പാകിസ്താനിൽ വിരുന്നിന് പോയി പണി കിട്ടി ശത്രുഘ്‌നന്‍ സിന്‍ഹ! വെട്ടിലായി കോൺഗ്രസ്!
ദില്ലി: പുല്‍വാമയ്ക്കും ബലാക്കോട്ടിനും ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വളരെ വഷളായിരിക്കുകയാണ്. ഭീകരവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങള്‍ക്ക് പാകിസ്താന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ പാകിസ്താനില്‍ വിരുന്നിന് പോയി വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. 5 വർഷങ്ങൾക്ക് മുൻപ് പാകിസ്താനിൽ വിരുന്നിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിപക്ഷം കടന്നാക്രമിച്ചിരുന്നു. ഇന്ന് കോൺഗ്രസിന് പണി കൊടുത്തിരിക്കുകയാണ് സിൻഹ.
പാക് സ്നേഹികളെന്ന ആക്ഷേപം
മുന്‍ ബിജെപി വിമത നേതാവായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കളെ പാകിസ്താന്‍ ബന്ധം ആരോപിച്ച് ബിജെപി നേതാക്കള്‍ നിരന്തരം ആക്ഷേപിക്കുക പതിവാണ്. പുല്‍വാമ ആക്രമണത്തിലേക്ക് നയിച്ച വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചപ്പോഴടക്കം രാഹുല്‍ ഗാന്ധി അടക്കമുളളവരെ ബിജെപി പാക് സ്‌നേഹികളാക്കി മുദ്ര കുത്തിയിരുന്നു.
വിരുന്നിന് പാകിസ്താനിൽ
അതിനിടയിലാണ് എരിതീരിയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ പാകിസ്താന്‍ സന്ദര്‍ശനം. മുന്‍ സിനിമാ താരവും നടി സോനാക്ഷി സിന്‍ഹയുടെ അച്ഛനുമായ ശത്രുഘ്‌നന്‍ സിന്‍ഹ ലാഹോറില്‍ ഒരു വിവാഹ വിരുന്നില്‍ പങ്കെടുക്കാനാണ് പോയത്. ചടങ്ങുകളില്‍ സിന്‍ഹ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിമർശിച്ച് സോഷ്യൽ മീഡിയ
പാകിസ്താനി നടിയായ റീമ ഖാനൊപ്പമുളള സിന്‍ഹയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ അതിര്‍ത്തിയില്‍ മരിച്ച് വീഴുമ്പോള്‍ സെലിബ്രിറ്റികള്‍ പാകിസ്താനുമായി സൗഹൃദം ഊട്ടി ഉറപ്പിക്കുകയാണ് എന്നാണ് ട്വിറ്ററില്‍ കണ്ട ഒരു പ്രതികരണം.
വെട്ടിലായി കോൺഗ്രസ്
പാകിസ്താനുമായുളള ഇന്ത്യയുടെ ബന്ധം തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സിന്‍ഹയുടെ പാകിസ്താന്‍ സന്ദര്‍ശനം കോണ്‍ഗ്രസിനെയും വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കടുത്ത മോദി-ഷാ വിമര്‍ശകന്‍ ആയിരുന്ന സിന്‍ഹയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.
വീണ്ടും തലക്കെട്ടിൽ
തുടര്‍ന്ന് പാര്‍ട്ടി വിട്ട സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു. എന്നാല്‍ രവിശങ്കര്‍ പ്രസാദിനോട് 2.84 ലക്ഷം വോട്ടുകള്‍ക്ക് ശത്രുഘ്‌നന്‍ സിന്‍ഹ തോല്‍വിയേറ്റു വാങ്ങി. ശേഷം രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു സിന്‍ഹ. പാകിസ്താന്‍ സന്ദര്‍ശനം സിന്‍ഹയെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരിക്കുകയാണ്.
സിൻഹയ്ക്ക് മുൻപ് മോദി
പാകിസ്താനില്‍ വിരുന്നിന് പോയി വിവാദത്തിലാകുന്ന ആദ്യത്തെ നേതാവല്ല ശത്രുഘ്‌നന്‍ സിന്‍ഹ.. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത് വന്‍ വിവാദമായിരുന്നു. അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മോദി സൗഹൃദത്തിലായിരുന്നു. 2014ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഷെരീഫിനെ മോദി ക്ഷണിച്ചിരുന്നു.
മിന്നൽ സന്ദർശനം
ചടങ്ങിനെത്തിയ നവാസ് ഷരീഫ് മോദിയുടെ അമ്മയ്ക്ക് സാരി സമ്മാനിക്കുകയും മോദി ഷരീഫിന്റെ അമ്മയ്ക്ക് ഷോള്‍ കൊടുത്ത് വിടുകയും ചെയ്തതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇത് കൂടാതെ 2015 ഡിസംബര്‍ 25ന് പാകിസ്താനില്‍ നരേന്ദ്ര മോദി അപ്രതീക്ഷിത സന്ദര്‍ശനവും നടത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുളള മടക്കയാത്രയിലാണ് മോദി പാകിസ്താനിലിറങ്ങിയത്.
പിറന്നാളും വിവാഹ വിരുന്നും
നവാസ് ഷരീഫിന്റെ ജന്മദിനമായിരുന്നു ഡിസംബര്‍ 25. വിമാനത്താവളത്തിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ പാക് പ്രധാനമന്ത്രി സ്വീകരിച്ചു. ഷരീഫിന് ജന്മദിനാശംസകള്‍ നേര്‍ന്ന മോദി അദ്ദേഹത്തിനൊപ്പം കുടുംബ വീട്ടിലേക്കാണ് പോയത്. നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങിലും മോദി പങ്കെടുക്കുകയുണ്ടായി. കോൺഗ്രസ് അടക്കമുളള പ്രതിപക്ഷം മോദിക്കെതിരെ അന്ന് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.