മമത ബാനർജി വിവാഹം കഴിക്കുന്നത് സോഷ്യലിസത്തെ, സാക്ഷികളായി കമ്മ്യൂണിസവും ലെനിനിസവും
ചെന്നൈ: പശ്ചിമ ബംഗാളില്‍ ദശാബ്ദങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് പൂട്ടിട്ട നേതാവാണ് മമത ബാനര്‍ജി. ബംഗാളില്‍ ബിജെപിയേക്കാളും വലിയ ശത്രുവായാണ് പല കമ്മ്യൂണിസ്റ്റുകാരും മമതയെ കാണുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ സേലത്ത് കാര്യങ്ങള്‍ അങ്ങനെ അല്ല. മമത ബാനര്‍ജി വിവാഹം കഴിക്കുന്നത് സോഷ്യലിസത്തെ ആണ്. ജൂണ്‍ 13നാണ് ഇവരുടെ വിവാഹം. സാക്ഷികളായി കമ്മ്യൂണിസവും ലെനിനിസവും മാര്‍ക്‌സിസവും ഉണ്ടാവും.
ഇതൊരു തമാശയാണെന്ന് കരുതിയെങ്കില്‍ തെറ്റി. മമത ബാനര്‍ജിയുടേയും സോഷ്യലിസത്തിന്റെയും കല്യാണക്കത്താണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സേലം സ്വദേശിയായ 52കാരന്‍ മോഹന്റെ മൂന്ന് മക്കളാണ് കമ്മ്യൂണിസവും ലെനിനിസവും സോഷ്യലിസവും. മോഹന്റെ കൊച്ചുമകനാണ് മാര്‍ക്‌സിസം. മോഹന്‍ നിലവില്‍ സിപിഐയുടെ സേലം ജില്ലാ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെയാണ് മക്കള്‍ക്ക് താന്‍ വിശ്വസിക്കുന്ന ആശയങ്ങളുടെ പേരിടാന്‍ മോഹന്‍ തീരുമാനിച്ചത്.

അപ്പോഴൊന്നും മകന്‍ സോഷ്യലിസം മമത ബാനര്‍ജിയെ വിവാഹം കഴിക്കുമെന്ന് സിപിഐക്കാരനായ അച്ഛനോ കുടുംബമോ പ്രതീക്ഷിച്ചിരുന്നില്ല. മമതയുടെ കുടുംബം ആകട്ടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരുമാണ്. മോഹന്റെ ബന്ധുവിന്റെ മകളാണ് മമത ബാനര്‍ജി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീരപാണ്ടി മണ്ഡലത്തില്‍ നിന്ന് പീപ്പിള്‍സ് വെല്‍ഫെയര്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മോഹന്‍ മത്സരിച്ചിരുന്നു. 18 വയസ്സ് മുതല്‍ താന്‍ രാഷ്ട്രീയത്തിലുണ്ടെന്ന് മോഹന്‍ പറയുന്നു. മോഹന്റെ അച്ഛനും മുത്തച്ഛനും അടക്കം പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കമ്മ്യൂണിസം മരിച്ചുവെന്ന് ആളുകള്‍ പറഞ്ഞത് തന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നുവെന്ന് മോഹന്‍ പറയുന്നു. ആ സമയത്ത് തന്റെ വിവാഹം കഴിഞ്ഞിരുന്നില്ലെങ്കിലും ഭാവിയില്‍ മക്കള്‍ക്ക് ഇത്തരത്തില്‍ പേര് നല്‍കുമെന്ന് അന്നേ തീരുമാനിച്ചിരുന്നുവെന്നും മോഹന്‍ പറഞ്ഞു.

Recommended Video
മക്കള്‍ മൂന്ന് പേരും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നവരാണ് എന്നതില്‍ മോഹന്‍ അഭിമാനിക്കുന്നു. മൂത്ത മകന്‍ കമ്മ്യൂണിസം അഭിഭാഷകനാണ്. മറ്റ് രണ്ട് മക്കള്‍ ബിസ്സിനസ്സ് ചെയ്യുന്നു. കല്യാണക്കുറി വൈറലായതിന് ശേഷം വിദേശത്ത് നിന്നടക്കം നിരവധി പേരാണ് വിവാഹത്തിന് ആശംസകള്‍ അറിയിച്ച് വിളിക്കുന്നതെന്ന് മോഹന്‍ പറയുന്നു.












Click it and Unblock the Notifications