സൂര്യഗ്രഹണത്തിന് തുടക്കം; പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങള്‍ അടച്ചു, കാരണം ഇതാണ്...!!
പ്രയാഗ്‌രാജ്: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്ന് മണിക്കൂര്‍ നീളുന്ന വലിയ ഗ്രഹണമാണെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത് ഭാഗകമാണ്. അതേസമയം, സൂര്യഗ്രഹണത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലെ പൂജ നിര്‍ത്തിവച്ചു. ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളും അടച്ചിരിക്കുകയാണ്. പ്രയാഗ് രാജിലെ ഹനുമദ് നികേതന്‍, അലോപി ക്ഷേത്രം എന്നിവ അടച്ചതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് എട്ട് മണിമുതല്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിവരെ ക്ഷേത്രം അടച്ചിടുമെന്നാണ് അറിയിച്ചത്.
ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് സൂര്യഗ്രഹണ സമയം. അതിനാല്‍ ഹനുമത് നികേതന്‍ ക്ഷേത്രം ഇന്നലെ രാത്രി മുതല്‍ ഇന്ന് വൈകീട്ട് അഞ്ച് മണിവരെ അടച്ചു. അതുവരെ ക്ഷേത്രാരാധന വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാന പൂജാരിയായ ശിവകുമാര്‍ ശുക്ല മാധ്യമങ്ങളെ അറിയിച്ചു.
Recommended Video
സൂര്യഗ്രഹണത്തിന് 12 മണിക്കൂര്‍ മുമ്പു തന്നെ ക്ഷേത്രങ്ങള്‍ അടയ്ക്കുന്ന പതിവുണ്ട്. വിഗ്രഹങ്ങള്‍ പ്രത്യേക തുണി ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയാണ്. സൂര്യഗ്രഹണം കഴിഞ്ഞാല്‍ ക്ഷേത്രം പൂര്‍ണമായും ശുദ്ധീകരിച്ചതിന് ശേഷമാണ് ഭക്തര്‍ക്കായി തുറന്നുകൊടുക്കുക. വി്ഗ്രഹങ്ങള്‍ വൃത്തിയാക്കും. തുടര്‍ന്ന് പൂജകള്‍ ആദ്യം അടച്ചിട്ട ക്ഷേത്രങ്ങളില്‍ നടത്തും. തുടര്‍ന്നായിരിക്കും പതിവ് പൂജകള്‍ക്കായി ഭക്തരെ പ്രവേശിപ്പിക്കുകയെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭ്യമാകുക. എന്നാല്‍ മഴക്കാലമായതിനാല്‍ മേഘങ്ങള്‍ ചിലപ്പോല്‍ ദൃശ്യങ്ങള്‍ മറച്ചേക്കാം.
സൂര്യഗ്രഹണം തുടങ്ങി: കേരളത്തിൽ ഭാഗിക ഗ്രഹണം, മേഘങ്ങൾ കാഴ്ച മറച്ചേക്കും!!