മമതയെ പിന്തുണയ്ക്കാതെ സിപിഎം, മോദിയും മമതയും നാടകം കളിക്കുന്നുവെന്ന് സീതാറാം യെച്ചൂരി
Recommended Video
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നരേന്ദ്ര മോദിയും പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാരോപിച്ച് മമത സമരത്തിലാണ്.
കോൺഗ്രസ് അടക്കമുളള പ്രതിപക്ഷം മമതയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. എന്നാൽ ബംഗാളിൽ തൃണമൂലിന്റെ ശത്രുവായ സിപിഎം മമതയെ പിന്തുണയ്ക്കാൻ തയ്യാറല്ല. മമതയുടെ സമരത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ് സിപിഎം.
മോദിയുടേയും മമതയുടേയും നാടകം
മമത ബാനർജിയേയും ബിജെപിയേയും ഒരു പോലെ വിമർശിച്ചാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുളള നാടകമാണ് ബംഗാളില്‍ നടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ ഈ നാടകത്തില്‍ പങ്കാളികളാണെന്നും യെച്ചൂരി ആരോപിച്ചു.
അഴിമതി മറച്ച് വെയ്ക്കാൻ
ശാരദ ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമായിട്ടും ബിജെപി ഒന്നും ചെയ്തില്ല. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്രം അനങ്ങാതിരിക്കുകയും ഇപ്പോള്‍ ഇരുകൂട്ടരും നാടകവുമായി രംഗത്ത് വന്നിരിക്കുകയാണ് എന്നും സീതാറാം യെച്ചൂരി ആരോപിച്ചു. അഴിമതി മറച്ച് വെയ്ക്കുന്നതിന് വേണ്ടിയാണ് മമത ബാനര്‍ജി ഇപ്പോള്‍ സമരം നടത്തുന്നത് എന്നും യെച്ചൂരി ആരോപിച്ചു. ബിജെപിയുടേയും തൃണമൂലിന്റെയും അഴിമതിക്കും വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനും എതിരെയാണ് സിപിഎം പൊരുതുന്നത് എന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ പിന്തുണ
സിപിഎം ഒഴികെയുളള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം മമത ബാനര്‍ജിയുടെ ധര്‍ണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ മോദിക്കെതിരെ മമത കൊല്‍ക്കത്തയില്‍ വന്‍ റാലി സംഘടിപ്പിച്ചപ്പോഴും സിപിഎം അടക്കമുളള ഇടത് കക്ഷികള്‍ വിട്ട് നിന്നിരുന്നു. മമതയുടെ ധര്‍ണയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ്, സ്റ്റാലിന്‍, ചന്ദ്രബാബു നായിഡു, ഒമര്‍ അബ്ദുളള അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
മമതയുടെ വളർച്ച
ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയേയും കവച്ച് വെച്ചാണ് പ്രതിപക്ഷ നേതാവായി മമത ബാനർജി വളരുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു കണ്ണുളള മമതയ്ക്ക് മോദിക്കെതിരെയുളള യുദ്ധം നയിക്കാൻ താൻ മാത്രമേ ഉളളൂ എന്ന് തെളിയിക്കാനുളള അവസരം കൂടിയാണ് ബംഗാളിൽ ഒരുങ്ങിയിരിക്കുന്നത്. ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തിന് വലിയ ബൂസ്റ്റ് ആകും ബംഗാളിലെ സമരം.