കർണാടകയിലെ കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിൽ അസ്വാരസ്യം; തുറന്ന് പറഞ്ഞ് കുമാരസ്വാമി, പക്ഷേ... ഗുരുതരമല്ല!
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സർക്കാരിൽ വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. എന്നാൽ ഇത് ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും സര്‍ക്കാരിനെ വീഴ്ത്താന്‍ മാത്രം ഗുരുതരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണു കോണ്‍ഗ്രസ് - ജെഡിഎസ് കൂട്ടുകക്ഷി സര്‍ക്കാരിന് ഇത്തരത്തിലുള്ള സ്ഥിതിയുള്ളത്. കഴിഞ്ഞ ദിവമാണ് വിശ്വാസപ്രമേയത്തിലൂടെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. മന്ത്രസഭാ വിപുലീകരണം, വകുപ്പ് വിഭജനം എന്നിവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനായി കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സന്ദര്‍ശിക്കുന്നതിനായി ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്.

അന്തിമ തീരുമാനമായില്ല
വകുപ്പു വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ചെറിയ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ, സർക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വകുപ്പു വിഭജനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കു ഹൈക്കമാൻഡിൽനിന്ന് അനുമതി ലഭിച്ചാലുടൻ മന്ത്രിസഭ വിപുലീകരണം നടത്തുമെന്നും കുമാരസ്വാമി അറിയിച്ചു.

അഞ്ച് വർഷത്തെ മുഖ്യമന്ത്രി
അതേസമയം മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷവും കുമാരസ്വാമി തന്നെ തുടരണമോ എന്ന വിഷയത്തിലടക്കം ഇതുവരെ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് ധനകാര്യ വകുപ്പിന്റെ ചുമതലയും ഉപമുഖ്യമന്ത്രി ജി പരമേശ്വറിന് ആഭ്യന്തര വകുപ്പും നല്‍കാനാണ് നേരത്തെ തീരുമാനമായതെന്നാണ് സൂചന. അതിനിടെ കെജി ജോര്‍ജിനും എസ്ആര്‍ പാട്ടീലിനും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കണം എന്ന ആവശ്യം മുഖ്യമന്ത്രി സിദ്ദരാമയ്യ മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലിംഗായത്ത്, മുസ്ലീം വിഭാഗങ്ങളിലെ നേതാക്കളും പ്രധാനപ്പെട്ട വകുപ്പുകള്‍ക്ക് വേണ്ടി കടിപിടി കൂടുന്നുണ്ടെന്നാണ് വിവരം.

പാർട്ടി സ്ഥാനങ്ങൾക്ക് വേണ്ടി സംസാരിച്ചിട്ടില്ല
എച്ച്ഡി കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര തന്നെയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കു മുഖ്യമന്ത്രി പദം നൽകുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു ഞങ്ങൾക്കു പ്രധാനം. പാർട്ടിയിലെ സ്ഥാനങ്ങൾക്കു വേണ്ടി ആരും തന്നോടോ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോടോ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ജി പരമേശേവര പറഞ്ഞിരുന്നു.

രാഷ്ട്രീയ സാഹചര്യം
നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യ രൂപീകരണത്തിന് വഴിവെച്ചത്. 2004ൽ സമാനരീതിയിൽ സഖ്യം രൂപീകരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സഖ്യത്തിന് ഇരുപാർട്ടികളും നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുന്നതിന് കഴിവുള്ള ഒട്ടേറെ നേതാക്കന്മാരുണ്ട്. പാർട്ടിയുടെ വിലയേറിയ സ്വത്തുതന്നെയാണത്. സഖ്യസർക്കാർ ആയതിനാൽ നിലവിലാർക്കാണ് സ്ഥാനം നൽകേണ്ടതെന്നു തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് ജി പരമേശ്വര വ്യക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications