സച്ചിൻ പൈലറ്റ് ക്യാംപിലെ എംഎൽഎമാർ തിരിച്ചെത്തും! രാജസ്ഥാനിൽ ഗെഹ്ലോട്ടിന് പ്ലാൻ ബി!
ദില്ലി: മധ്യപ്രദേശില്‍ 22 എംഎല്‍എമാരെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ എത്തിച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണത്. സമാന സാഹചര്യം രാജസ്ഥാനിലുമുണ്ടാകുമെന്ന് കരുതിയവര്‍ക്കെല്ലാം പിഴച്ചു.
അശോക് ഗെഹ്ലോട്ട് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് ചാണക്യനായ മുഖ്യമന്ത്രി സര്‍ക്കാര്‍ വീഴാതെ താങ്ങി നിര്‍ത്തിയിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയേറ്റുവെങ്കിലും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന് പ്‌ളാന്‍ ബി ഉണ്ട്. വിശദാംശങ്ങള്‍ അറിയാം..
സുപ്രീം കോടതിയിൽ തിരിച്ചടി
സച്ചിന്‍ പൈലറ്റ് അടക്കമുളള 19 വിമത എംഎല്‍എമാരെ അയോഗ്യരായി പ്രഖ്യാപിക്കാനുളള ഗെഹ്ലോട്ട് സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാന്‍ വിമതര്‍ കോടതി കയറിയിരിക്കുകയാണ്. കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി നാളെ വിധി പറയും. ഹൈക്കോടതി വിധി പറയുന്നത് തടയണം എന്ന രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി തള്ളുകയുണ്ടായി. ഇത് പൈലറ്റ് ക്യാംപിന് ആശ്വാസമാണ്.
ആരെയും വെറുതെ വിടില്ല
എന്നാല്‍ തന്റെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ട് ആരും അങ്ങനെ എളുപ്പത്തില്‍ പോകാന്‍ ഗെഹ്ലോട്ട് സമ്മതിക്കുമെന്ന് കരുതുക വയ്യ. തിങ്കളാഴ്ച സ്പീക്കറുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയുക കൂടി ചെയ്താല്‍ മാത്രമേ രാജസ്ഥാനിലെ ചിത്രം പൂര്‍ണമാവുകയുളളൂ. അടുത്ത നീക്കത്തിന് സുപ്രീം കോടതി വിധി വരും വരെ കാക്കാനാണ് ഗെഹ്ലോട്ടിന്റെ തീരുമാനം.
പ്ലാന്‍ ബി തയ്യാർ
എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച തീരുമാനം സ്പീക്കര്‍ക്കാണ് എന്ന് കോടതി വിധിച്ചാല്‍ കാര്യങ്ങള്‍ ഗെഹ്ലോട്ട് കണക്ക് കൂട്ടിയത് പോലെ നീങ്ങും. മറിച്ച് വിമതര്‍ക്ക് അനുകൂലമാണ് ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും വിധി എങ്കില്‍ ഗെഹ്ലോട്ടിന് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കും എതിരെ ഒരു പ്ലാന്‍ ബി തയ്യാറാണ്.
103 എംഎല്‍എമാരുടെ പിന്തുണ
200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 101 ആണ് കേവല ഭൂരിപക്ഷം. 103 എംഎല്‍എമാരുടെ പിന്തുണ നിലവില്‍ സര്‍ക്കാരിനുണ്ട് എന്നാണ് ഗെഹ്ലോട്ട് ക്യാംപ് അവകാശപ്പെടുന്നത്. 88 കോണ്‍ഗ്രസ് എംഎല്‍എമാരുടേയും 2 ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എംഎല്‍എമാരുടേയും ഓരോ സിപിഎം, ആര്‍എല്‍ഡി എംഎല്‍എമാരുടേയും 10 സ്വതന്ത്ര എംഎല്‍എമാരുടേയും പിന്തുണയാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്.
വിശ്വാസ വോട്ടെടുപ്പിന് തയ്യാർ
ഈ സാഹചര്യത്തില്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ് എന്നതാണ് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ നിലപാട്. അടുത്ത ആഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൊവിഡ് പ്രതിരോധം അടക്കമുളള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനൊപ്പം വിശ്വാസ വോട്ട് തേടി സര്‍ക്കാരിന്റെ ഭൂരിപക്ഷം പൈലറ്റ് ക്യാംപ് ആവശ്യപ്പെട്ടത് പോലെ സഭയില്‍ തെളിയിക്കുക എന്ന ലക്ഷ്യമാണ് ഗെഹ്ലോട്ടിനുളളത്.
കോടതി വിധി വരെ കാക്കണം
കോടതി വിധി വന്നതിന് ശേഷമാകും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെടുക. ഉടന്‍ തന്നെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വ്യക്തമാക്കി. എന്നാല്‍ വെള്ളിയാഴ്ചത്തെ കോടതി വിധി വരെ കാക്കണം എന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.
Recommended Video
നിയമസഭ ഉടനെ സമ്മേളിക്കും
നിലവില്‍ പ്രതിപക്ഷമായ ബിജെപിയോ വിമത എംഎല്‍എമാരോ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കം നടത്തിയിട്ടില്ല. സര്‍ക്കാരിനെ വീഴ്ത്താന്‍ മാത്രമുളള അംഗബലം ഇല്ലെന്നത് തന്നെയാണ് കാരണം. മാത്രമല്ല ബിജെപിയിലേക്ക് ഇല്ലെന്ന് സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും ഇതിനകം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതുമാണ്. എന്നാല്‍ നിയമസഭ ഉടനെ സമ്മേളിക്കുമെന്നും തനിക്ക് ഭൂരിപക്ഷമുണ്ടെന്നും ഗെഹ്ലോട്ട് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
വിമതരിൽ ചിലർ പിന്തുണയ്ക്കും
എന്നാല്‍ സമ്മേളനത്തിന്റെ തിയ്യതിയോ സമയമോ നിശ്ചയിച്ചിട്ടില്ലെന്നും ഗെഹ്ലോട്ട് വ്്യക്തമാക്കി. കോടതിയെ സമീപിച്ചവര്‍ക്ക് വലിയ തെറ്റ് പറ്റിയിരിക്കുന്നു. സച്ചിന്‍ പൈലറ്റ് ക്യാംപിലെ ചില എംഎല്‍എമാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. നിയമസഭാ സമ്മേളനം ചേരുമ്പോള്‍ തങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും എന്ന് വിമത എംഎല്‍എമാരില്‍ ചിലര്‍ പറഞ്ഞതായും ഗെഹ്ലോട്ട് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.
വിപ്പിൽ കുടുങ്ങും
നിയമസഭാ സമ്മേളനം വിളിക്കുമ്പോള്‍ എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കും. ഇതോടെ പിടികൊടുക്കാതെ ഇരിക്കുന്ന എല്ലാ വിമതരും നിയമസഭയില്‍ ഹാജരാകാന്‍ നിര്‍ബന്ധിതരാകും. ഇല്ലെങ്കില്‍ വിമതര്‍ അയോഗ്യരാക്കപ്പെടും. ഭൂരിപക്ഷം സംബന്ധിച്ച് ശക്തമായ ഉറപ്പുണ്ടെങ്കില്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാവൂ എന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഗെഹ്ലോട്ടിന് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് വിവരം.
ആലോചിച്ച് മാത്രം വിശ്വാസ വോട്ടെടുപ്പ്
സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും നല്‍കുന്ന പിന്തുണയിലാണ് സര്‍ക്കാരിന്റെ നിലനില്‍പ്. ഇവരെ റാഞ്ചാനായാല്‍ സര്‍ക്കാരിന് ഭീഷണി സൃഷ്ടിക്കാന്‍ ബിജെപിക്ക് സാധിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ഉറപ്പില്ലാതെ വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുന്നതിനോട് പാര്‍ട്ടിക്കുളളിലും എതിരഭിപ്രായമുണ്ട്. ശരിക്കും ആലോചിച്ച് മാത്രമേ വിശ്വാസ വോട്ടെടുപ്പ് എന്ന തീരുമാനത്തിലേക്ക് ഗെഹ്ലോട്ട് സര്‍ക്കാര്‍ പോവുകയുളളൂ.