ഫിറോസേ.... അന്തസ്സില്ലെങ്കിൽ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കരുത്: രൂക്ഷ വിമര്‍ശനവുമായി എസ് കെ സജീഷ്
തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെ വി വാസുവിന്റെ മരണത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ്. ഫിറോസേ.... അന്തസ്സില്ലെങ്കിൽ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കരുത്. അത് മരണപ്പെട്ടവരെ അധിക്ഷേപിക്കലാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ എസ് കെ സജീഷ് വിമര്‍ശിക്കുന്നത്. പന്തീരാണ്ട് കുഴലിലിട്ടാലും നിങ്ങളുടെയൊന്നും വാലും തലയും നേരെയാകില്ലെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നീതി കിട്ടാതെയാണ് ആ റോഷന്‍റെ പിതാവ് മരണത്തിന് കീഴടങ്ങിയതെന്നായിരുന്നു പികെ ഫിറോസ് അഭിപ്രായപ്പെട്ടത്. രക്തസാക്ഷിയായ തന്റെ മകനടക്കം അഞ്ചു പേരുടെ പിൻഗാമികളായ ഡിവൈഎഫ്ഐയുടെ ഗതികെട്ട നില കണ്ടാണ് ആ പിതാവും മരണമടഞ്ഞത്. ആ യാഥാർത്ഥ്യം നിങ്ങളറിയണം. ഉൾക്കാളളണം. അല്ലാതെ ആ പിതാവിനെ അനുസ്മരിച്ച് നിങ്ങളെഴുതുന്ന ഓരോ വരികളും കാപട്യമാണ്.
രക്തസാക്ഷികളോടുള്ള വഞ്ചനയാണെന്നും പികെ ഫിറോസ് അഭിപ്രായപ്പെട്ടു. ഫിറോസിന്‍റെ ഈ അഭിപ്രായപ്രകടനത്തിനെതിരെ അദ്ദേഹത്തിന്‍റെ കുറിപ്പിന് താഴെതന്നെ ഇടത് അനുകൂലികള്‍ വലിയ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് കെ സജീഷും രംഗത്ത് വരുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

റോഷന്റെ പിതാവ്
കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ പിതാവ് സഖാവ്. വാസുവേട്ടന്റെ മരണത്തിൽ അനുശോചിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. ഫിറോസേ.... അന്തസ്സില്ലെങ്കിൽ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കരുത്. അത് മരണപ്പെട്ടവരെ അധിക്ഷേപിക്കലാണ്... പന്തീരാണ്ട് കുഴലിലിട്ടാലും നിങ്ങളുടെയൊന്നും വാലും തലയും നേരെയാകില്ലെന്നറിയാം.. അടുത്തിടെ കേരള ഹൈക്കോടതിയിൽ നിന്നും കണക്കിന് പ്രഹരം ഏറ്റ് വാങ്ങിയിട്ടും പിന്നെയും തുടരുന്ന സ്വമുഖ പ്രചാരണ മുഖപുസ്തക പരിപാടിക്ക് മരണത്തെ ഉപയോഗപ്പെടുത്തരുത്.

നിങ്ങളുടെ കപട രാഷ്ട്രീയം
"മരണപ്പെട്ടു പോയ ഒരാളുടെ മാനസികാവസ്ഥ " എന്ന നിലയിൽ കുറിക്കപ്പെടുമ്പോൾ മരണത്തിന് മുന്നെ ഒരു തവണയെങ്കിലും അദ്ദേഹത്തോട് സംസാരിച്ചിരിക്കണം. എനിക്ക് മരിച്ചവർക്ക് ജീവൻ നൽകാനുള്ള മൃതസഞ്ജീവനി ഒന്നും അറിയില്ല, അതുണ്ടായിരുന്നെങ്കിൽ ഞാനെന്റെ റോഷൻ മോന്റെ കുഴിമാടം വെട്ടിപ്പൊളിച്ച് ഇനിയും എസ്എഫ്ഐ യുടെയും ഡിവൈഎഫ്ഐ യുടെയും സമരമുഖത്തേക്ക് അയക്കുമായിരുന്നു എന്ന് പറഞ്ഞ വാസുവേട്ടനെ ഞങ്ങൾക്കറിയാം..കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്. സഖാവ് പിഎ മുഹമ്മദ് റിയാസിനൊപ്പം സ റോഷന്റെ വീട്ടിലെത്തിയപ്പോൾ വാസുവേട്ടൻ പങ്കുവെച്ചത് നിങ്ങളുടെ കപട രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു.

വാസുവേട്ടന് നൽകുന്ന ആദരാഞ്ജലി
ഫിറോസെ... നാദാപുരത്ത് ലീഗിന് വേണ്ടി ബോംബുണ്ടാക്കുമ്പോൾ ചിതറിത്തെറിച്ച് പോയ അഞ്ച് ചെറുപ്പക്കാരുടെ ശരീര ഭാഗങ്ങൾ ആരുമറിയാതെ സംസ്കരിച്ച് മറവിയുടെ ചതിക്കുഴിയിൽ തള്ളിവിട്ട നിങ്ങളുടെ പ്രസ്ഥാനത്തിന് രക്തസാക്ഷിത്വത്തിന്റെ വിലയറിയില്ല. ഫിറോസിന്റെ അൽപത്തരത്തിന് മറുപടി പറയണമെന്ന് കരുതിയതല്ല, പക്ഷേ ഈ കുറിപ്പ് ഞാൻ സഖാവ് വാസുവേട്ടന് നൽകുന്ന ആദരാഞ്ജലിയാണ്.
പിന്നെ ഒരു കാര്യം ഡിവൈഎഫ്ഐ കൂത്തുപറമ്പിൽ പരിയാരം മെഡിക്കൽ കോളേജിനെതിരെ സമരം നടത്തിയ കാലത്ത് കോളേജ് നിങ്ങളുടെ യുഡിഎഫ് നേതക്കളുടെ സ്വകാര്യ സ്വത്തായിരുന്നു. സർക്കാർ ഭൂമിയിൽ പൊതുപണം ഉപയോഗിച്ച് നിർമ്മിച്ച മെഡിക്കൽ കോളേജെങ്കിൽ, ഇന്ന് പ്രിയപ്പെട്ട രക്തസാക്ഷി റോഷന്റെ പിതാവ് വാസുവേട്ടൻ നമ്മെ വിട്ടുപിരിയുമ്പോൾ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജാണ്"പിണറായി സർക്കാർ ഏറ്റെടുത്ത ഗവൺമന്റ് മെഡിക്കൽ കോളേജ്".

ഡിവൈഎഫ്ഐ സമ്മേളനം
സ്വകാര്യവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ ആഗോളവൽക്കരണ നയത്തിനുമെതിരായ ലോകത്തിലെ തന്നെ ആദ്യ രക്തസാക്ഷിത്വമാണ് കൂത്ത്പറമ്പ് രക്തസാക്ഷിത്വം. അതാണ് ഫിറോസെ ഡിവൈഎഫ്ഐ ചെന്നൈ അഖിലേന്ത്യ സമ്മേളനത്തിന്റെ വിലയിരുത്തൽ,അതാണ് നിങ്ങളുടെ പോസ്റ്റിലെ ചിത്രത്തിലും ഉള്ളത്. പോസ്റ്റും മുമ്പ് വായിക്കണം സ്വമുഖപ്രചാരകാ. സഖാവ് വാസുവേട്ടൻ അവസാനമായി ചികിൽസ തേടിയതും വിട്ടുപിരിഞ്ഞതും തന്റെ മകൻ ഉൾപ്പെടെ ഡിവൈഎഫ്ഐ നടത്തിയ പോരാട്ടത്തിന്റെ ഉൽപന്നമായി ഗവൺമെന്റ് ഏറ്റെടുത്ത പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

തലശ്ശേരി കലാപകാലത്ത്
പിന്നെ ഫിറോസെ ഒന്നുകൂടി പറയാം കെവി വാസു എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാരന്റെ നിലപാടും മനക്കരുത്തും അറിയണമെങ്കിൽ "ചത്തകുതിര"യെന്ന് ജവഹർലാൽനെഹ്‌റു വിശേഷിപ്പിച്ച മുസ്ലിം ലീഗിൽ നിന്നും നിങ്ങൾ പഠിച്ച ചരിത്രബോധം മതിയാവില്ല. ആര്‍എസ്എസ് ആസൂത്രണം ചെയ്ത തലശേരി കലാപകാലത്ത് തൊക്കിലങ്ങാടിയിൽ സഘടിച്ചെത്തിയ അര്‍എസ്എസുകാര്‍ ആയുധങ്ങളുമായി മുസ്ലീങ്ങളെ ആക്രമിക്കാനിറങ്ങിയപ്പോൾ നെഞ്ചൂക്കോടെ പ്രതിരോധിക്കാൻ നേതൃത്വം നൽകിയ സഖാവ്.

പിണറായി വിജയന്റെ നേതൃത്വത്തിൽ
ഇരുവിഭാഗം കലാപകാരികൾ നാട് കത്തിക്കാൻ ഇറങ്ങിയപ്പോൾ അവർക്കിടയിലൂടെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ ചെങ്കൊടികെട്ടിയ വാഹനത്തിൽ അനുഗമിച്ച കമ്മ്യൂണിസ്റ്റ് സേനാംഗം തുടങ്ങി ഒരുപാട് പറയാനുണ്ട് വാസുവേട്ടനെകുറിച്ച്... കരുത്തോടെ ജ്വലിച്ച് നിന്ന ആ വിപ്ലവനക്ഷത്രത്തിൽ നിന്ന് അടർന്ന് വീണ രക്തനക്ഷത്രമാണ് ഞങ്ങളുടെ റോഷൻ. എന്ന് കൂടി വക്കാലത്ത് ഫിറോസ് കുട്ടിയെ ഓമ്മിപ്പിക്കുന്നു.(ഫിറോസെ കുറേ നാളായില്ലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് ഇനി എപ്പൊഴാണ് ഒരു അനുശോചന കുറിപ്പെഴുതാൻ പഠിക്കുക)
ഫേസ്ബുക്ക് പോസ്റ്റ്
എസ് കെ സജീഷ്












Click it and Unblock the Notifications