ഗുജറാത്തിൽ ബിജെപിക്ക് 50,000 പേരുടെ 'സോഷ്യൽ മീഡിയ വാർ റൂം'; 20,000 പേരുമായി ആം ആദ്മിയും
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന് വെറും രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ സോഷ്യൽ മീഡിയ പ്രചരണവും ശക്തമാക്കി ബി ജെ പി. ഇതിനായി പ്രത്യേക 'വാർ റൂം' തന്നെ പാർട്ടി സജ്ജമാക്കി കഴിഞ്ഞു. ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് വിദ്യാർത്ഥികളായ 100 ഓളം പേരെ ഉൾപ്പെടുത്തി കൊണ്ടാണ് ബി ജെ പി തങ്ങളുടെ വാർ റൂം ഒരുക്കിയിരിക്കുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്തം.

സോഷ്യൽ മീഡിയ കൈകാര്യെ ചെയ്യുന്നതിന് മാത്രം 10,000 പാർട്ടി പ്രവർത്തകർ ബി ജെ പിക്കുണ്ട്. എന്നാൽ ഇതുകൂടാതെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രവർത്തിക്കാൻ 50,000 ത്തോളം വളന്റിയർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ വാർ റൂമിൽ കൂടുതലും 20-22 വയസ്സിനിടയിലുള്ള വിദ്യാർത്ഥികളാണ് ബി ജെ പിക്ക് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്.അഹമ്മദാബാദിലെ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ടീമിലുള്ള പലരും. ഇവർ കുറഞ്ഞത് 8 മണിക്കൂറോളമാണ് പ്രവർത്തിക്കുന്നത്.

വാർ റൂം നാല് സോണുകളായി തിരിച്ചാണ് പ്രവർത്തനം. ദക്ഷിണ ഗുജറാത്ത്, സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത്, മധ്യ ഗുജറാത്ത് എന്നിങ്ങനെയാണ് മേഖലകളായി തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ജില്ലകളിലും പ്രധാന നഗരങ്ങളിലും പ്രത്യേക ടീമുകൾ ഉണ്ട്. സൂറത്ത് പോലുള്ള വലിയ നഗരങ്ങൾ വീണ്ടും വിഭജിച്ച് പ്രത്യേക ചൂമതല നൽകിയിട്ടുണ്ട്.

'പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങി നേതാക്കളുടെയെല്ലാം സന്ദേശങ്ങൾ സേഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിക്കും. പ്രവർത്തനം വിലയിരുത്താനും പ്രത്യേകം ടീമുകൾ ഉണ്ട്', ഗുജറാത്തിലെ ബിജെപിയുടെ സോഷ്യൽ മീഡിയ ടീം തലവനും ഐടി കോർഡിനേറ്ററുമായ പങ്കജ് ശുക്ല പറഞ്ഞു.അതേസമയം കോൺഗ്രസും സോഷ്യൽ മീഡിയ പ്രചരണങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഭരണത്തിലിരിക്കുമ്പോൾ കോൺഗ്രസ് സംസ്ഥാനത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തിക്കാട്ടുന്നത്. അതുപോലെ തന്നെ 27 വർഷത്തെ ബി ജെ പിയുടെ ഭരണ പരാജയങ്ങളും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രത്യേക സമുദായങ്ങളേയും നിയമസഭ മണ്ഡലങ്ങളേയും കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ ക്യാമ്പെയ്നുകളും കോൺഗ്രസ് നടത്തുന്നുണ്ടെ്ന്ന് പാർട്ടി സോഷ്യൽ മീഡിയ സംസ്ഥാന ചെയർമാൻ കെയുർ ഷാ പറഞ്ഞു. വാട്സ് വഴിയുള്ള ക്യാമ്പെയ്നാണ് കോൺഗ്രസ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്നും കെയൂർ വ്യക്തമാക്കി. ബൂത്ത്, വില്ലേജ് തലങ്ങളിലായി 50,000 വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ സീറ്റുകളിലുമുള്ള സമുദായങ്ങളെ ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് താക്കർ, പാട്ടിധാർ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ളവ, കെയൂർ പറഞ്ഞു.

അതേസമയം ബി ജെ പിയെ പോലെ തന്നെ യുവാക്കളെ ഉൾപ്പെടുത്തിയുള്ള പ്രത്യേക ടീമിനെയാണ് ആം ആദ്മിയും സജ്ജമാക്കിയിരിക്കുന്നത്. വാട്സ് ആപിലൂടെയാണ് പ്രധാനമായും പ്രചരണങ്ങൾ എന്ന് ആപ് ഐടി തലവൻ ഡോ സഫിൻ ഹസൻ പറഞ്ഞു. 25 പേരടങ്ങുന്ന ടീം ആം ആദ്മിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ഇത് കൂടാതെ 20,000ത്തോളം സോഷ്യൽ മീഡിയ വാരിയേഴ്സും പാർട്ടിക്കുണ്ട്. ആയിരക്കണക്കിന് വാട്സ് ആപ് ഗ്രൂപ്പുകൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പാർട്ടി കാഴ്ചപ്പാട്, പ്രകടനപത്രിക, പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും ഇവയിലൂടെ പ്രചരിപ്പിക്കുന്നതെന്നും ഹസൻ പറഞ്ഞു.












Click it and Unblock the Notifications