ജമ്മു അതിർത്തിയിൽ പ്രകോപനമില്ലാതെ പാക് വെടിവെപ്പ്; രണ്ട് സൈനികർക്ക് വീരമൃത്യു...
പാകിസ്താൻ ആക്രമണം നടത്തിയതോടെ ബിഎസ്ഫ് തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്.
ജമ്മു: വെടിനിർത്തൽ കരാർ പാലിക്കാൻ ധാരണയായി ഒരാഴ്ച പിന്നിടും മുമ്പേ ജമ്മു അതിർത്തിയിൽ പാകിസ്താന്റെ പ്രകോപനം. ജമ്മുവിലെ അഖ്നൂർ മേഖലയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ജമ്മുവിലെ അഖ്നൂർ സെക്ടറിലെ പ്രാഗ്വാൾ മേഖലയിൽ ഞായറാഴ്ച രാവിലെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ആക്രമണം നടത്തിയതോടെ ബിഎസ്ഫ് തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ മുതൽ ഒരു പ്രകോപനവുമില്ലാതെയാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ആക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള രണ്ട് സൈനികർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മാസവും ജമ്മു അതിർത്തിയിൽ പാകിസ്താൻ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയിരുന്നു. കത്വ, സാംബ ജില്ലകളിൽ നടത്തിയ ആക്രമണത്തിൽ 12 പേരാണ് മരിച്ചത്. രണ്ട് ബിഎസ്എഫ് സൈനികരും എട്ട് മാസം പ്രായമുള്ള കുഞ്ഞും ഇതിൽ ഉൾപ്പെട്ടിരുന്നു. പാക്ക് ആക്രമണവും തിരിച്ചടികളും രൂക്ഷമായതോടെ നൂറുകണക്കിന് പേരാണ് പ്രദേശത്ത് നിന്നും പലായനം ചെയ്തത്.