എംഎൽഎ ഭൻവർ ലാലിനെ കണ്ടെത്താനായില്ല: എസ്ഒജി സംഘം മടങ്ങിയത് വെറുംകയ്യോടെ!!
ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങകൾ കഴിഞ്ഞ ശനിയാഴ്ചയാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. ദില്ലിയിലെത്തിയ പൈലറ്റ് 30 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന വാദം സച്ചിൻ പൈലറ്റ് ഉന്നയിച്ചതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമാകുന്നത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ 30 എംഎൽഎമാരുടെ പിന്തുണ പര്യാപ്തമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ഈ പ്രതിസന്ധികൾക്കിടെയാണ് രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുന്നതിനായി കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി നടത്തിയതെന്ന് പറയപ്പെടുന്ന ചർച്ചയുടെ ശബ്ദരേഖ പുറത്തുവരുന്നത്. ഇതോടെയാണ് രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ പ്രാഥമികാംഗത്വം പാർട്ടി റദ്ദാക്കുന്നത്. ഇവർക്കെിരെ കേസെടുത്ത പോലീസ് സംഭവത്തിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ശബ്ദരേഖ വൈറൽ
രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാരുടെ ഒന്നിലധികം ശബ്ദരേഖയാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. ശബ്ദരേഖ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. 30 എംഎൽഎമാർ സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുമെന്ന് പറയുന്നത് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. ബിജെപിയിൽ നിന്ന് പണം വാങ്ങി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടത്തിയ സംഭവത്തിൽ രാജസ്ഥാൻ പോലീസ് ശർമക്കെതിരെ കേസെടുത്തിരുന്നു.

അട്ടിമറിയ്ക്ക് കൂട്ടുനിന്നോ?
സർക്കാരിനെ അട്ടമറിക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കോൺഗ്രസ് ഭൻവർലാലിനെ സസ്പെൻഡ് ചെയ്യുന്നത്. ഇദ്ദേഹത്തിനൊപ്പം ഗൂഡാലോചനയിൽ പങ്കാളിയായ മറ്റൊരു എംഎൽഎ വിശ്വേന്ദ്ര സിംഗിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെയാണ് നടപടി. എന്നാൽ ശബ്ദരേഖ വ്യാജമാണെന്ന് ആരോപിക്കുന്ന സംഘം കോൺഗ്രസിന്റെ ആരോപണം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ബിജെപി നേതാവിനേയും പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഞ്ജയ് ജയിൻ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. കോൺഗ്രസിന്റെ വാദം തള്ളിയ ബിജെപി സഞ്ജയ് ജയിനുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

അനുരഞ്ജനത്തിന് വഴങ്ങില്ല
ചൊവ്വാഴ്ച വരെയും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിട്ടുണ്ട്. കുതിരക്കച്ചവടത്തിൽ സച്ചിൻ പൈലറ്റിന് നേരിട്ട് പങ്കുണ്ടെന്നും കൂട്ടിച്ചേർത്തു. തനിക്കെതിരെ പാർട്ടി ശക്തമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിനാൽ പ്രിയങ്കാ ഗാന്ധി വഴിയോ മറ്റുള്ളവരിലൂടെയോ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന അനുരഞ്ജന വാഗ്ധാനങ്ങൾ സ്വീകരിക്കാൻ കഴിയില്ലെന്ന് സച്ചിൻ പൈലറ്റ് എൻഡിടിവിയോട് വ്യക്തമാക്കിയിരുന്നു.

പൈലറ്റിന് ഇടക്കാല ആശ്വാസം
രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്തുനിന്നും നീക്കിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റ് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുന്നത്. തന്നെയും 18 എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള രാജസ്ഥാൻ നിയമസഭയുടെ നീക്കത്തോടെയാണ് സച്ചിൻ പൈലറ്റ് കോടതിയെ സമീപിക്കുന്നത്. പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് വിളിച്ച് ചേർത്ത രണ്ട് നിയമകക്ഷി യോഗത്തിലും പാർട്ടി വിപ്പ് ലംഘിച്ച് സച്ചിൻ പൈലറ്റും പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരും പങ്കെടുക്കാത്തതിനെ തുടർന്നാണ് നീക്കം. സച്ചിൻ പൈലറ്റിന് വേണ്ടി ഹരീഷ് സാൽവെയും മുൻ സോളിസിറ്റർ ജനറൽ മുകുൾ റോത്തഗിയുമാണ് ഹാജരായത്. ജൂലൈ 22 വരെ സച്ചിൻ പൈലറ്റിനെതിരെ നടപടികൾ സ്വീകരിക്കരുതെന്നാണ് ഹൈക്കോടതി നിർദേശം.












Click it and Unblock the Notifications