'സ്വപ്നം കാണൽ തുടരൂ, നമുക്ക് നോക്കാം', കേരളത്തിന് റേഷൻ തരില്ലെന്ന ഭീഷണിക്ക് യെച്ചൂരിയുടെ മറുപടി!
ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ല എന്നുളള ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് മറുപടി നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നമുക്ക് കാണാം എന്നാണ് യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. സീതാറാം യെച്ചൂരിയുടെ ട്വീറ്റ് ഇങ്ങനെയാണ്:
'' കേരളത്തെ സൊമാലിയ എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്. കേരളത്തിലെ അഭിമാനമുളള ജനങ്ങളെ പട്ടിണിക്കിടുക എന്ന മോദിയുടെ തലതിരിഞ്ഞ സ്വപ്‌നം നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. അവര്‍ക്ക് ഇനിയും സ്വപ്‌നം കാണല്‍ തുടരാം. നമുക്ക് കാണാം''.
ദേശീയ പൗരത്വ രജിസ്റ്ററിനോടും ദേശീയ പൗരത്വ ഭേദഗതി നിയമത്തോടും കേരളം സഹകരിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എന്‍പിആറിനുളള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി വെയ്ക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ വെല്ലുവിളികളും ഭീഷണികളുമായി രംഗത്ത് വന്നിരിക്കുന്നത്.
Recommended Video
പിണറായി വിജയനെ കൊണ്ട് തന്നെ എന്‍പിആര്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ല എന്നുമാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. പിണറായിയേയും ചെന്നിത്തലയേയും ഡിറ്റന്‍ഷന്‍ സെന്ററുകളിലാക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കും ഉത്തരവാദി. ഗള്‍ഫില്‍ നിന്ന് ചിലര്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായി അറിയുന്നുണ്ടെന്നും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നും ബി ഗോപാലകൃഷ്ണ്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.