ബർഹൻ വാനി വധത്തിന്റെ ഒന്നാം വാർഷികം.. കാശ്മീർ താഴ്വരയിൽ സോഷ്യൽ മീഡിയയ്ക്ക് വിലക്ക്!!
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം പരിഗണിച്ച് കാശ്മീരിൽ കനത്ത നിയന്ത്രണങ്ങൾ. കാശ്മീർ താഴ്വരയിൽ സോഷ്യൽ മീഡിയ സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ജമ്മു കാശ്മീർ പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് ബർഹാൻ വാനി സുരക്ഷാസേനയുമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ജൂലൈ ആറ് വ്യാഴാഴ്ച രാത്രി പത്ത് മണി മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം. താഴ്വരയിലെ ഇന്റർനെറ്റ് സേവന ദാതാക്കളുടെ നോഡൽ ഓഫീസർമാർക്ക് പോലീസ് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്. ബർഹാൻ വാനിയുടെ സ്മരണദിനം ആചരിക്കാൻ കാശ്മീരിൽ ഭീകരസംഘടനകൾ പദ്ധതിയിടുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി 21000 പോലീസുകാരെയാണ് സജ്ജരാക്കിയിരിക്കുന്നത്.
വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 17 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറ് കണക്കിന് പേർക്ക് പരിക്കേറ്റിരുന്നു. നിരവധി പോലീസ് സ്‌റ്റേഷനുകള്‍ അക്രമി സംഘം തീയിട്ടു നശിപ്പിച്ചു. ഉത്തര കശ്മീരിലെ ജില്ലകളില്‍ വന്‍ അക്രമങ്ങൾ അരങ്ങേറി. പലയിടത്തും നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ടി വന്നു. അനന്ത്‌നാഗ് പ്രദേശത്തുവച്ചുണ്ടായ ഏറ്റുമുട്ടലിലാണ് 21 കാരനായ ബര്‍ഹാൻ വാനിയെ കൊലപ്പെടുത്തിയത്.