രാഹുൽ ഗാന്ധി ഈ സീൻ പണ്ടേ വിട്ടതാ! മോദിക്ക് മുൻപേ കേദാർനാഥിലെത്തി, 'ഉളളിൽ അഗ്നി സ്ഫുരിക്കുന്നത് പോലെ'
ദില്ലി: സമുദ്ര നിരപ്പില്‍ നിന്നും 12200 അടി ഉയരത്തില്‍, എല്ലാ വിധ സജ്ജീകരണങ്ങളുമുളള ലക്ഷ്വറി ഗുഹയിലെ നരേന്ദ്ര മോദിയുടെ ധ്യാനമാണ് സോഷ്യല്‍ മീഡിയയിലെ ചൂടുളള ചര്‍ച്ചാ വിഷയം. അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും ധ്യാനവും. ഉത്തരേന്ത്യയിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ട് കൊണ്ടുളളതാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പച്ചയായ പെരുമാറ്റച്ചട്ട ലംഘനമാണ് മോദി നടത്തിയത് എന്നാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിക്കുന്നത്. മോദി ഇപ്പോഴാണ് കേദാര്‍നാഥ് യാത്ര നടത്തുന്നത് എങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആ സീന്‍ നേരത്തെ തന്നെ വിട്ടതാണ്.
മോദിയുടെ 15 മണിക്കൂർ ധ്യാനം
വാരണാസിയില്‍ അടക്കം ബിജെപിക്ക് പ്രധാനപ്പെട്ട പല മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പാണ് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് യാത്ര നടത്തിയത്. ദിവസത്തിന് 990 രൂപ വാടകയുളള രുദ്ര ഗുഹയില്‍ 15 മണിക്കൂര്‍ മോദി സമയം ചിലവഴിച്ചു. മോദിയുടെ നിര്‍ദേശ പ്രകാരം നിര്‍മ്മിച്ചതാണ് ഈ ഗുഹ.
ട്രോളുകളുടെ പൂരം
ഗുഹയിലേക്കുളള റെഡ് കാര്‍പ്പറ്റ് വെല്‍ക്കവും ക്യാമറാമാനെയും കൊണ്ടുളള ധ്യാനവുമെല്ലാം മോദിക്ക് നേരെ പരിഹാസവും വിമര്‍ശനവും ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഉത്തേരന്ത്യയിലെ ഹിന്ദു വോട്ടുകളെ സ്വാധീനിക്കാന്‍ മോദിയുടെ ഈ അവസാന ഘട്ട കേദാര്‍നാഥ് യാത്രയ്ക്കും ധ്യാനത്തിനും സാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍.
രാഹുൽ പണ്ടേ സീൻ വിട്ടതാ
മോദി തിരഞ്ഞെടുപ്പിന് മുന്‍പേയാണ് കേദാര്‍നാഥില്‍ എത്തുന്നത് എങ്കില്‍ അതുക്കും മുന്‍പേ ആ സീന്‍ വിട്ടിട്ടുണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ കേദാര്‍നാഥ് സന്ദര്‍ശനവും സോഷ്യല്‍ മീഡിയ ചര്‍ച്ചയായിക്കിയിരിക്കുകയാണ്. 2015ലാണ് രാഹുല്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചത്.
പോയത് ധ്യാനമിരിക്കാനല്ല
എന്നാല്‍ മോദിയെ പോലെ ഗുഹയില്‍ ധ്യാനമിരിക്കാനല്ല രാഹുല്‍ കേദാര്‍നാഥില്‍ എത്തിയത്. 2013ലെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കാനും അവിടുടെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനുമായിരുന്നു അന്നത്തെ രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനം.
16 കിലോമീറ്റർ കാൽനടയാത്ര
ഹെലികോപ്റ്റര്‍ ഉപേക്ഷിച്ച് കാല്‍നടയായി 16 കിലോമീറ്റര്‍ ദൂരം നടന്നാണ് രാഹുല്‍ ഗാന്ധി കേദാര്‍നാഥില്‍ എത്തിയത്. നിരവധി പേര്‍ കാല്‍നടയായി ദര്‍ശനം നടത്താന്‍ പോകുന്ന ക്ഷേത്രത്തില്‍ താന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയാല്‍ അത് അവിടെ മരണപ്പെട്ടവരോടുളള അനാദരവാകും എന്നാണ് കാല്‍നട യാത്രയെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
ഐക്യദാർഢ്യവുമായി സന്ദർശനം
അന്ന് കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡണ്ടായിരുന്നു രാഹുല്‍ ഗാന്ധി. ഗായകനായ കൈലാഷ് ഖേര്‍, അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. 2013ല്‍ പ്രളയമുണ്ടായ സമയത്തും ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി കേദാര്‍നാഥില്‍ എത്തിയിരുന്നു.
ഒന്നും ദൈവത്തോട് ആവശ്യപ്പെട്ടില്ല
രുദ്ര ഗുഹയിലെ ധ്യാനത്തിനും ക്ഷേത്ര സന്ദര്‍ശനത്തിനും ശേഷം മാധ്യമങ്ങളെ കണ്ട നരേന്ദ്ര മോദി പ്രതികരിച്ചത് താന്‍ തിരഞ്ഞെടുപ്പ് വിജയമടക്കം ഒന്നും ദൈവത്തോട് ആവശ്യപ്പെട്ടില്ല എന്നാണ്. കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ആത്മീയ ഉണര്‍വ് നല്‍കുമെന്നും മോദി പ്രതികരിച്ചിരുന്നു. ഇത് പോലെ തന്നെയാണ് അന്ന് രാഹുലും പ്രതികരിച്ചത്.
ശക്തി അഗ്നിയായി സ്ഫുരിക്കുന്നു
താന്‍ ക്ഷേത്രത്തില്‍ ചെന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടേയും പ്രതികരണം. താന്‍ പൊതുവേ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ ദൈവത്തോട് ഒന്നും ആവശ്യപ്പെടാറില്ല. കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഉളളില്‍ ഒരു ശക്തി അഗ്നിയായി സ്ഫുരിക്കുന്നത് അനുഭവപ്പെട്ടു എന്നും രാഹുല്‍ പറയുകയുണ്ടായി.
ആത്മവിശ്വാസം നല്‍കാന്‍
പ്രളയ ദുരന്തത്തെ തുടര്‍ന്ന് കേദാര്‍നാഥിലേക്ക് വരാന്‍ ആശങ്കപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കൂടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. താന്‍ കാല്‍നടയായി ക്ഷേത്രത്തിലേക്ക് പോകുന്നത് അത്തരം ആളുകള്‍ക്ക് ഇവിടേക്ക് വരാന്‍ പ്രചോദനമായേക്കും എന്ന് കരുതുന്നതായും അന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
ചാമക്കാലയെ തെമ്മാടിയെന്ന് വിളിച്ച് സന്ദീപ് വാര്യർ, അച്ചിവീട്ടിൽ പോയി വിളിക്കെന്ന് മറുപടി,വീഡിയോ വൈറൽ
എറണാകുളത്ത് പെട്ടി തുറക്കുമ്പോൾ കണ്ണന്താനം കറുത്ത കുതിരയാകും! റെക്കോർഡ് നേട്ടമുണ്ടാക്കുമെന്ന് ബിജെപി