അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!
ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിക്ക് ഇരട്ടി മധുരം ആയിരുന്നു അമേഠിയിലെ വിജയം. കോണ്‍ഗ്രസ് കുത്തക മണ്ഡലമായ അമേഠിയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആണ് ബിജെപിയുടെ സ്മൃതി ഇറാനി അട്ടിമറിച്ചത്.
അമേഠിയിലെ വിജയം ബിജെപിക്കുളളില്‍ സ്മൃതി ഇറാനിക്ക് താരപരിവേഷമാണ് നല്‍കിയത്. അമേഠിയില്‍ വീടെടുത്ത് താമസിച്ച് പ്രവര്‍ത്തിക്കും എന്ന് സ്മൃതി ഇറാനി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് സ്മൃതി ഇറാനിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ് അമേഠിയില്‍. കോണ്‍ഗ്രസ് വന്‍ അടിയാണ് സ്മൃതിക്ക് നല്‍കിയിരിക്കുന്നത്.
രാഹുലിനെ അട്ടിമറിച്ചു
2004 മുതല്‍ രാഹുല്‍ ഗാന്ധി എംപി ആയിരുന്ന മണ്ഡലമാണ് അമേഠി. 2014ല്‍ ബിജെപി സ്മൃതിയെ രാഹുലിന് എതിരെ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. 2019ല്‍ നാല്‍പ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി അമേഠിയില്‍ ജയിച്ചത്. അന്ന് മുതല്‍ സ്മൃതി ഇറാനിയെ വിടാതെ പിടിച്ചിട്ടുണ്ട് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടി.
ജനങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല
കൊവിഡ് കാലത്ത് വീട്ടിലിരുന്ന് അന്താക്ഷരി കളിക്കുന്ന അമേഠി എംപി മണ്ഡലത്തിലെ ജനങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മധ്യപ്രദേശില്‍ ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് ടാക്കൂറിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടതിന് സമാനമായാണ് അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടക്കുന്നത്.
മണിക്കൂറുകള്‍ മാത്രം
ഓള് ഇന്ത്യ മഹിള കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദിയില്‍ എഴുതിയ പോസ്റ്ററില്‍ സ്മൃതി ഇറാനിയുടെ ചിത്രവും ഉണ്ട്. പോസ്റ്ററില്‍ പറയുന്നത് ഇതാണ്: '' അമേഠിയുടെ എംപി ആയതിന് ശേഷം സ്മൃതി ഇറാനിയുടെ സാന്നിധ്യം മണ്ഡലത്തില്‍ മണിക്കൂറുകള്‍ മാത്രമേ ഉണ്ടായിട്ടുളളൂ.
അന്താക്ഷരി കളിക്കുന്നത്
അമേഠിയിലെ ജനങ്ങള്‍ കൊവിഡ് കാരണം ആശങ്കയിലും ദുരിതത്തിലും ആയിരിക്കുമ്പോള്‍ നിങ്ങളെ കാണുന്നില്ല എന്ന് ഞങ്ങള്‍ പറയില്ല, കാരണം നിങ്ങള്‍ അന്താക്ഷരി കളിക്കുന്നത് ഞങ്ങള്‍ ട്വിറ്ററിലൂടെ കാണുന്നുണ്ട്. നിങ്ങള്‍ക്ക് കുറച്ച് ആളുകള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതും ഞങ്ങള്‍ കാണുന്നുണ്ട്'' എന്നാണ് ഒരു പോസ്റ്ററിലെ വാചകങ്ങള്‍.
വിനോദ സഞ്ചാര കേന്ദ്രം മാത്രം
''എന്നാല്‍ ഇന്ന് അമേഠിയിലെ ആളുകള്‍ അവരുടെ പ്രശ്നങ്ങളെ കുറിച്ചും ആവശ്യങ്ങളെ കുറിച്ചും പറയുന്നതിന് വേണ്ടി നിങ്ങളെ അന്വേഷിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ ഇത്തരമൊരു പ്രശ്നത്തിന് നടുവില്‍ വിട്ടിട്ട് പോയതോടെ നിങ്ങള്‍ തെളിയിക്കുന്നത് അമേഠി നിങ്ങള്‍ക്കൊരു വിനോദ സഞ്ചാര കേന്ദ്രം മാത്രമാണ്'' എന്നാണ് എന്നും മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നു.
അമേഠി സ്മൃതിയെ തിരയുകയാണ്
ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസും പോസ്റ്ററുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അമേഠി സ്മൃതിയെ തിരയുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. കോണ്‍ഗ്രസിന്റെ ആക്രമണം കേന്ദ്ര മന്ത്രി കൂടിയായ സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നിരവധി ട്വീറ്റുകളാണ് കോണ്‍ഗ്രസിന് മറുപടിയായി സ്മൃതി ഇറാനിയുടെ വക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സോണിയാ ഗാന്ധിക്കെതിരെ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും സ്മൃതി ഇറാനി കടന്നാക്രമിച്ചു. ഇത്രയും തന്നോട് സ്നേഹമുണ്ട് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് സ്മൃതിയുടെ പരിഹാസം. ഒപ്പം താന്‍ അമേഠിയില്‍ സന്ദര്‍ശനം നടത്തിയതിന്റെ കണക്കുകളും സ്മൃതി നിരത്തുന്നു. 8 മാസത്തില്‍ 10 തവണയും 14 ദിവസവും താന്‍ അമേഠിയില്‍ ഉണ്ടായിരുന്നു എന്നാണ് സ്മൃതി ഇറാനി പറയുന്നത്.
അക്കമിട്ട് നിരത്തി സ്മൃതി
എന്നാല്‍ സോണിയാ ഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ എത്ര തവണ പോയിട്ടുണ്ട് എന്നും സ്മൃതി ഇറാനി ചോദിച്ചു. താന്‍ അമേഠിക്ക് വേണ്ടി ലോക്ക്ഡൗണ്‍ കാലത്ത് ചെയ്ത കാര്യങ്ങളും ട്വീറ്റുകളില്‍ സ്മൃതി അക്കമിട്ട് നിരത്തുന്നുണ്ട്. 22,150 പേരാണ് ബസുകളില്‍ അമേഠി ജില്ലയിലേക്ക് തിരികെ എത്തിയതെന്നും 8322 പേര് ട്രെയിനുകളില്‍ തിരികെ എത്തിയെന്നും സ്മൃതി ഇറാനി പറയുന്നു.
സോണിയാ ഗാന്ധിക്ക് സാധിക്കുമോ
അത്തരത്തില്‍ മടങ്ങി എത്തിയ ഓരോരുത്തരുടേയും പേര് തനിക്ക് പറയാനാവുമെന്നും റായ്ബറേലിയില്‍ അതുപോലെ ചെയ്യാന്‍ സോണിയാ ഗാന്ധിക്ക് സാധിക്കുമോ എന്നും സ്മൃതി ഇറാനി വെല്ലുവിളിച്ചു. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ച് കൊണ്ട് മോശം മാതൃക സൃഷ്ടിക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് താന്‍ അമേഠി സന്ദര്‍ശിക്കാത്തത് എന്നും സ്മൃതി ഇറാനി പറയുന്നു.
കോണ്‍ഗ്രസ് അമേഠിയെ സ്നേഹിക്കുന്നില്ല
താന്‍ നിയമം ലംഘിക്കണം എന്നും ജനങ്ങളെ വീടുകള്‍ക്ക് പുറത്തേക്ക് വരാന്‍ പ്രേരിപ്പിക്കണം എന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് എന്നും സമ്ൃതി ഇറാനി ആരോപിച്ചു. എങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ട്വിറ്ററില്‍ രാഷ്ട്രീയം കളിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസ് അമേഠിയെ സ്നേഹിക്കുന്നില്ലെന്നും എന്നാല്‍ താന്‍ സ്നേഹിക്കുന്നുണ്ടെന്നും സ്മൃതി പറഞ്ഞു. പോസ്റ്റര്‍ ഒട്ടിച്ചവരെ പേരുകള്‍ വെളിപ്പെടുത്താനും സ്മൃതി ഇറാനി വെല്ലുവിളിച്ചു.