അമേഠിയിലെ ആദ്യ സന്ദർശനത്തിൽ ഹൃദയം കവർന്ന് സ്മൃതി ഇറാനി; കോൺഗ്രസുകാർക്കും ആശ്വാസവാക്ക്, വീഡിയോ
അമേഠി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടെ അമേഠിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് മുമ്പിൽ തോറ്റ് മടങ്ങിയെങ്കിലും പിന്നീട് വന്ന അഞ്ച് വർഷങ്ങൾ അമേഠിയിൽ നടത്തിയ കൃത്യമായ ഇടപെടലുകളും സന്ദർശനങ്ങളുമാണ് ഇക്കുറി സ്മൃതി ഇറാനിയുടെ വിജയം ഉറപ്പിച്ചത്.
വിനായകൻ കുറ്റം സമ്മതിച്ചു' സംസാരിച്ചത് മറ്റൊരു യുവാവിനോടാണെന്ന് വാദം, മദ്യലഹരിയിലെന്ന് സംശയം
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അമേഠിയിലേക്കുള്ള സ്മൃതി ഇറാനിയുടെ ആദ്യ സന്ദർശനവും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. രോഗബാധിതയായ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ തനിക്ക് അകമ്പടിയായി എത്തിയ ആംബുലൻസ് വിട്ടു നൽകി കൈയ്യടി നേടിയിരിക്കുകയാണ് കേന്ദ്രമന്ത്രി, ഒപ്പം മറ്റു ചില പ്രഖ്യാപനങ്ങളും.
ശക്തി കേന്ദ്രത്തിൽ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കോൺഗ്രസിനെ ഞെട്ടിച്ച ഫലം വന്ന മണ്ഡലമാണ് അമേഠി. ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ കോൺഗ്രസ് അധ്യക്ഷന് കാലിടറി. 2004 മുതൽ തുടർച്ചയായി രാഹുൽ ഗാന്ധി വിജയിച്ച മണ്ഡലമാണ് അമേഠി. 2014ലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് അമേഠിയിൽ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അമ്പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്മൃതി ഇറാനി വിജയിച്ചു.
മിസിംഗ് എംപി
അമേഠിയിൽ വികസനം എത്തിക്കാൻ കോൺഗ്രസ് പരാജയപ്പെട്ടുവെന്നാണ് സ്മൃതി ഇറാനിയും ബിജെപിയും ഉന്നയിച്ച പ്രധാന ആരോപണം. രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ സന്ദർശനം നടത്തിയതിനേക്കാൾ ഇരട്ടിയോളം തവണ സ്മൃതി ഇറാനി അമേഠിയിൽ എത്തി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ബിജെപി ആയുധമാക്കി. രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ വയനാട് നിലനിർത്തി രാഹുൽ ഗാന്ധി അമേഠി കൈവിടുമെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാൻ സ്മൃതി ഇറാനിക്കായി.
ആദ്യ സന്ദർശനം
ലോക്സഭാ തിരഞ്ഞെടുപ്പിലെ അഭിമാന വിജയത്തിന് ശേഷം അമേഠിയിൽ ആദ്യമായാണ് സ്മൃതി ഇറാനി സന്ദർശനത്തിനെത്തുന്നത്. തന്റെ അടുത്ത അനുയായി ആയിരുന്ന സുരേന്ദ്ര സിംഗ് കൊല്ലപ്പെട്ടപ്പോഴായിരുന്നു ആദ്യ സന്ദർശം. അമേഠിയിൽ സ്മൃതി ഇറാനിയുടെ വിജയം ഉറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സുരേന്ദ്ര സിംഗ് വെടിയേറ്റ് മരിക്കുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോൾ ശവമഞ്ചം ചുമന്നത് സ്മൃതി ഇറാനിയായിരുന്നു.
|
അമേഠിയിലേക്ക്
സുരേന്ദ്ര സിംഗിന്റെ കുടുംബാംഗങ്ങളെ കാണാനാണ് പ്രധാനമായും ഇക്കുറി സ്മൃതി ഇറാനി അമേഠിയിൽ എത്തിയത്. ഗോവാ മുഖ്യമന്ത്രി പ്രമോദ് സാവന്തും സ്മൃതി ഇറാനിക്കൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തിനിടെ അസുഖബാധിതയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോ ആണ് വൈറലായത്. ഇതിനായി അകമ്പടിയായി വന്ന ആംബുലൻസ് സ്മൃതി ഇറാനി വിട്ടു നൽകുകയായിരുന്നു. ഗൗരിഗഞ്ച് ജില്ലാ ആശുപത്രിയിൽ സ്ത്രീയെ എത്തിക്കണമെന്ന് സ്മൃതി നിർദ്ദേശം നൽകുന്നതും വീഡിയോയിൽ കാണാം.
രൂക്ഷ വിമർശനം
അമേഠിയിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് സ്മൃതി ഇറാനി ഉയർത്തിയത്. എല്ലാവരും പോളിംഗ് ബൂത്തിലെത്തിയപ്പോൾ ഇവിടെയൊരു വിപ്ലവമാണ് നടന്നത്. ജനാധിപത്യം നാടുവാഴികൾക്ക് വേണ്ടിയുള്ളതല്ലെന്ന സന്ദേശമാണ് അമേഠിലെ ജനങ്ങൾ നൽകിയതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അഞ്ച് വർഷം മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെങ്കിലും കുടുംബാധിപത്യത്തിന്റെ പേരിൽ ജനങ്ങൾ വോട്ട് ചെയ്യുമെന്ന വിശ്വാസമാണ് തകർക്കപ്പെട്ടതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
വികസന പദ്ധതികൾ
അമേഠിയിലെ ജനങ്ങൾക്കായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ചില പദ്ധതികളുടെ നിർമാണോത്ഘാടനവും സ്മൃതി ഇറാനി രണ്ട് ദിവസത്തെ സന്ദർശനത്തിനിടയിൽ നടത്തി . കോൺഗ്രസിന് വോട്ട് ചെയ്തതിൻറെ പേരിൽ ആർക്കും ആനൂകൂല്യങ്ങൾ നഷ്ടമാകില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇതിനിടയിൽ അപ്രതീക്ഷിതമായി മറ്റൊരു പ്രഖ്യാപനവും എംപി നടത്തിയിട്ടുണ്ട്. അമേഠിയിൽ സ്വന്തമായി ഒരു വീട് പണികഴിപ്പിക്കുമെന്നാണ് സ്മൃതി ഇറാനി വ്യക്തമാക്കിയത്. ഗൗരിഗഞ്ചിൽ ഇതിനായി സ്ഥലവും കണ്ടുവെച്ചിട്ടുണ്ട്. അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി തന്റെ വീടിന്റെ വാതിൽ എപ്പോഴും തുറന്ന് കിടക്കുമെന്നും സ്മൃതി ഇറാനി ഉറപ്പ് നൽകി.