കുമാരസ്വാമിയെ വിട്ടേക്കു; ദേവഗൗഡയെ ചലഞ്ച് ചെയ്യാൻ മോദിയോട് സോഷ്യൽ മീഡിയ
കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ഫിറ്റിനസ് ചലഞ്ച് ഏറ്റെടുക്കാൻ ക്ഷണിച്ച പ്രധാനമന്ത്രിയെ വിടാൻ സോഷ്യൽ മീഡിയയ്ക്ക് ഭാവമില്ല. കുമാരസ്വാമിയെയല്ല അദ്ദേഹത്തിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയെ ചലഞ്ച് ചെയ്യാൻ മോദിക്ക് ധൈര്യമുണ്ടോയെന്നാണ് സോഷ്യൽ മീഡിയയുടെ വെല്ലുവിളി.
കഠിനമായ വ്യായാമമുറകൾ പരിശീലിക്കുന്ന ദേവഗൗഡയുടെ ചിത്രങ്ങളോട് കൂടിയാണ് മോദിക്കുള്ള െവല്ലുവിളി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീട്ടിൽ പ്രത്യേകം സജ്ജീകരിച്ച ജിമ്മിൽ ട്രെയ്നറുടെ സഹായത്തോടുകൂടിയാണ് ദേവഗൗഡയുടെ പരിശീലനം.ദിവസവും ഒരു മണിക്കൂറെങ്കിലും കൃത്യമായി വ്യായാമം ചെയ്യാറുണ്ട്.

എൺപത്തിയാറിന്റെ ചെറുപ്പം
ചെറുപ്പക്കാരെപ്പോലും വെല്ലുന്ന ചുറുചുറുക്കും മെയ് വഴക്കത്തോടും കൂടിയുളള ദേവഗൗഡയുടെ
അഭ്യാസങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.മദ്യപാനവും പുകവലിയുമില്ല .മിതമായ ഭക്ഷണവും,ആവശ്യത്തിന് മാത്രമുള്ള ഉറക്കവുമാണ് തന്റെ ആരോഗ്യ രഹസ്യമെന്നാണ് ദേവഗൗഡ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് 6000 കിലോമീറ്ററോളം സഞ്ചരിച്ചാണ് അദ്ദേഹം പ്രചരണം നടത്തിയത്. മുത്തച്ഛന്റെ പാതയിൽ തന്നെയാണ് കൊച്ചുമകൻ നിഖിൽ ഗൗഡയും.ഇന്ത്യയിൽ ആദ്യമായി സഞ്ചരിക്കുന്ന ജിംനേഷ്യം സ്വന്തമാക്കിയ ആളാണ് കന്നട സിനിമയിലെ ഇൗ യുവതാരം.

ഫിറ്റ്നസ് ചലഞ്ച്
കായികമന്ത്രി രാജ്യവൻസിംഗ് റാത്തോഡാണ് ഫിറ്റ്നസ്സ് ചലഞ്ച് തുടങ്ങിവച്ചത്. സൈന നെഹ്വാളും,ഹൃത്വിക് റോഷനുമുൾപ്പെടെ പല പ്രമുഖരും ചലഞ്ച് ഏറ്റെടുക്കുകയും വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചത്.ചലഞ്ചേറ്റെടുത്ത മോദി പാറപ്പുറത്തിരുന്നും കിടന്നുമൊക്കെ വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.ട്രോളന്മാർ ഇത് ആഘോഷമാക്കുകയും ചെയ്തു

കുമാരസ്വാമിക്ക് വെല്ലുവിളി
കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയേയും ടെന്നീസ് താരം മനിക ബത്രയേയുമാണ് മോദി ചലഞ്ച് ചെയ്തത്. ഇതോടെ ഫിറ്റനസ് ചലഞ്ചിന് രാഷ്ട്രീയം കൂടി വന്നു. നിലവിലെ സാഹചര്യത്തിൽ കുമാരസ്വാമിയെ പ്രധാനമന്ത്രി ചലഞ്ച് ചെയ്തതിന് പല വ്യാഖ്യാനങ്ങളാണ് സോഷ്യൽ മീഡിയ നടത്തിയത്. ഒപ്പം ഒരുമാസം മുൻപ് ഹൃദയ ശസ്ത്രക്രിയ നടത്തിയ കുമാരസ്വാമിയോട് കഠിനമായ വ്യായാമ മുറ ചെയ്യാൻ പറഞ്ഞതിന് മോദിക്കെതിരെ വിമർശനവും ഉയർന്നിരുന്നു

കുമാരസ്വാമിയുടെ മറുപടി
തൻരെ ആരോഗ്യത്തിലല്ല നാടിന്റെ വികസനത്തിലാണ് തന്റെ ആശങ്കയെന്ന്് കുമാരസ്വാമി തിരിച്ചടിച്ചു. തന്റെ ആരോഗ്യത്തിലുള്ള പ്രധാനമന്ത്രിയുടെ കരുതലിൽ സന്തോഷമുണ്ടെന്നും കുമാരസ്വാമി പ്രതികരിച്ചു.












Click it and Unblock the Notifications