സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്; 22 പ്രതികളെയും കോടതി വെറുതെ വിട്ടു
Recommended Video
മുബൈ: സൊറാഹ്ബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റമുട്ടൽ കേസിൽ 22 പ്രതികളെയും മുംബൈ സിബിഐ കോടതി വെറുതെ വിട്ടു. ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാനായില്ലെന്ന് കോടതി. പ്രോസിക്യൂഷൻ ആരോപണങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടില്ല. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.
ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയാ് കേസിൽ പ്രധാനമായി പ്രതി ചേർത്തിരുന്നത്. സാമ്പത്തിക- രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സൊഹ്റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർ ബി, ഇവരുടെ കൂട്ടാളി തുളസി റാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു സിബിഐ കണ്ടെത്തൽ.
38 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെ 16 പേരെ കോടതി നേരത്തെ കുറ്റ വിമുക്തരാക്കിയിരുന്നു. 201ഓളം സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. എന്നാൽ വിചാരണയ്ക്കിടെ 92 സാക്ഷികൾ കൂറുമാറിയത് സിബിഐക്ക് തിരിച്ചടിയായി. മുഖ്യസാക്ഷിയായ അസം ഖാനും മറ്റൊരു സാക്ഷി മഹേന്ദ്ര സാലെയും തങ്ങളുടെ മൊഴി പുന: പരിശോധിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് നിരസിച്ചു.
2005 നവംബറിലാണ് സൊഹ്റാബുദ്ദീൻ ഷെയ്ഖിനേയും ഭാര്യ കൗസർബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിൽ എടുക്കുകയും ലഷ്കർ-ഇ-തൊയിബ തീവ്രവാദികൾ എന്നാരോപിച്ച് വ്യാജ ഏറ്റമുട്ടലിൽ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു ആരോപണം. ഷെയ്ഖിന്റെ കൂട്ടാളിയായിരുന്ന തുളസീ റാം പ്രജാപതിയും പിന്നീട് മരണപ്പെടുകയായിരുന്നു.
അനുമതിയില്ലാതെ ആരുടേയും കമ്പ്യൂട്ടറും മൊബൈലും നിരീക്ഷിക്കാം, കേന്ദ്ര സർക്കാർ ഉത്തരവ് വിവാദത്തിൽ