ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!
ത്രിപുരയിലെ ജനങ്ങൾ അധികാരം നൽകിയത് ബിജെപി-ഐപിഎഫ്ടി സഖ്യത്തിനാണ്.
ദില്ലി: ത്രിപുരയിലെ വിജയം ബിജെപി പണമൊഴുക്കി നേടിയതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസിന്റേത് ഉൾപ്പെടെയുള്ള ഇടതുവിരുദ്ധ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്നും, ഫലം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിപുരയിലെ ജനങ്ങൾ അധികാരം നൽകിയത് ബിജെപി-ഐപിഎഫ്ടി സഖ്യത്തിനാണ്. 25 വർഷം സംസ്ഥാനം ഭരിക്കാൻ അധികാരം നൽകിയതിന് ത്രിപുരയിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നു. എന്നാൽ ത്രിപുരയിലും രാജ്യത്താകെയും ബിജെപിയെയും അവരുടെ നയങ്ങളെയും തുടർന്നും എതിർക്കുമെന്നും യെച്ചൂരി പറഞ്ഞു.

40ലേറെ സീറ്റുകളിൽ വിജയിച്ചാണ് ചരിത്രത്തിലാദ്യമായി ബിജെപി ത്രിപുരയിൽ അധികാരം പിടിച്ചെടുത്തത്. 2013ലെ നിയമസഭ തിരിഞ്ഞെടുപ്പിൽ 49 സീറ്റുകൾ നേടി ഭരണത്തിലേറിയ സിപിഎം ഇത്തവണ 20ൽ താഴെ സീറ്റുകളിൽ ഒതുങ്ങിപ്പോയി. സിപിഎമ്മിന് സ്വാധീനമുണ്ടായിരുന്ന ആദിവാസി മേഖലകളിൽ ഐപിഎഫ്ടിയെ കൂട്ടുപിടിച്ചാണ് മുന്നേറ്റം നടത്തിയത്.
ഇതിനുപുറമേ നഗരമേഖലകളിലും ബിജെപിക്ക് മുൻതൂക്കം ലഭിച്ചു. യുവതലമുറയിൽ ഭൂരിപക്ഷവും താമരയ്ക്ക് വോട്ട് ചെയ്തപ്പോൾ സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളും കൈവിട്ടു. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന ബിജെപി ഇത്തവണ വൻ കുതിപ്പ് നടത്തിയാണ് ഭരണം വരെ പിടിച്ചെടുത്തത്. കഴിഞ്ഞതവണ 10 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ ഒരിടത്തും വിജയിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications