വലയ സൂര്യഗ്രഹണം കാണാൻ ആകാംഷയോടെ ലോകം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യം കാസർഗോഡ്
തിരുവനന്തപുരം: വലയ സൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത് ലോകം. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാസർഗോഡ് ചെറുവത്തൂരിലെ കടാങ്കോട്ടാണ് വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വലയ സൂര്യഗ്രഹണവും മറ്റു ജില്ലകളിൽ ഭാഗിയ ഗ്രഹണവുമാണ് ദൃശ്യമാവുക.
അയോധ്യയിൽ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കി
കേരളത്തെ കൂടാതെ തെക്കൻ കർണാടകയിലും മധ്യ തമിഴ്നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും. തിരുപ്പൂർ, ദിണ്ഡിഗൽ, കോയമ്പത്തൂർ, തിരുച്ചി, കോഴിക്കോട്, മംഗളൂരു എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഗ്രഹണം ഏറ്റവും നന്നായി ദൃശ്യമാവുക എന്നാണ് വിവിധ ഏജൻസികൾ വ്യക്തമാക്കുന്നത്. 9.26 മുതൽ 9.30 വരെയാകും ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തുക.
വലയ സൂര്യഗ്രഹണം കാണാൻ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും നിരീക്ഷകരും കേരളത്തിൽ എത്തുന്നുണ്ട്. ഗ്രഹണം കാണാൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം 4 ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങൾക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രം. സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട നാളെ നാലുമണിക്കൂർ അടച്ചിടും.
ചന്ദ്രൻ സൂര്യനും ഭൂമിയ്ക്കും ഇടയിൽ വരുമ്പോൾ സൂര്യൻ പൂർണമായോ ഭാഗികമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണരുത്., മൊബൈൽ ഫോൺ ഉപയോഗിച്ച് സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളോ വീഡിയോയോ പകർത്താൻ ശ്രമിക്കുന്നത് അപകടമാണ്. ടെലസ്കോപ്, ബൈനോക്കുലർ, എസ്ക് റേ തുടങ്ങിയ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കരുതെന്നും മുന്നറിയിപ്പുണ്ട്. 2015 ജനുവരി 15നാണ് കേരളത്തിൽ അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്. 2031 മെയ് 21 വരെ കാത്തിരിക്കണം അടുത്ത സൂര്യഗ്രഹണം കാണാൻ.