പ്രിയങ്കയെ പരിഹസിച്ച് സ്മൃതി ഇറാനി, 'സ്വന്തം പാർട്ടിയിൽ ഇടമുണ്ടാക്കാൻ പ്രിയങ്ക കഷ്ടപ്പെടുന്നു'
ദില്ലി: പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധി സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കുളളില്‍ ഇടം കണ്ടെത്താനുളള പ്രവര്‍ത്തനമാണ് പ്രിയങ്കയുടേത് എന്നാണ് സ്മൃതി ഇറാനിയുടെ പരിഹാസം. ഉത്തര്‍ പ്രദേശിലെ സ്വന്തം മണ്ഡലമായ അമേഠിയില്‍ വീടെടുത്ത് താമസിക്കാനുളള തീരുമാനത്തിലാണ് താനെന്ന് സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയുടെ കുഞ്ഞുസ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് തന്നെ തിരഞ്ഞെടുത്തത്. മണ്ഡലത്തില്‍ വീട് പണി ആരംഭിച്ച് കഴിഞ്ഞുവെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു വര്‍ഷത്തിനുളളില്‍ തന്നെ മണ്ഡലത്തില്‍ 10 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
ആയിരം കോടിയുടെ പദ്ധതികള്‍ ഒരുങ്ങുകയാണ് അമേഠിയിലെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കൂടി സഹായത്തോടെ ഇവ നടപ്പാക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. 2019ലെ വിജയം തന്റേതല്ല, ജനങ്ങളുടേതാണ്. താനൊരു പ്രതീകം മാത്രമാണ്. താന്‍ അമേഠിയുടെ സഹോദരിയായി മാറിയിരിക്കുകയാണ് എന്നും സ്മൃതി ഇറാനി പറഞ്ഞു.
പൗരത്വ നിയമത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ സ്മൃതി ഇറാനി വിമര്‍ശിച്ചു. മോദിയെ കൊലപ്പെടുത്തും എന്ന് മുദ്രാവാക്യം വിളിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് എന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇന്ത്യയെ കഷണങ്ങളാക്കി മുറിക്കുമെന്ന് പറയുകയാണ് എന്നും അത്തരക്കാരെ എന്തിനാണ് രാഹുല്‍ ഗാന്ധി പിന്തുണയ്ക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു. അമേഠിയിലെ മുസ്ലീംകള്‍ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയതാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.