ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്
ദില്ലി: 2014ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രിയങ്ക ഗാന്ധി ചോദിച്ചത് ആരാണ് ഈ സ്മൃതി ഇറാനി എന്നായിരുന്നു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്ക് ശേഷം 2019ലെത്തുമ്പോള്‍ സ്മൃതി ഇറാനി എന്ന പേര് പ്രിയങ്കയോ രാഹുലോ കോണ്‍ഗ്രസോ ഇനിയൊരിക്കലും മറക്കാനിടയില്ല.
എന്ന് മാത്രമല്ല കോണ്‍ഗ്രസിന്റെ ദുസ്വപ്നങ്ങളിലെല്ലാം ആ പേരുണ്ടാവുകയും ചെയ്യും. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയും സീരിയല്‍ നടിയെന്ന പശ്ചാത്തലവും എല്ലാം അവരെ പരിഹസിക്കാന്‍ എതിരാളികള്‍ ഉപയോഗിക്കാറുണ്ട്. എന്നാലിപ്പോള്‍ സ്മൃതി ഇറാനിയുടെ പിഎഫ് സര്‍ട്ടിഫിക്കറ്റ് ലേലത്തില്‍ വെച്ചിരിക്കുകയാണ് കേന്ദ്രം.
ജയന്റ് കില്ലറായി സ്മൃതി
അമേഠിയില്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ തന്നെ വീഴ്ത്തി ജയന്റ് കില്ലറായിട്ടാണ് കേന്ദ്രമന്ത്രിസഭയിലേക്കുളള സ്മൃതി ഇറാനിയുടെ രണ്ടാം വരവ്. 2014ലെ തോല്‍വിക്ക് അക്ഷരാര്‍ത്ഥത്തില്‍ സ്മൃതി കണക്ക് തീര്‍ത്തു. കേന്ദ്രത്തില്‍ ഇക്കുറി ടെക്സ്റ്റൈല്‍സിന് പുറമേ വനിതാ-ശിശുക്ഷേമം കൂടി സ്മൃതിക്ക് മോദി നല്കി.
എയർ ഹോസ്റ്റസ് ആകാൻ
സ്മൃതി ഇറാനിക്ക് വലിയ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാനില്ല. എയര്‍ ഹോസ്റ്റസ് ആകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി ആയിരുന്നു സമ്ൃതി. മോഡലിംഗിലൂടെയാണ് സ്മൃതിയുടെ കരിയര്‍ ആരംഭിക്കുന്നത്. 1998ലെ മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ സ്മൃതി പങ്കെടുത്തിരുന്നു.
സീരിയൽ രംഗത്തേക്ക്
പിന്നീട് സ്മൃതി എത്തിയത് ടെലിവിഷന്‍ സീരിയല്‍ അഭിനയ രംഗത്തേക്കാണ്. ജനപ്രിയമായ നിരവധി സീരിയലുകളില്‍ അഭിനയിച്ച് പ്രശസ്തയായ സ്മൃതി ഇറാനി 2003ലാണ് ബിജെപിയിലെത്തുന്നതും പിന്നീട് വളര്‍ന്ന് രണ്ട് കേന്ദ്ര സര്‍ക്കാരുകളിലെ മന്ത്രി എന്ന നിലയിലേക്ക് എത്തുന്നതും.
കടയിൽ വെയിറ്റർ
അതിനുമൊക്കെ മുന്‍പ് വെയിറ്റർ വരെയായി ജീവിച്ചിരുന്ന കാലവും സ്മൃതി ഇറാനിക്കുണ്ട്. മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില് ജോലിക്കാരിയായിരുന്നു ഒരു കാലത്ത് സ്മൃതി ഇറാനി. സീരിയല്‍ ലോകത്തേക്ക് എത്തുന്നതിനും വളരെ മുന്‍പായിരുന്നു അത്.
ജോലി കിട്ടിയില്ല
എയര്‍ ഹോസ്റ്റസ് ആവുക എന്ന ലക്ഷ്യത്തോടെ നീങ്ങിയ സ്മൃതി ഇറാനിക്ക് അന്ന് എയര്‍ ഇന്ത്യ ജോലി നല്‍കിയില്ല. നല്ല വ്യക്തിത്വം ഇല്ല എന്ന കാരണം പറഞ്ഞാണ് അന്ന് സ്മൃതിക്ക് ജോലി നിഷേധിക്കപ്പെട്ടത്. എന്നാല്‍ സ്മൃതി നിരാശയായില്ല. പകരം ജോലി തേടി.
നിലം തുടപ്പ് വരെ
തല്‍ക്കാലത്തേക്ക് മക്ഡൊണാള്‍ഡിന്റെ ഔട്ട്ലെറ്റില് ജോലി ചെയ്യാന്‍ ആരംഭിച്ചു. അവിടെ ഭക്ഷണം വിളമ്പുക മാത്രമല്ല, നിലം തുടയ്ക്കലും മേശ വൃത്തിയാക്കലും അടക്കമുളള ജോലികളെല്ലാം സ്മൃതിക്ക് ചെയ്യേണ്ടിയിരുന്നു. പിന്നീടാണ് സ്മൃതി അഭിനയത്തിലേക്കും തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കും എത്തുന്നത്.
സർട്ടിഫിക്കറ്റ് ലേലത്തിന്
അന്ന് മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില് ജോലി ചെയ്തിരുന്ന കാലത്തെ പിഎഫ് സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ ലേലത്തിന് വെക്കാന്‍ ഒരുങ്ങുന്നത്. കോട്ടണ്‍ ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ട് പ്രോമോഷന് കൗണ്‍സിലാണ് ലേലം നടത്തുക. ജീവിതത്തില്‍ പൊരുതി മുന്നേറുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നതിനാണ് ലേലം നടത്തുന്നതെന്ന് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.