ഗെഹ്ലോട്ടിനെ പേടിച്ച് ബിജെപി, എംഎല്‍എമാരെ കടത്തി! ജയ്പൂരിലെത്തി കെസി വേണുഗോപാൽ, ചടുല നീക്കങ്ങൾ!
ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ണായകമായ നിയമസഭാ സമ്മേളനം ചേരാന്‍ ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ വീഴുമോ വാഴുമോ എന്ന് നിയമസഭാ ചേര്‍ന്ന് കഴിയുമ്പോള്‍ അറിയാം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ സംരക്ഷിക്കാനുളള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
കെസി വേണുഗോപാലും അജയ് മാക്കനും അടക്കമുളള നേതാക്കള്‍ ജയ്പൂരിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ബിജെപി പാളയത്തെ അങ്കലാപ്പിലാക്കിയിരിക്കുന്നു. ഇതോടെ തങ്ങളുടെ എംഎല്‍എമാരെ രായ്ക്ക് രാമായനം ബിജെപി സംസ്ഥാനം കടത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
സർക്കാരിനെ അട്ടിമറിക്കാൻ
ബിജെപിയുടെ സഹായത്തോടെ എംഎല്‍എമാരെ കുതിരക്കച്ചവടം നടത്തി തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സച്ചിന് പൈലറ്റ് ശ്രമിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ ആരോപണം. പൈലറ്റ് അടക്കം 18 എംഎല്‍എമാരാണ് വിമത പക്ഷത്തുളളത്. ഗെഹ്ലോട്ട് ക്യാംപില്‍ പൈലറ്റിനോട് അനുഭാവം ഉളളവരുണ്ട് എന്നാണ് ചില വെളിപ്പെടുത്തലുകള്‍ അതിനിടെ പുറത്ത് വന്നത്.
നേതാക്കൾ ജയ്പൂരിൽ
യഥാര്‍ത്ഥത്തില്‍ ഗെഹ്ലോട്ടിനും പൈലറ്റിനും ഒപ്പം എത്ര പേരുണ്ട് എന്നറിയാന്‍ ഇനി നിയമസഭാ സമ്മേളനം വരെ കാത്തിരിക്കണം. ജയ്സാല്‍മീരിലെ റിസോര്‍ട്ടിലാണ് തനിക്കൊപ്പമുളള എംഎല്‍എമാരെ ഗെഹ്ലോട്ട് പാര്‍പ്പിച്ചിരിക്കുന്നത്. കെസി വേണുഗോപാല്‍, അജയ് മാക്കന് എന്നീ കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
എംഎൽഎമാരെ മാറ്റി ബിജെപി
എംഎല്‍എമാരും നേതാക്കളും ചേര്‍ന്ന് ഭാവി നീക്കങ്ങള്‍ ആസൂത്രണം നടത്തുന്നു. അതിനിടെ തങ്ങളുടെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന ഭയത്തിലാണ് ബിജെപി. ആറ് ബിജെപി എംഎല്‍എമാരെയാണ് രാജസ്ഥാന് തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനമായ ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് ശനിയാഴ്ച സുരക്ഷിതമായി മാറ്റിയിരിക്കുന്നത്.
40 എംഎല്‍എമാരെ കൂടി മാറ്റും
ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് എംഎല്‍എമാരെ പോര്‍ബന്തറില്‍ എത്തിച്ചത്. ബിജെപിക്ക് രാജസ്ഥാനില്‍ 72 എംഎല്‍എമാരാണ് ഉളളത്. ഇതില്‍ 23 പേരാണ് ഇപ്പോള്‍ ഗുജറാത്തിലെ പോര്ബന്തറിലുളളത്. 40 എംഎല്‍എമാരെ കൂടി ഗുജറാത്തിലേക്ക് ബിജെപി മാറ്റും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍
ഗെഹ്ലോട്ടിനെ പേടി
6 ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്ന്നതിനെതിരെയുളള ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പതിനൊന്നാം തിയ്യതി വിധി പറയാനിരിക്കെയാണ് ബിജെപിയുടെ ഈ നീക്കം. ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന 6 എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടുകയാണെങ്കില്‍ ബിജെപി എംഎല്‍എമാരെ ചാക്കിടാന്‍ ഗെഹ്ലോട്ട് ശ്രമിക്കുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക.
കട്ടാരിയ രാജസ്ഥാനിൽ തന്നെ
സലുമ്പേര് എംഎല്‍എ അമൃത് ലാല്‍ മീണ, ജാഡോള്‍ എംഎല്‍എ ബാബുലാല്‍ ഖരാദി, മാവ്ലി എംഎല്‍എ ധരം നാരായണ്‍ ജോഷി, ഉദയ്പൂര്‍ എംഎല്‍എ ഫൂല് സിംഗ് മീണ, ഗെഗുണ്ട എംഎല്‍എ പ്രതാപ് ഗാമേടി അടക്കമുളളവരെയാണ് ബിജെപി ഗുജറാത്തിലേക്ക് മാറ്റിയിരിക്കുന്നത്. രാജസ്ഥാന് പ്രതിപക്ഷ നേതാവായ ഗുലാബ് ചന്ദ് കട്ടാരിയ രാജസ്ഥാനില്‍ തന്നെ തുടരുകയാണ്.
Recommended Video
നദ്ദയുമായി ചർച്ച
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ദില്ലിയില്‍ എത്തി പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗെഹ്ലോട്ട് സര്‍ക്കാര്‍ മുള്‍മുനയില്‍ നില്ക്കുന്ന ഘട്ടത്തില്‍ വസുന്ധര രാജെയുടെ മൗനം വലിയ ചര്‍ച്ചയായിരുന്നു. ഗെഹ്ലോട്ടിനെ വസുന്ധര സഹായിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
തീര്‍ത്ഥാടനത്തിനെന്ന്
ഗുജറാത്തിലേക്ക് മാറ്റപ്പെട്ട ബിജെപി എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവും തിരികെ എത്തുക. പോര്‍ബന്തറിലെ ആഡംബര ഹോട്ടലില്‍ ആണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ പ്രശസ്തമായ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കും. തീര്‍ത്ഥാടനത്തിനാണ് ഗുജറാത്തിലേക്ക് വന്നിരിക്കുന്നതെന്നാണ് ബിജെപി എംഎല്‍എ അശോക് ലാഹോട്ടിയുടെ പ്രതികരണം.
സർക്കാർ ദ്രോഹിക്കുന്നു
രാജസ്ഥാനില്‍ പോലീസും സര്‍ക്കാരും ബിജെപി എംഎല്‍എമാരെ ദ്രോഹിക്കുകയാണെന്ന് ലാഹോട്ടി ആരോപിച്ചു. സര്ക്കാരിനാല് ദ്രോഹിക്കപ്പെടുന്ന എംഎല്‍എമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഗുജറാത്തിലേക്ക് വന്നിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുളള അംഗബലം സര്‍ക്കാരിനുണ്ട് എന്നാണ് ഗെഹ്ലോട്ട് ക്യാംപ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്.
ഫോൺ ചോർത്തുന്നുവെന്ന്
സച്ചിന് പൈലറ്റ് അടക്കമുളള വിമതര്‍ ഇതുവരെ കോണ്‍ഗ്രസ് വിട്ടിട്ടില്ല. നിയമസഭ ചേര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ വിമതര്‍ എന്ത് നിലപാടെടുക്കും എന്നത് നിര്‍ണായകമാണ്. അതിനിടെ ഗെഹ്ലോട്ട് സര്‍ക്കാര്‍ തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നാണ് പൈലറ്റ് ക്യാംപ് ആരോപിക്കുന്നത്. എന്നാല്‍ രാജസ്ഥാന് പോലീസ് ഈ ആരോപണം നിഷേധിച്ചു. നിലവില്‍ ഹരിയാനയിലാണ് വിമത എംഎല്‍എമാരുളളത്.