഷത്തോടെ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാൻ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 67,303 വോട്ടുകളാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയത്. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സജി ചെറിയാന്‍ വിജയിച്ചത്.
തൊട്ടുപുറകിലായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ 46,347 വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോൾ 35270 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. കഴിഞ്ഞ തവണ 42000 വോട്ടുകളായിരുന്നു ബിജെപി നേടിയത് എന്നാൽ ഇത്തവണ 7000 വോട്ടിന്റെ വ്യത്യാസം ഉണ്ടായി. അതേസമയം കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. കെ രാമചന്ദ്രന്‍നായര്‍ നേടിയ വോട്ടുകളെക്കാള്‍ 17,000ത്തിലധിം നേടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ചരിത്ര വിജയം കുറിച്ചത്.