കർണാടകയിൽ ബിജെപിക്കെതിരെ നടന്ന രാഷ്ട്രീയ നീക്കം ആരുടേത്? പിന്നിൽ യെച്ചൂരിയോ? മറുപടി ഇങ്ങനെ...
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ കർണാടകയിൽ അരങ്ങേറിയത് വൻ നാടകങ്ങളായിരുന്നു. നാടകാന്ത്യം ജെഡിഎസിന്റെ എച്ചഡി കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്തു. കർണാടകയിൽ ബിജെപിയെ അടിയറവ് പറയിച്ച രാഷ്ട്രീയ നീക്കത്തിന് പിന്നിൽ ആരാണ് എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കമാണോ ഇതിന് പിന്നിലെന്ന മാധ്യമപ്രവർത്തകന്റെ ചേദ്യത്തിന് 'അല്ല' എന്ന് അദ്ദേഹം ഉത്തരം പറഞ്ഞിട്ടില്ല.
ആ രഹസ്യം രഹസ്യയമായി തന്നെ നിലനിൽക്കട്ടെയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നതിൽ നിന്നും ബി.ജെ.പിയെ തടഞ്ഞു എന്നതാണ് കർണ്ണാടകയുടെ വിജയമെന്ന് യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ൽ ബി. ജെ പി യെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ എത്തിയപ്പോൾ പ്രതികരിച്ചു.

ബിജെപി തന്ത്രം പരാജയപ്പെട്ടു
ഗോവ, മണിപ്പൂർ, മേഘാലയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടും ജനാധിപത്യത്തെ അട്ടിമറിച്ച് സർക്കാർ രൂപീകരിച്ച ബിജെപി യുടെ തന്ത്രം കർണ്ണാടകയിൽ പരാജയപ്പെട്ടെന്ന് സീതാറാം യച്ചൂരി പറഞ്ഞു . ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നതിൽ നിന്നും ബിജെ പിയെ തടഞ്ഞു എന്നതാണ് കർണാടകയുടെ വിജയം . 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി യെ താഴെ ഇറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി വിരുദ്ധ കൂട്ടായ്മ
ബി ജെപിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രാദേശിക പാർട്ടികളുടെ സഖ്യം പ്രധാനപ്പെട്ടതാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന്റെ ആദ്യ ചുവടായി ബുധനാഴ്ച നടന്ന കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ രാഷ്ട്രീയകക്ഷികളേയും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെത്തിയ നേതാക്കള്‍ സത്യപ്രതിജ്ഞാ വേദി ബിജെപി വിരുദ്ധ കൂട്ടായ്മയായി മാറ്റുകയായയിരുന്നു.

വിശ്വാസവോട്ടെടുപ്പ്
എന്നാൽ ഇപ്പോഴും ബിജെപി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. വ്യാഴാഴ്ച സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന വിശ്വാസ വോട്ടില്‍ ഇതില്‍ പ്രതികൂലമായി ബാധിക്കൂമോയെന്ന് ആശങ്ക കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനുണ്ട്. സ്ഥാനമേറ്റ് 15 ദിവസത്തിനകം വിശ്വാസവോട്ട് നേടണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല കുമാരസ്വാമിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്രയും ദിവസം വേണ്ടെന്നാണ് കുമാരസ്വാമി പ്രതികരിച്ചത്.
ബിജെപി വിരുദ്ധ സഖ്യം
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, കേരള മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെ നേതാവ് എംകെ. സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരത്ത് പവാര്‍ തുടങ്ങിയവര്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.












Click it and Unblock the Notifications